2010, ഏപ്രിൽ 21, ബുധനാഴ്‌ച

സാമൂഹ്യ ജീവിയുടെ സമസ്യകള്‍

മുഖവുര വേണ്ടാത്ത വിധം മലയാളികള്‍ക്ക്‌ സുപരിചിതനാണ്‌ സച്ചിദാനന്ദന്‍.കവി,നിരൂപകന്‍,വിവര്‍ത്തകന്‍,സാമൂഹ്യവിമര്‍ശകന്‍,എന്നീ നിലകളില്‍ നിതാന്തമായ ധൈഷണിക ജാഗ്രതയോടെ അദ്ദേഹം നമുക്കിടയില്‍ സജീവ സാന്നിദ്ധ്യമാണ്‌.കേരളീയവും ദേശീയവും സാര്‍വ്വദേശീയവുമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആകുലതകള്‍ കവിതയിലൂടെ മാത്രമല്ല, സാദ്ധ്യമായ ഇതര വാങ്മയങ്ങളിലൂടെയും അദ്ധേഹം പങ്കുവയ്ക്കുന്നു................................. സച്ചിദാനന്ദനുമായി ഞാന്‍ നടത്തിയ അഭിമുഖം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍.. (ഏപ്രില്‍ 23)വായിക്കുമല്ലോ......

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

സൌഹൃദനിലാവ്‌ - രണ്ടാം ഭാഗം

 സൌഹൃദം ഒരു പൂമരത്തണലില്‍ നില്‍ക്കുമ്പോലെയാണ്‌.പൂക്കള്‍ എപ്പോഴാണ്‌ തുരുതുരെപ്പെയ്യുന്നത്‌ എന്ന്‌ പ്രവചിക്കാനാവില്ല. നമ്മുടെ കണ്ണിലും മൂക്കിലും ഹൃദയത്തിലുമെല്ലാം പൂക്കള്‍ വന്നു നിറയും. ഒരുപൂമരമാവാന്‍ കഴിയുക എത്രമാത്രം ധന്യമാണ്‌! അതിണ്റ്റെ ചുവട്ടില്‍ നില്‍ക്കാന്‍ കഴിയുന്നതോ?പൂമരത്തണലില്‍ എന്നെനിര്‍ത്തിയ ഒരു സുഹൃത്തിണ്റ്റെ കഥയാണ്‌ ഇത്‌..
ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്‌..നോക്കിനോക്കിയിരിക്കേ കണ്ണുചിമ്മുന്ന നക്ഷത്രങ്ങള്‍ പോലെ..അവന്‍ ഒരു നക്ഷത്രമായിരുന്നു.കണ്ണുകളില്‍ ആവേശത്തിണ്റ്റെ അണയാനാളം കൊളുത്തിയവന്‍.ഞാന്‍ കാണുമ്പോഴൊക്കെ അവന്‍ ആവേശത്തിലായിരുന്നു.അവന്‍ നിരന്തരം സംസാരിച്ചു. ഞാന്‍ വിമൂകനായ കേള്‍വിക്കാരനും.എനിക്കു കൌതുകമായിരുന്നു.അവന്‌ എല്ലാം അറിഞ്ഞവണ്റ്റെ നിസ്സംഗമായ മുഖം.അവന്‍ തുരുതുരെ പെയ്തു നിറയുകയാണ്‌: എം.ടി., വിജയന്‍,മുകുന്ദന്‍,സേതു,കോവിലന്‍,മുട്ടത്തു വര്‍ക്കി,കാനം,ജോണ്‍ ആലുങ്കല്‍,വേളൂറ്‍ കൃഷ്ണന്‍കുട്ടി,സത്യന്‍,ജയന്‍,ജയഭാരതി,ഹരിഹരന്‍,നസീര്‍,സ്ഫോടനം,ഐ.വി.ശശി,സീമ,മംഗളം,മനോരമ,സഖി വാരിക......ദൈവമേ,ഇവനാണല്ലോ എണ്റ്റെ പ്രിയ പുത്രന്‍..... വിശ്വംഭരന്‍ അങ്ങനെയായിരുന്നു. അവന്‌ ആരോടും വിദ്വേഷമുണ്ടായിരുന്നില്ല. എല്ലാ എഴുത്തുകാരോടും ഒരേ അടുപ്പം.എല്ലാ നടന്‍മാരോടും സിനിമയോടും ഒരേ ഇഷ്ടം.. പ്രി ഡിഗ്രി ക്ളാസ്സിലായിരുന്നു ഞങ്ങള്‍.ഞാന്‍ അന്ന്‌ ഒരു പൈങ്കിളി സാഹിത്യകാരനായിരുന്നു!! മുഖ്യതട്ടകം നോവല്‍..അരണി, വരും വരാതിരിക്കില്ല, വീണ്ടും തളിര്‍ത്ത പൂമരം എന്നിവ എണ്റ്റെ അഖില ക്ളാസ്സാന്തര പ്രസിദ്ധമായ നോവലുകള്‍..കോഴിക്കോട്ടുകാരന്‍ എല്‍.എല്‍.ബി.ക്കാരന്‍ ഷക്കീല്‍ മാഷ്‌ ക്ളാസ്സില്‍ വന്ന ദിവസം അദ്യമായി ചോദിച്ചത്‌ ഇവിടെ ഒരു എഴിത്തുകാരനുണ്ടെന്നു കേട്ടു.എവിടെ ? എന്നായിരുന്നു. വിശ്വംഭരന്‍ ആവേശത്തോടെ എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി. എണ്റ്റെ തല കഴുക്കോലില്‍ മുട്ടി!. അവനായിരുന്നു എണ്റ്റെ അടഞ്ഞ മുറിയുടെ കിളിവാതില്‍.അതിലൂടെ വെളിച്ചം വന്നു.എഴുത്തുകാരുടെ,കൃതികളുടെ,സിനിമകളുടെ...ഞാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തിണ്റ്റെ തടവുകാരനായിമാറി. ദിനേന രണ്ടരമണി കഴിഞ്ഞാല്‍ അവണ്റ്റെ ഇരിപ്പിടം ശൂന്യമാകും.മാറ്റിനി ൨.൪൫നാണ്‌!ഒരു സിനിമ പോലും ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.ഒരു വാരിക പോലും അവന്‍ ഒഴിവാക്കിയില്ല. അവയ്ടെയെല്ലാം രണ്ടാം വായനക്കാരന്‍ ഞാനായിരുന്നു. ഇതിണ്റ്റെയൊക്കെ ആവേശത്തില്‍ ഞാന്‍ തുരുതുരാ പൈങ്കിളി നോവലുകള്‍ രചിച്ചുകൊണ്ടിരുന്നു. ആവേശം മൂത്ത്‌ ശ്മശാനം എന്ന ശകുനംമുടക്കിപ്പേരുള്ള നോവല്‍ ചെമ്പരത്തി വാരികയ്ക്ക്‌ അയച്ചു. അവനായിരുന്നു പ്രേരണ.രണ്ടാമത്തെ ആഴ്ച കത്തു വന്നു; നോവല്‍ പ്രസിദ്ധീകരിക്കുന്നു....പതിനേഴുകാരന്‍ പയ്യന്‍ എഴുത്തുകാരനാകുന്നു!! പക്ഷേ ചെമ്പരത്തി വാടിപ്പോയി! പിന്നെയത്‌ പ്രസിദ്ധീകരിച്ചില്ല. പക്ഷേ, കൂട്ടാലിടയിലെ ഏതോ വായനശാലക്കാര്‍ അത്‌ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു, അവരുടെ കയ്യെഴുത്തു മാസികയില്‍!!. പ്രിഡിഗ്രി കഴിഞ്ഞ ശേഷം ഞാന്‍ വിശ്വംഭരനെ കണ്ടിട്ടില്ല.പുസ്തകങ്ങളോടും സിനിമകളോടുമുള്ള അഭിനിവേശം വിശ്വംഭരനോളം ഞാനാരിലും കണ്ടിട്ടില്ല. പക്ഷേ സുഹൃത്തേ, കണ്ണുചിമ്മിയ ഒരു നക്ഷത്രം പോലെ നീ എങ്ങോട്ടു പോയി? നീയിപ്പോള്‍ എവിടെയാണ്‌? ഈ കുറിപ്പ്‌ നീ കാണുമോ....ഏതോ പുസ്തകത്തിണ്റ്റെ പഴയ എഡിഷണ്റ്റെ നിറം മങ്ങിയ പുറംചട്ട പോലെ ഞാന്‍ എണ്റ്റെ അലമാരയില്‍ നിന്നെ സൂക്ഷിച്ചിട്ടുണ്ട്‌ ഇപ്പോഴും...................

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

സൌഹൃദത്തിണ്റ്റെ നിലാവ്‌

ഓര്‍മ്മകളില്‍ നിലാവായി പെയ്യുന്നവ, കൂടെനിന്ന്‌ തണലായി നിറയുന്നവ, കൂടെയുണ്ടാവും എന്ന്‌ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നവ, വീഴ്ചകളില്‍ കൈയായി നീളുന്നവ, നിനച്ചിരിക്കാതെ ചുമലില്‍ തട്ടുന്നവ...സൌഹൃദങ്ങള്‍ എപ്പോഴും അങ്ങനെയാണ്‌....
സൌഹൃദം പരിഗണനയാണ്‌...നിങ്ങളുടെസ്നേഹത്തെ,വ്യക്തിത്വത്തെ,പ്രതിഭയെ, നന്‍മയെ,തിന്‍മയെ ദൌര്‍ബല്യത്തെ അതു തിരിച്ചറിയുന്നു.നിലാവിണ്റ്റെ മാര്‍ദ്ദവമുള്ള വിരലുകള്‍ കൊണ്ട്‌ സൌഹൃദം നമ്മെ തലോടുന്നു.
സൌഹൃദം വിശ്വാസമാണ്‌. ഒരാള്‍ എപ്പോഴും കൂടെയുണ്ടെന്നുള്ള വിശ്വാസം...പ്രണയിക്കുമ്പോള്‍ അതു നിങ്ങളെ കരുത്തനാക്കുന്നു.വേദനിക്കുമ്പോള്‍ ചുമലില്‍ സ്പര്‍ശിക്കുന്നു. അംഗീകരിക്കപ്പെടുമ്പോള്‍ ആഹ്ളാദമായി ആലിംഗനം ചെയ്യുന്നു. നിരാശയില്‍ ബലമേകി കൂട്ടിരിക്കുന്നു. സൌഹൃദം ഒരു പങ്കുകാരനാണ്‌. ഈര്‍ഷ്യയും ദുരയും ആസക്തിയും അനാസക്തിയും രോഷവും രതിയും തെറിയും സ്വപ്നവും പ്രതീക്ഷയും ആശങ്കയും അത്‌ നിങ്ങളുമായി പങ്കുവയ്ക്കുന്നു...മറ്റാരോടും പറയാത്തത്‌ സുഹൃത്തുമായി പങ്കിടുന്നു.
സൌഹൃദം സാമീപ്യമാണ്‌. ഒരു വിളിപ്പാടകലെ അതെന്നും നിങ്ങളെ കാത്തിരിക്കും...ഒരു നിമിഷം കൊണ്ട്‌ അത്‌ നിങ്ങള്‍ക്കരികില്‍ പറന്നെത്തും; ഏതു പാതിരാവിലും.കൂടെയുണ്ടെന്ന്‌ ഓരോനിമിഷവും അത്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. സൌഹൃദം ഒരു മിസ്ഡ്‌ കാള്‍ അല്ല. വീണ്ടും വീണ്ടും റീച്ചാര്‍ജ്‌ ചെയ്ത്‌ അത്‌ വിളിച്ചുകൊണ്ടേയിരിക്കും..അമേരിക്കയില്‍ നിന്നോ ഖത്തറില്‍ നിന്നോ പൂനെയില്‍ നിന്നോ പാലക്കാടുനിന്നോ ഉള്ളിയേരിയില്‍ നിന്നോ അത്‌ അപ്രതീക്ഷിതമായി നിങ്ങളെ തേടിവരും.ഓര്‍മ്മകളിലെ വസന്തത്തെ സുഗന്ധമഴയാക്കി അത്‌ നിങ്ങളെ വിസ്മയിപ്പിക്കും...ഒറ്റപ്പെടലിണ്റ്റെ ഏകാന്തഗോപുരത്തിലേക്ക്‌ സൌഹൃദം തിക്കിത്തിരക്കിയെത്തും...അലിവിണ്റ്റെ തെന്നല്‍ക്കൈകളുമായി നിങ്ങളുടെ മുടിയിഴകള്‍ അത്‌ തലോടും.പകരം ഒന്നും ആവശ്യപ്പെടാതെ നിരുപാധികമായി സൌഹൃദം നിങ്ങളില്‍ പെയ്തുകൊണ്ടേയിരിക്കും....
ചില സൌഹൃദങ്ങള്‍ ഇത്തിരിപ്പുവിനെപ്പോലെ സുഗന്ധം പൊഴിച്ചു വിടരും. പിന്നീട്‌ ഏറെക്കാലം കാണില്ല അവയെ.നിനച്ചിരിക്കാതെ വിടരും പിന്നീടവര്‍...ചിലത്‌ ചാറ്റല്‍ മഴപോലെ പെയ്തുകൊണ്ടേയിരിക്കും.ചിലത്‌ കുത്തിയൊലിച്ച്‌ കടന്നു പോകും.മറ്റുചിലത്‌ ഉരുള്‍പൊട്ടലായി തിമിര്‍ക്കും...ചിലത്‌ കാറ്റുപോലെ അദൃശ്യമായി തഴുകിക്കൊണ്ടേയിരിക്കും..ചിലത്‌ കമ്പിളിപോലെ പുതപ്പിക്കും.ചിലത്‌ മഞ്ഞായി തണുപ്പിക്കും. ചിലത്‌ നെല്ലിക്കയായി കയ്പിക്കും പിന്നിട്‌ മധുരിക്കും..ചിലത്‌ നിറയും ചിലത്‌ വെടിയും....ചിലത്‌ പ്രണയംപോലെ ചുംബിക്കും....
സൌഹൃദം ഒരിക്കലും ഉള്ളില്‍ വിഷം ഒളിപ്പിക്കില്ല.അതൊരിക്കലും രണ്ടുമുഖങ്ങള്‍ സൂക്ഷിക്കില്ല.നിങ്ങളെ സംശയിക്കില്ല; നന്ദികേട്‌ കാണിക്കില്ല.....ഉദ്ദേശ്യശുദ്ധിയെ തെറ്റിദ്ധരിക്കില്ല...നിങ്ങളുടെ വ്യക്തിത്വത്തെ അപമാനിക്കില്ല. പരിഹാസവും നിന്ദയും അവമതിയും കൊണ്ട്‌ നിങ്ങളെയൊരിക്കലും കറുപ്പിക്കില്ല.കറിവേപ്പിലപോലെ വലിച്ചെറിയില്ല.കുടെയുണ്ടെന്നു തോന്നിച്ച്‌ , തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെനിന്ന്‌ ചിരിക്കില്ല.
സൌഹൃദത്തിണ്റ്റെ വിശ്വാസം പാറപോലെ ഉറപ്പേറിയതായിരിക്കും..അവിശ്വാസത്തിണ്റ്റെ ഒരു വെടിമരുന്നിനും അതിനെ ഇളക്കാന്‍ പറ്റില്ല. വേദനയില്‍ കൂടെനിന്നത്‌ മറന്ന്‌, വേദനിപ്പിക്കാന്‍ കൂടെ നില്‍ക്കില്ല. സൌഹൃദം പാറപ്പുറത്ത്‌ മാത്രമേ വീടുപണിയൂ.കുംഭമാസത്തിലെ നിലാവാകാന്‍ സൌഹൃദത്തിനാവില്ല. അതെപ്പോഴും കര്‍ക്കിടകത്തിലെ മഴയായിരിക്കും....
സൌഹൃദത്തിണ്റ്റെ അടുപ്പിനുമുകളിലാണ്‌ ഞാനെന്നും കൈ ചൂടാക്കിക്കൊണ്ടിരിക്കുന്നത്‌....ഓര്‍മ്മകളില്‍ ഞാന്‍ തുന്നിക്കൂട്ടിവച്ച സൌഹൃദത്തിണ്റ്റെ അനേകം പേജുകളില്‍ നിന്ന്‌ ഒന്നുപോലും ഞാന്‍ പറിച്ചുമാറ്റില്ല.അവ കീറിപ്പോയാല്‍ ചോര പൊടിയും! കാരണം അതെണ്റ്റെ ഹൃദയം തന്നെയാണ്‌.... സുഹൃത്തുക്കളേ, എന്നെ ദൈവവിശ്വാസിയല്ലാതാക്കിയത്‌ നിങ്ങളിലുള്ള വിശ്വാസമാണ്‌...ആ വിശ്വാസത്തിണ്റ്റെ ബലം എനിക്കെന്നും തണലായി തരേണമേ..........................