2012 ജൂലൈ 19, വ്യാഴാഴ്‌ച

മലയാളം മരിച്ചാല്‍ ആര്‍ക്കാണു ചേതം? - പി. സുരേഷ്


'സ്വരങ്ങളിലൂടെ തേനും വ്യഞ്ജനങ്ങളിലൂടെ ഇരുമ്പുമൊഴുകുന്ന അമ്പത്തൊന്നു കമ്പികളുള്ള വീണ' എന്ന് സച്ചിദാനന്ദന്‍ മലയാളത്തെ വിശേഷിപ്പിക്കുന്നു. അദ്ദേഹം തുടര്‍ന്നെഴുതുന്നു:
'എന്റെ സ്ലേറ്റില്‍ വിടര്‍ന്ന വടിവുറ്റ മഴവില്ല്
എന്റെ പുസ്തകത്താളില്‍ പെറ്റുപെരുകിയ മയില്‍പ്പീലി
...........................................................................................................
അറിവും ആടലോടകവും മണക്കുന്ന
പഴമൊഴികളുടെ നിറനിലാവ്
പാമ്പിന്‍ മാളങ്ങള്‍ നിറഞ്ഞ കടങ്കഥകളുടെ
നൂണുപോകേണ്ട മൈലാഞ്ചിവഴികള്‍
സന്ധ്യകളില്‍ അഗ്നിവിശുദ്ധയായി
കനകപ്രഭചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാമാവ്...'
ഇതെല്ലാമാണ് കവിക്ക് സ്വന്തം മാതൃഭാഷയായ മലയാളം.എല്ലാ കവികള്‍ക്കും എല്ലാ മനുഷ്യര്‍ക്കും അവനവന്റെ മാതൃഭാഷ ഇതെല്ലാമാണ്. ഒരു ജനത നൂറ്റാണ്ടുകളിലൂടെ സംഭരിച്ചുവച്ചിരിക്കുന്ന ജ്ഞാന രൂപങ്ങളും സംസ്‌കാരസഞ്ചയവും ആ ജനതയുടെ മാതൃഭാഷയില്‍ ഘനീഭവിച്ചു കിടക്കുന്നു. അതുകൊണ്ടാണ് മാതൃഭാഷയുടെ തകര്‍ച്ച ഒരു സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്നു പറയുന്നത്.
സ്വന്തം ലിപിയും സാഹിത്യവും മാനദണ്ഡമാക്കി യുനസ്‌കോ തയ്യാറാക്കിയിട്ടുള്ള ഭാഷാ പട്ടികയില്‍ 26-ാമത് സ്ഥാനമാണ് മലയാളത്തിനുള്ളത്. 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ഭാഷയാണ് മലയാളമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലീഷ് പോലുള്ള അധിനിവേശ ഭാഷകളുടെ സ്വാധീനഫലമായി മലയാളം ഗുരുതരമായ ഭീഷണി നേരിടുന്നു.ഒരുപക്ഷേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഭരണാധികാരികളുടെ ഭാഷയോടുള്ള നിഷേധാത്മകസമീപനവും ഒരു ജനത എന്ന നിലയില്‍ സ്വന്തം ഭാഷയോടു നാം കാണിക്കുന്ന അവഗണനയുമെല്ലാമായിരിക്കും ഇംഗ്ലീഷ് ഭീഷണിയേക്കാള്‍ മലയാളത്തെ മൃതപ്രായമാക്കിയിട്ടുണ്ടാവുക. മാതൃഭാഷ ഒരു ജനതയുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് തിരിച്ചറിയാത്ത, ലോകത്തിലെ ഒരേയൊരു ജനത കേരളത്തിലാണ് ജീവിച്ചിരിക്കുന്നത്!മാതൃഭാഷ മരിച്ചാല്‍ എന്താണു സംഭവിക്കുക?
ഒരു ജനതയുടെ സാംസ്‌കാരികോര്‍ജമാണ് മാതൃഭാഷ.വ്യക്തികളുടെ സൗന്ദര്യബോധം മുതല്‍ ചരിത്രബോധവും അനുഭൂതിയും വരെ ഉരുത്തിരിയുന്നത് മാതൃഭാഷയുമായി ബന്ധപ്പെട്ടാണ്. മാതൃഭാഷ നഷ്ടപ്പെടുന്ന ജനത ചരിത്രമില്ലാത്തവരായി മാറുന്നു. ദൈവത്തിലെത്താനും അതുവഴി അനശ്വരതയെ പ്രാപിക്കാനുമുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഭാഷയെ ശിഥിലമാക്കുന്നതിലൂടെ എന്നന്നേക്കുമായി തടയാമെന്ന് ബാബേല്‍ഗോപുരത്തിന്റെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മാതൃഭാഷയെ ആന്തരികവല്‍ക്കരിക്കുന്നതിലൂടെ സാധ്യമാകുന്ന സാമൂഹികവല്‍ക്കരണമാണ് വ്യക്തികളുടെ ലോകബോധത്തെ നിര്‍ണയിക്കുന്നത്. മാതൃഭാഷയുടെ അധ്യയനവും പ്രയോഗവും വഴി കുട്ടി ആര്‍ജിക്കുന്ന ജ്ഞാനത്തിന്റെ സ്വാഭാവികവും സര്‍ഗാത്മകവുമായ പ്രയോഗങ്ങള്‍ ഒരു പുതിയ സമൂഹനിര്‍മ്മിതിക്കുള്ള ഊര്‍ജ്ജമായി കുട്ടികളില്‍ നിലീനമായി കിടക്കുന്നു.
വ്യക്തിയുടെ ആത്മാവിഷ്‌കാരം അകൃത്രിമവും അതിനാല്‍ത്തന്നെ സര്‍ഗാത്മകവുമാകുന്നത് മാതൃഭാഷയിലൂടെ ആവുമ്പോഴാണ്.അറിവിനെ വിജ്ഞാനവും വിജ്ഞാനത്തെ ജ്ഞാനവുമാക്കി പരിവര്‍ത്തിപ്പിക്കുന്ന രാസത്വരകമാണ് മാതൃഭാഷ.
മാതൃഭാഷയുടെ വിനിയോഗവും മാതൃഭാഷയിലൂടെയുള്ള വിനിമയവും സുപ്രധാനമായ സാമൂഹ്യനിര്‍മ്മാണ പ്രക്രിയകൂടിയാണ്. കാരണം,മാതൃഭാഷ നമ്മെ അന്യവല്‍ക്കരിക്കുന്നില്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള സംപൃക്തതയുടെ അടിസ്ഥാനഘടകം മാതൃഭാഷയാണ്. മാതൃഭാഷ നഷ്ടപ്പെടുന്ന വ്യക്തിക്ക് സമൂഹം നഷ്ടപ്പെടുകയും പൊള്ളയായ ഒരു വ്യാജലോകത്ത് മാത്രം അസ്തിത്വമുള്ള വ്യക്തിയായി അയാള്‍ മാറുകയും ചെയ്യുന്നു. ദുര്‍ബലമായ മാതൃഭാഷാടിത്തറയുള്ള വ്യക്തി ദുര്‍ബലവും ഉപരിപ്ലവവുമായ ചിന്തയും സ്വത്വബോധവുമുള്ള വ്യക്തിയായി മാറും വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളെ ജൈവികമായി ഉള്‍ക്കൊള്ളുവാന്‍ മാതൃഭാഷാമാധ്യമ പഠനത്തിലൂടെ മാത്രമേ കഴിയൂ.
മാതൃഭാഷ ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യര്‍ അവരുടെ ജൈവപരാഗങ്ങള്‍ ആഗിരണം ചെയ്യുന്നത് ഈ ആവാസവ്യവസ്ഥക്കകത്തുവച്ചാണ്. മത്സ്യം ജലത്തില്‍നിന്ന് അകലുന്നതുപോലെ ആത്മഹത്യാപരമാണ് ഒരു വ്യക്തി സ്വന്തം മാതൃഭാഷയില്‍നിന്ന് അകലുന്നത്. ജനതയുടെ വികാരവിചാരങ്ങളും ഭാവനയും ആത്മപ്രകാശനവും ഏറ്റവും സ്വാഭാവികമായി സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ്. കാരണം അത് നമ്മുടെ സാംസ്‌കാരിക മനസ്സിനെ രൂപപ്പെടുത്തിയ ഭാഷയാണ്; നമ്മുടെ അനുഭവലോകത്തെ ചരിത്രപരമായി നിര്‍ണയിച്ച ഭാഷയാണ്. അധിനിവേശഭാഷയാകട്ടെ, ചരിത്രവും സംസ്‌കാരവും ചോര്‍ന്നുപോയ അക്ഷരമാലകളായാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷമാകുന്നത്. ഒരു ദേശത്തിന്റെ സമ്പന്നസംസ്‌കാരത്തിനുമുകളില്‍ അടയിരുന്നതിന്റെ ചൂട് മാതൃഭാഷയ്ക്കു മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് ഒരു സംസ്‌കാരത്തെ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍കഴിയില്ല എന്നു പറയുന്നത്. 'നാലുകെട്ട്' എന്ന നോവല്‍ശീര്‍ഷകത്തിനു പകരം ഇംഗ്ലീഷില്‍ ഒരു പദമില്ലാതെപോയത് അതുകൊണ്ടാണ്. 'ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു'എന്ന ശീര്‍ഷകവും വിവര്‍ത്തനക്ഷമമല്ലാത്തത് അതുകൊണ്ടുതന്നെയാണ്.
വ്യക്തിയെ ആന്തരികമായി പുതുക്കുകയും മാനവികതയും സൗന്ദര്യബോധവും ഭാവനയും അയാളില്‍ ജൈവികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു ഘടകം മാതൃഭാഷയാണ്. അതുകൊണ്ടുതന്നെ ഭാഷയെ ഒരു വിനിമയോപാധിയായിമാത്രം പരിമിതപ്പെടുത്താന്‍ കഴിയില്ല. ഇംഗ്ലീഷ് മീഡിയം എന്ന പദത്തിലെ 'മീഡിയം' എന്ന പദം ഭാഷയുടെ വിനിമയ ധര്‍മ്മത്തില്‍ മാത്രം ഊന്നുന്നു. അറിവിന്റെ ഉല്പാദനവും വിതരണവും സ്വന്തം ഭാഷയിലൂടെയാവുമ്പോഴാണ് സര്‍ഗ്ഗാത്മകമാകുന്നത്. അന്യഭാഷയില്‍ വിനിമയത്തിന്റെ കേവലധര്‍മ്മം മാത്രമേ സാധ്യമാകൂ. ഇതു മനസ്സിലാക്കിയതുകൊണ്ടാണ് ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളും മാതൃഭാഷാമാധ്യമ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇരുപതുരാജ്യങ്ങളില്‍ പത്തൊമ്പതും തദ്ദേശീയഭാഷാമാധ്യമം സ്വീകരിച്ചവയാണ് എന്ന യാഥാര്‍ത്ഥ്യം കേരളീയര്‍ ഇനിയും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല.അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നു! ഇംഗ്ലീഷ് ദേവതക്കു വിഗ്രഹം പണിയുന്ന അന്ധവിശ്വാസികളായ കേരളീയര്‍ സ്വന്തം പൊന്നോമനകളെ പി.സി.തോമസിന്റെ 'എന്‍ട്രന്‍സ് കോച്ചിംഗ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുന്ന' തിരക്കില്‍ ചരിത്രം പഠിക്കാന്‍ മറന്നുപോയിരിക്കുന്നല്ലോ. ഭാരതത്തില്‍ ശാസ്ത്രത്തില്‍ നോബല്‍സമ്മാനം നേടിയ രണ്ടുപേര്‍ തമിഴ്ഭാഷയിലൂടെ വിദ്യ അഭ്യസിച്ചവരായിരുന്നു! ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിച്ചിരുന്നെങ്കില്‍ അവര്‍ക്കതിനു സാധിക്കുമായിരുന്നില്ല.
ലോകത്തെ മാറ്റിമറിച്ച മുഴുവന്‍ ചിന്താധാരകളും ശാസ്ത്ര-സാഹിത്യ-തത്വചിന്താ പദ്ധതികളും ഉരുവം കൊണ്ടത് അതാതുദേശത്തെ ഭാഷയിലായിരുന്നു. പ്ലാറ്റോയും അരിസ്റ്റോട്ടിലും മുതല്‍ ദറിദ വരെയുള്ള സൗന്ദര്യശാസ്ത്ര-തത്വചിന്താ വിശാരദരും മാര്‍ക്‌സു മുതല്‍ ഇ.എം.എസ് വരെയുള്ള സാമൂഹ്യശാസ്ത്രജ്ഞരും ഐന്‍സ്റ്റീനും ഫ്രോയ്ഡും അടക്കമുള്ള ശാസ്ത്രചിന്തകരും ഹോമര്‍ മുതല്‍ ടോള്‍സ്റ്റോയ്
വരെയുള്ള സാഹിത്യപ്രതിഭകളും തങ്ങളുടെ വിസ്‌ഫോടനാത്മകമായ ആവിഷ്‌കാരങ്ങള്‍ നിര്‍വ്വഹിച്ചത് അവരവരുടെ മാതൃഭാഷയിലായിരുന്നു. ഇന്നും ലോകത്തിന്റെ നെറുകയില്‍ ജ്വലിച്ചുനില്‍ക്കുവാന്‍ അവര്‍ക്കു സാധിക്കുന്നത് മാതൃഭാഷ നല്‍കിയ ഉള്‍ക്കരുത്തിന്റെ വരദാനം കൊണ്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഒരു ജനതയുടെ ആത്മബലം അഥവാ ഉള്‍ക്കരുത്താണ് അവരുടെ മാതൃഭാഷ. ഇംഗ്ലീഷ് പോലെയുള്ള അധിനിവേശഭാഷയുടെ സ്വാധീനവും വ്യാപനവും ഈ ഉള്‍ക്കരുത്തിനെയാണ് ചോര്‍ത്തിക്കളയുന്നത്. മലയാളഭാഷക്ക് ഈ ഉള്‍ക്കരുത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളെ ജൈവികമായി ആവിഷ്‌കരിക്കാന്‍തക്ക കരുത്തും പദസമ്പത്തും മലയാളത്തിനുണ്ടായിരുന്നു. ഗണിതശാസ്ത്രവും സസ്യശാസ്ത്രവും ആയുര്‍വേദവും വാസ്തുശാസ്ത്രവും സാഹിത്യവുമടക്കമുള്ള വ്യവഹാരരൂപങ്ങള്‍ മലയാളത്തിന്റെ ചൂടും ചൂരുമുള്ള ലിപികളില്‍ ആവിഷ്‌കരിക്കാനുള്ള കരുത്ത് നമ്മുടെ മലയാളത്തിനുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വം ഈ ഉള്‍ക്കരുത്തിനെ ബാധിച്ചിട്ടുണ്ട്. തമിഴ് ഭാഷയാകട്ടെ അധിനിവേശഭാഷകളുടെ കയ്യേറ്റത്തെ ബോധപൂര്‍വ്വം തന്നെ ചെറുക്കാന്‍ശ്രമിക്കുന്നുണ്ട്.
'തീവണ്ടി' യും 'തീപ്പെട്ടി' യും 'ചലച്ചിത്ര' വും സൃഷ്ടിച്ച മലയാളിയുടെ ഭാഷാസൗന്ദര്യബോധം 'കമ്പ്യൂട്ടറും' 'മൊബൈലും' 'ഇന്റര്‍നെറ്റും' തദ്ദേശ ഭാഷാസ്വാംശീകരണത്തിന് വിധേയമാക്കാന്‍ മടി കാണിക്കുന്നതെന്തുകൊണ്ടാണ്? തമിഴനാകട്ടെ കണിനി(computer),മടിക്കണിനി (laptop) ,മിന്നഞ്ചല്‍ (e-mail), എന്നിവയെ ഭാഷയിലേക്ക് ആഗിരണം ചെയ്തുകൊണ്ടാണ് ഇപ്പോഴും സമകാലികനായിക്കൊണ്ടിരിക്കുന്നത്!
മാതൃഭാഷാവിദ്യാഭ്യാസം സര്‍ഗാത്മകവും സൗന്ദര്യാത്മകവുമായ വികാസവും നവീനമായ ജീവിതബോധത്തിന്റെ രൂപീകരണവും ലക്ഷ്യംവെക്കുന്നു. തന്റെ പരിസരത്തിന്റെ ജൈവാംശം ഉള്‍ക്കൊള്ളുന്ന മാതൃഭാഷയിലൂടെ ഒരു ആയുഷ്‌കാലത്തേക്കുള്ള മൂല്യങ്ങളാണ് കുട്ടി ആര്‍ജിക്കുന്നത്. അനന്തര തലമുറകളിലേക്കും നീളുന്ന ജീവിതബോധമാണിത്. അനുഭവ പരിസരത്തെ സ്പര്‍ശിച്ചറിയുവാനും പാരിസ്ഥിതികാവബോധം സ്വാംശീകരിക്കുവാനും സമൂഹലബ്ധമായ അറിവിനെ സൗന്ദര്യാത്മകമായി പുന:സൃഷ്ടിക്കുവാനും കുട്ടികളെ പ്രാപ്തമാക്കുന്നത് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസമാണ്. ഇത്തരത്തിലുള്ള വിദ്യാഭ്യാസമാണ് ഒരു സംസ്‌കാരത്തെ സൃഷ്ടിക്കുന്നത്. സംസ്‌കാരമില്ലാത്ത ഒരു ജനതയെക്കൊണ്ട് എന്താണ് പ്രയോജനം? 

2011 നവംബർ 7, തിങ്കളാഴ്‌ച

മെലിയുന്ന കവിതകള്‍


ദേശാഭിമാനി വാരിക,ഒക്ടോ.9


പുതു കവികളില്‍ ശ്രദ്ധേയനായ നിരഞ്ജന്റെ കവിതാ സമാഹാരത്തിന്റെ പേര് ' ചിലവു കുറഞ്ഞ കവിതകള്‍' എന്നാണ്. കവികള്‍ ഇയ്യിടെയായി മിതവ്യയശീലക്കാരായിരിക്കുന്നു. നമ്മുടെ കവിതകള്‍ വല്ലാതെ മെലിഞ്ഞിരിക്കുന്നു. പക്ഷേ, അവയെ തൊഴുത്തില്‍ കെട്ടാമെന്ന് ആരും കരുതേണ്ട. പ്രമേയത്തെക്കുറിച്ച് പുതു കവികള്‍ക്ക് ഒട്ടും വ്യാകുലതയില്ലിപ്പോള്‍. 'എഴുത്ത്' കവിതയുടെ മുഖ്യപ്രശ്‌നമായി മാറിയിരിക്കുന്നു.
' നിറവിനെക്കുറിച്ചൊരു സ്വപ്നം
ഭിത്തികള്‍ക്കിടയിലും സാധ്യമാണ്
കട്ടിലിന്നടിയിലും സാധ്യമാണ്' - എന്ന് പി.രാമന്‍. കവിതയിപ്പോള്‍ ഏത് ശൂന്യസ്ഥലികളിലും പടര്‍ന്നു തുടങ്ങിയിരിക്കുന്നു.
'ആരും കാണാതെ
കാറ്റത്ത് ഇളകിയാടുന്ന
പുല്‍ക്കൊടിപോലെ,
പ്രാചീന മൗനം കൊണ്ട്
ഋതുക്കളെ നേരിടുന്ന
വൃക്ഷ ജന്മം പോലെ,
മൗനമോ-
ശബ്ദമോ ആകും മുദ്ര' എന്ന് ശിവദാസ് പുറമേരി എഴുതുന്നുണ്ട്.
വൃത്തം, അലങ്കാരം, താളം, ബിംബം, ഇമേജറി തുടങ്ങിയവയുടെയൊന്നും ആടയാഭരണങ്ങളില്ലാതെ പുതിയ 'ചെലവു കുറഞ്ഞ കവിതകള്‍' നിശിതമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. മിതത്വം എന്നത് പുതു കവിതയ്ക്ക് ഉത്തരവാദിത്തമായിരിക്കുന്നു. 'സംസ്‌കൃതം പറയുന്ന ശീലം മുഴുവനുപേക്ഷിക്കണം' എന്ന് സച്ചിദാനന്ദന്‍ മുമ്പ് ഉപദേശിച്ചിരുന്നു. 'ന്യൂനീകരണ' (minimalism) ത്തിന്റെ പുതിയൊരു സൗന്ദര്യശാസ്ത്രം തന്നെ പുതുകവിതകള്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.
ലോകത്തുള്ള എല്ലാ കാര്യങ്ങളും വഹിക്കേണ്ടി വരുന്ന ചുമടുതാങ്ങികളായി കവിതയെ മാറ്റാന്‍ പുതു കവി ഇഷ്ടപ്പെടുന്നില്ല. എല്ലാം ഒരു കവിതയില്‍ത്തന്നെ പറയേണ്ടതില്ല എന്ന് അവര്‍ കരുതുന്നു. കവിത ഒരു 'ഷോപ്പിംഗ്മാള്‍' അല്ല എന്നവര്‍ക്കറിയാം.
'ബിംബങ്ങളെ
ആഴത്തില്‍ത്തന്നെ കുഴിച്ചിടണം
അല്ലെങ്കില്‍ ജഡം
ശവപ്രണയിയായ ഏതെങ്കിലും കവിയുടെ
കവിതയിലോ ഗാനത്തിലോ കടന്നുകൂടി
തനിക്കു ജീവനുണ്ടെന്നഭിനയിക്കും'
എന്ന് സച്ചിദാനന്ദന്‍ 'ബിംബങ്ങളുടെ മരണം' എന്ന കവിതയില്‍ എഴുതുന്നു. മൃതബിംബങ്ങളുടെ പ്രദര്‍ശന ശാലയാവാന്‍ പുതു കവികള്‍ തങ്ങളുടെ കവിതയെ അനുവദിക്കുന്നില്ല. അനുഭവങ്ങളെ ധീരമായി നേരിടാന്‍ കെല്പുള്ളവയാണ് തങ്ങളുടെ വാക്കുകള്‍ എന്ന അഭിമുഖീകരണത്തിന്റെ രാഷ്ട്രീയം പുതു കവിതകളുടെ ഭാഷ മുന്നോട്ടുവയ്ക്കുന്നുണ്ട്.
മലയാളത്തിന്റെ ജൈവികതയിലേക്കും ജൈവികമാകുമ്പോഴുള്ള സൂക്ഷ്മതയിലേക്കും പുതിയ കവിത ഉണര്‍ന്നിരിക്കുന്നു. ആഭരണങ്ങള്‍കൊണ്ട് വൈരൂപ്യത്തെ മറച്ചുവയ്ക്കാന്‍ പുതു കവികള്‍ക്ക് താല്പര്യമില്ല. വാക്കുകളുടെ പകിട്ടു കൊണ്ടല്ല നോട്ടത്തിന്റെ താന്‍ പോരിമ കൊണ്ടാണ് ഇന്ന് കവിത ലോകത്തെ നേരിടുന്നത്.
'വ്യക്തഭംഗികള്‍ കാണാതാകിലും കലയുയര്‍-
ന്നത്രമേലുള്‍ക്കൊള്‍വതിലഭിമാനിപ്പൂ ഞങ്ങള്‍'
എന്ന് വൈലോപ്പിള്ളിയെപ്പോലെ പുതു കവികളും അഭിമാനിക്കുന്നു.
പുതു കവിതകളില്‍ ഒരു 'പദക്ലിനിക്ക്' പ്രവര്‍ത്തിക്കുന്നുണ്ട്.
'പറഞ്ഞതുതന്നെ പറഞ്ഞും
എണ്ണയുള്ളത് തിന്നും
കൊഴുപ്പ് കൂടിയിട്ടുണ്ട്
ബൈപാസ് ചെയ്തില്ലെങ്കില്‍
ആയുസ്സുകുറയും' എന്നാണ് തടിയന്‍ കവിതാ മൂപ്പനോട് പദക്ലിനിക്കിലെ ഡോക്ടര്‍ ഉപദേശിക്കുന്നത്. (വാക്കുകള്‍ ആശുപത്രിയില്‍- ഗഫൂര്‍ കരുവണ്ണൂര്‍). മാറാന്‍ കൂട്ടാക്കാത്ത പഴയ കാവ്യഭാവുകത്വത്തിന്റെ പരിസരത്ത് അലഞ്ഞു നടക്കുന്ന ദുര്‍മേദസ്സുള്ള കവിതകള്‍ക്ക് ഹൃദയസ്തംഭനത്തിന് സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഉറുക്കഴിഞ്ഞതുപോലെ, കരുത്ത് ചോര്‍ന്ന് കവിത തളര്‍ന്നു വീണത്. വസന്തതിലകവും ഉല്‍പ്രേക്ഷയും കവിതയില്‍ നിന്ന് ഇറങ്ങിപ്പോകുന്നു. രണ്ടു നാടന്‍ ബിംബങ്ങള്‍ കഴുത്തില്‍ കയ്യിട്ട് മറയ്ക്കിരിക്കാന്‍ കൊണ്ടു പോകുന്നു. അങ്ങനെയാണ് കവിത മെലിഞ്ഞു പോയത്.
കവിത ലക്ഷ്യവേധിയാവുകയും 'കുന്തം- പോലെ കൂര്‍പ്പിച്ചൊരിച്ഛകള്‍' അവയില്‍ തുടിച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍ അതിന്റെ കൃശശരീരത്തിന് സാധൂകരണമുണ്ടാകുന്നു. സംസ്‌കൃതം പറയുന്ന ശീലം വെടിഞ്ഞ്, നാടന്‍ പദങ്ങളുടെയും ഗ്രാമീണ ഗന്ധങ്ങളുടെയും ജൈവികതയിലേക്ക് അനാര്‍ഭാടമായി ഇറങ്ങി വന്ന കവിത കൂടുതല്‍ സത്യസന്ധത ആര്‍ജ്ജിക്കുന്നു. കവിത നമ്മുടെ കഥപറയാന്‍ തുടങ്ങുന്നു. അതിഭാവുകത്വത്തിന്റെ മാസംളതയും മുഖം മിനുക്കിയ തൊങ്ങലുകളും വെടിഞ്ഞ്, അനുഭവത്തെ നേര്‍ക്കു നേരെ നേരിടാന്‍ കഴിയുമെന്ന ഇച്ഛാബലം പുതു കവിത പ്രകടിപ്പിക്കുന്നു.
'വഴിനടപ്പിലെ തന്‍ വഴി തരുന്ന ഊര്‍ജ്ജവും ഊറ്റവുമുണ്ട്. ഒരേ തച്ചില്‍ തളഞ്ഞ് ചീഞ്ഞു പോകില്ലെന്ന ഉറപ്പും തെറിപ്പുമുണ്ട്' എന്ന് അന്‍വര്‍ അലി ആത്മവിശ്വാസത്തോടെ പറയുന്നത് നാം അവിശ്വസിക്കേണ്ടതില്ല.
'ആട്ടിന്‍കാട്ടം' എന്ന കവിതയില്‍ പുതുകവികളുടെ കാവ്യസങ്കല്പത്തെ സച്ചിദാനന്ദന്‍ വിചാരണചെയ്യുന്നുണ്ട്.
'ഉത്തമകവിത
ആട്ടിന്‍കാട്ടം പോലിരിക്കണം
എന്ന് പയ്യന്‍ പേച്ച്.
പുല്ലിന്റെ പച്ച കാണാതെ
പൂവിന്റെ മണം ആളാതെ
പുഴപോലെ ഒഴുകാതെ
വിയര്‍പ്പില്ലാതെ വികാരമില്ലാതെ
മരിച്ചുദഹിച്ചു കറുത്തുരുണ്ട്
പതിമൂന്നു വാക്കുകളില്‍ കവിയാതെ
കാലത്തിനു വെളിയില്‍
പച്ചക്കുതിര മൂച്ചുവിട്ടപോലൊരു
വൃഥാജന്മം'
പക്ഷേ ഇത്തരത്തില്‍ കാലത്തിനു വെളിയിലാണോ പുതുകവിത? സച്ചിദാനന്ദന്‍ 'പയ്യന്‍' എന്നു വിശേഷിപ്പിക്കുന്ന പുതുകവികളോട് സംഘസാഹിത്യത്തിലേക്കും മലയാളത്തിന്റെ സമ്പന്നമായ കാവ്യസംസ്‌കൃതിയിലേക്കും തിരിച്ചുചെല്ലാനാണ് സച്ചിദാനന്ദന്‍ ഉപദേശിക്കുന്നത്.ആധുനികകവികള്‍ ഏത് സ്‌കൂളിലാണ് പഠിച്ചത് എന്ന് വൈലോപ്പിള്ളി അദ്ഭുതംകൂറിയിരുന്നു.മലയാളത്തിന്റെ കാവ്യസംസ്‌കാരത്തെക്കുറിച്ചു പഠിക്കാന്‍ സ്‌ളേറ്റും പെന്‍സിലുമെടുത്ത്,തലയില്‍ മുണ്ടിട്ട് പള്ളിക്കൂടത്തിലേക്കു പോകുന്ന പുതിയ 'പയ്യനെ'ക്കുറിച്ചാണ് സച്ചിദാനന്ദന്‍ എഴുതുന്നത്.
തലമുറകള്‍ മാറുമ്പോള്‍ പഠിക്കുന്ന സ്‌കൂളുകളും പഠിപ്പിക്കുന്ന അധ്യാപകരും ആര്‍ജ്ജിക്കുന്ന അനുഭവങ്ങളും മാറുന്നു എന്നതാണ് സത്യം.
'മൂല്യങ്ങളിലോ മൂല്യനിരാസങ്ങളിലോ മുഴുകുന്ന ഈ സമീപനരീതി എന്നെ ചെടിപ്പിച്ചിട്ടുണ്ട്' എന്ന പി.രാമന്റെയും(കനം),'ഞാന്‍ നില്‍ക്കുന്ന പെരുവഴിയോടോ ചുറ്റിനും ചവറുകൂനയായി തെളിയുന്ന പൗരസമൂഹത്തോടോ ഒന്നും ബോധിപ്പിക്കാനില്ല' എന്ന അന്‍വര്‍ അലിയുടേയും(ആടിയാടി അലഞ്ഞ മരങ്ങളേ) വാക്കുകളെ സമൂഹനിരാസത്തിന്റെ നിരുത്തരവാദ പ്രസ്താവനകളായി വായിച്ചെടുക്കേണ്ടതില്ല.മറിച്ച് പ്രതിബദ്ധതയെക്കുറിച്ചുള്ള പരമ്പരാഗത
ദര്‍ശനങ്ങളില്‍ നിന്നുള്ള വിച്ഛേദത്തിലൂടെ സ്വന്തമായി ഒരു ഇടം കണ്ടെത്താനുള്ള പുതുകവികളുടെ പിടച്ചിലായി വേണം ഇതിനെ കാണാന്‍.മാറ്റൊലിക്കവികളെയല്ലല്ലോ നമുക്കാവശ്യം.
'ഒരു മഴയും ഞാന്‍ നേരെ നനഞ്ഞില്ല' എന്ന് പി.രാമന്‍ എഴുതുമ്പോള്‍, നഷ്ടബോധമാണോ,കുറ്റബോധമാണോ, അഭിമാനമാണോ, പലായനവാദമാണോ ധ്വനിക്കുന്നത് എന്ന കാവ്യാത്മക സന്ദേഹത്തില്‍ അകപ്പെടേണ്ടതിനു പകരം പുതുകവിയുടെ ഒളിച്ചോട്ടമായി മുദ്രയടിക്കുന്നത് കാവ്യനിരൂപണത്തിലെ ക്രിമിനല്‍ കുറ്റമാണ്.
പുതുകവിയുടെ വാക്കിന്റെ തൂക്കം രൂപപ്പെട്ടത് സാമൂഹ്യാന്തരീക്ഷത്തില്‍നിന്നുതന്നെയാണ്.തന്നെ 'ഭാഷ'പ്പെടുത്തിയ 'ഉമ്മമലയാള'ത്തോടു മാത്രമേ തനിക്കു കണക്കുപറയേണ്ടതുള്ളൂ എന്ന അന്‍വറിന്റെ ഊറ്റം യഥാര്‍ത്ഥത്തില്‍ ചെന്നുതൊടുന്നത് സ്വത്വത്തിന്റെ വേരുകളിലേക്കും അതുവഴി ഭൂമിമലയാളത്തിലേക്കുമാണ്!
വാക്കിനെ അറിയുന്നവനാണ് കവി.
'വാക്കല്ലാതെ മറ്റൊരുവാതിലും ഇല്ലാതെ
ഒരു കോട്ടയിലാണു മനുഷ്യന്‍
കവിയേ അതറിയുന്നുള്ളൂ'
എന്ന് കല്പറ്റ നാരായണന്‍ എഴുതുന്നുണ്ട്(കവി).പുതിയ കവിയില്‍ 'വാരിധിതന്നില്‍ തിരമാലകളെന്നപോലെ'യല്ല വാക്കുകള്‍ പ്രവഹിക്കുന്നത്.തിരമാലകള്‍ക്കടിയിലെ അദൃശ്യമായ ഊര്‍ജ്ജപ്രവാഹമാണ് പുതുകവിതയില്‍ വാക്കുകള്‍.'ഒരു കവിതയിലും കയറ്റിവെക്കാത്ത മൗനമുണ്ടെന്നുള്ളില്‍' എന്ന് ഗഫൂര്‍ കരുവണ്ണൂര്‍ എഴുതിയത് (അകം) വാക്കിന്റെ നിശ്ശബ്ദഗര്‍ജ്ജനത്തെക്കുറിച്ചുതന്നെയല്ലേ?
വീരാന്‍കുട്ടിയും അജീഷ്ദാസനും വിഷ്ണുപ്രസാദും കെ.എം.പ്രമോദും അടക്കമുള്ള പുതുകവികള്‍ കാവ്യരചനയുടെ രേഖീയ സ്വഭാവത്തെ അട്ടിമറിക്കുകയും പ്രമേയബദ്ധമായ കാവ്യസങ്കല്പങ്ങള്‍ക്ക്പകരം ശിഥിലവും വികേന്ദ്രീകൃതവുമായ ആവിഷ്‌കരണ രീതി അവലംബിക്കുകയും ചെയ്യുന്നു. ഇവര്‍ അനുഭവങ്ങളെ നിരീക്ഷിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നരീതി പൂര്‍വ്വകവികളില്‍നിന്ന് വ്യത്യസ്തമായിരിക്കാം.പക്ഷേ അവര്‍ ഒളിച്ചോടുന്നില്ല.
'കലുഷിതമെന്‍ ജീവിതമൂറി
ക്കവിതകളായതു കോരി
പാഴ്‌നരയൊടു പകരംവീട്ടി
പ്പാനംചെയ്തു രസിപ്പന്‍'
എന്ന്, അനുഭവങ്ങളെ പുളിക്കാന്‍വച്ച് അത് മൂത്ത് പാകംവരുമ്പോള്‍ കവിതകളായി മാറുന്ന പക്വതയെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. കാലം പുതിയ കുട്ടികള്‍ക്ക് ലഘുവായ അനുഭവങ്ങളുടെ തൂവലുകള്‍ മാത്രമാണോ കരുതിവച്ചിട്ടുള്ളത്?'കുളിക്കിടയില്‍ യുറേക്കയാവുന്ന ആര്‍ക്കിമെഡീസ് കവിത'യാണോ(കുളിമുറിയിലെ കവിത-നിരഞ്ജന്‍) ഇന്നത്തേത്? ഒരിക്കുമല്ല.
മഹാഖ്യനങ്ങള്‍ അപ്രസക്തമാകുന്ന ആധുനികോത്തരകാലത്ത്, കര്‍തൃത്ത്വരഹിതമായ അനുഭവപ്രവാഹത്തിന്റെ കാലസന്ധിയില്‍ കവിതയെ സംബന്ധിച്ച ധാരണകള്‍ തകിടംമറിയുന്നു.മെലിഞ്ഞ കവിതകളാണ് ഈ സാംസ്‌കാരിക ദുര്‍ന്നീതികളെ പ്രതിരോധിക്കാന്‍ മുന്നിട്ടുനില്‍ക്കുന്നത്.
പുഴ കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുമ്പോഴും, കുന്നുകള്‍ ലോറിയില്‍ കയറിപോകുമ്പോഴും കാട് അറക്കമില്ലിലേക്കു പോകുമ്പോഴും
'കാറ്റേ, നിനക്കുമാത്രം ഒരുമടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്
ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നൂടെ നിനക്ക്?(വിഷ്ണുപ്രസാദ്-വായു)
എന്ന കവിത മലയാളത്തിലെ മറ്റേത് പാരിസ്ഥിതികകവിതകളുടെ മഹാഖ്യാനത്തേക്കാളും സൂക്ഷ്മസ്ഥലികളെ സ്പര്‍ശിക്കുന്നത് അവബോധത്തിന്റെ മഹാകാശങ്ങള്‍ അന്യമാവാത്തതുകൊണ്ടുതന്നെയാണ്.
'അധികനാള്‍ ഒരേ അളവില്‍
ചേരില്ല കുപ്പായങ്ങള്‍' എന്ന് ഗഫൂര്‍(അളവ്). പയ്യന്മാര്‍ പുതിയ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചുതുടങ്ങിയിരിക്കുന്നു!!

2011 മേയ് 29, ഞായറാഴ്‌ച

സാംസ്‌കാരിക കേരളം ജാഗ്രത പാലിക്കുക

നമ്മുടെ സംസ്‌കാരത്തിന്റെ ഊര്‍ജ്ജപ്രവാഹമായ മാതൃഭാഷ പതിറ്റാണ്ടുകളായി അവഗണനയുടെ കുപ്പത്തൊട്ടിയില്‍ കിടക്കുകയായിരുന്നു.മലയാളത്തില്‍ എഴുതി വിശ്വപ്രസിദ്ധരായവര്‍ക്കോ,മലയാളത്തില്‍ പ്രംസംഗിച്ച് ഊറ്റംകൊണ്ടവര്‍ക്കോ,മലയാളത്തില്‍ പേനയുന്തിയ മാധ്യമങ്ങള്‍ക്കോ,മലയാളത്തില്‍ അവതാരദൗത്യം നിര്‍വ്വഹിക്കുന്ന ചാനലുകള്‍ക്കോ മലയാളത്തില്‍ സിനിമപിടിക്കുന്ന വേന്ദ്രന്‍മാര്‍ക്കോ മലയാളം മലയാളം എന്ന് നൂറ്റൊന്നാവര്‍ത്തി ഉരുവിടുന്ന രാഷ്ട്രീയ സിംഹങ്ങള്‍ക്കോ ലോകത്തില്‍ ഒരുഭാഷയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുര്‍ഗതി നേരിട്ട മലയാളത്തെക്കുറിച്ച് വേവലാതിയില്ലായിരുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് എല്ലാവരുംചേര്‍ന്ന് മാതൃഭാഷയെ പടിയടച്ച് പിണ്ഡംവെക്കാന്‍ മത്സരിച്ചു.ചാനലുകള്‍ മലയാലത്തില്‍ മൊഴിഞ്ഞു...രാഷ്ട്രീയ കേസരികള്‍ മലയാളത്തില്‍ നിയമസഭയില്‍ ഘോരഘോരം പ്രസംഗിച്ചു. മലയാളം രക്ഷപ്പെട്ടില്ല...മാതൃഭാഷ പഠിക്കാത്ത;മാതൃഭാഷയിലൂടെ പഠിക്കാത്ത കേരളത്തിലെ കുഞ്ഞുങ്ങള്‍ അവരുടെ സൂക്ഷ്മജീവിത പരിസരത്തില്‍ നിന്നും അകന്നുപോയി.മാതൃഭാഷ തകര്‍ന്നാല്‍ ഒരു സംസ്‌കാരം തകരുമെന്ന നിരീക്ഷണം കേരളത്തിന്റെ ദരിദ്രമായ സാമൂഹ്യജീവിതം തെളിയിച്ചു....മാറിമാറി വന്ന സര്‍ക്കാറുകള്‍ സ്വന്തം ഭാഷയുടെ ദയനീയമായ അവസ്ഥ കണ്ടില്ലെന്നു നടിച്ചു. ക്ലാസ്സിക്ക് പദവിക്കു വേണ്ടി ദല്‍ഹിയില്‍ പാടുകിടന്നവര്‍ക്ക് സ്വന്തംനാട്ടില്‍ മാതൃഭാഷ ഇപ്പോഴും രണ്ടാം ഭാഷയാണ് എന്നതില്‍ ഒട്ടും ലജ്ജതോന്നിയില്ല. ഭരണഭാഷ മലയാളമാക്കണമെന്ന് പതിറ്റാണ്ടുകളായി നമ്മള്‍ തീരുമാനിച്ചതാണ്. കൊളോണിയല്‍ അടിമത്തത്തിന്റെ പ്രേതംബാധിച്ച നമ്മള്‍ ഇപ്പോഴും സ്വന്തം മലയാളി പ്രജകളെ സായിപ്പിന്റെ ഭാഷയില്‍ ഭരിച്ചുമുടിക്കുന്നു.മാവേലി സ്റ്റോറിലെ ബില്ലു പോലും ഇംഗ്ലീഷില്‍!!..

നിയമസഭയില്‍ മാതൃഭാഷാ പഠനം സംബന്ധിച്ച് ചോദ്യമുയര്‍ന്നു.മുഖ്യമന്ത്രിക്ക് കാര്യം ബോധ്യമായി..അങ്ങനെ നിരവധി പോരാട്ടങ്ങള്‍ക്കൊടുവില്‍ 2011 മെയ് 6 ന് ചരിത്രപ്രസിദ്ധമായ ആ ഉത്തരവിറങ്ങി. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്.മറ്റൊരു ഭാഷയേയും പോറലേല്‍പ്പിക്കാതെ മാതൃഭാഷ പഠിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉത്തരവിലുണ്ട്.മലയാളത്തിന്റെ നവോത്ഥാനത്തിന് കേരളം കാതോര്‍ത്തു.മാതൃഭാഷ മെല്ലെ മിടിച്ചു തുടങ്ങി....എന്നാല്‍ ആ ഉത്തരവിന്റെ കഴുത്തില്‍ കോടാലി വീഴാന്‍ പോകുന്നു.. ഉത്തരവ് പുന:പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരിക്കുന്നു. ഐ.ടിക്കാരും മറ്റു ഭാഷാധ്യാപകരും രംഗത്തിറങ്ങിയിരിക്കുന്നു..സ്വന്തം പെറ്റമ്മയുടെ കഴുത്തറുക്കുന്നത് നാം കാണേണ്ടി വരുമോ? നാമതിനു കൂട്ടു നില്‍ക്കണോ? മെല്ലെ മെല്ലെ മിടിച്ചുതുടങ്ങിയ ആ പേലവഹൃദയം പിച്ചിച്ചീന്താന്‍ നാം അനുവദിക്കണമോ?....സാംസ്‌കാരിക കേരളമേ ഉണരൂ....നമ്മുടെ സ്വന്തം മലയാളത്തിനായി നമുക്കൊന്നിക്കാം......

2011 മേയ് 17, ചൊവ്വാഴ്ച

ആലനഹള്ളിയില്‍ ഒരു ദിവസം

മലയാളിക്ക് ഖസാക്ക് പോലെ കര്‍ണ്ണാടകക്കാര്‍ക്ക് ഇതിഹാസതുല്യമായ ഗ്രാമമാണ് ആലനഹള്ളി.കന്നഡ സാഹിത്യത്തിലെ അതുല്യനായ എഴുത്തുകാരന്‍ ശ്രീകൃഷ്ണയുടെ ജന്മസ്ഥലം...1987 ല്‍ ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ എന്ന ഹൃദയഹാരിയായ നോവല്‍ വായിച്ചപ്പോള്‍ മുതല്‍ മാദള്ളി എന്ന അതിലെ ഗ്രാമവും അവിടുത്തെ ജനങ്ങളും എന്റെ മനസ്സില്‍ കുടിയേറിയിരുന്നു...ഭുജംഗയ്യന്‍ എന്ന ധീരനായ ഗ്രാമീണനും അദ്ദേഹത്തിന്റെ 'ശ്രീ കെണ്ടഗണ്ണേശ്വര പ്രസന്ന ഫലാഹാര മന്ദിര' എന്ന ഹോട്ടലും സുശീലയും കാര്‍ഷികസംസ്‌കാരവും ഉഴുതുമറിച്ചിട്ട വയലുകളും അന്നേ ഹൃദയത്തില്‍ കുടിയേറിയിരുന്നു.എ.വി.എം.നാരായണന്‍ വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച നോവല്‍ വായിച്ച് ആവേശംമൂത്ത് ഞാനൊരു കത്തെഴുതി.അത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരികയും ചെയ്തു.
ആലനഹള്ളിയിൽ നിന്നുള്ള കാഴ്ച





ശ്രീകൃഷ്ണ ആലനഹള്ളിയുടെ സമാധി സ്ഥലം

ഓരോതവണ നോവല്‍ വായിക്കുമ്പോഴും മാദള്ളി എന്നെ മദിപ്പിച്ചുകൊണ്ടിരുന്നു.പിന്നീടാണ് അറിഞ്ഞത് മാദള്ളി എന്ന ഗ്രാമം ശ്രീകൃഷ്ണയുടെ ആലനഹള്ളി തന്നെയാണെന്ന്.പാവത്താന്‍ എന്ന അദ്ദേഹത്തിന്റെ മറ്റൊരു നോവല്‍ വായിച്ചപ്പോള്‍ ഗെണ്ടെതിമ്മനും മരംകിയും ദേവീരമ്മയും മനസ്സിലേക്കു കുടിയേറി.ഗവ്വള്ളിയും സാലുണ്ടിയും മാദള്ളിയെപ്പോലെതന്നെ കൊതിപ്പിച്ചു.2011 മെയ് 11 ന് ആലനഹള്ളിയിലേക്കു പുറപ്പെടുമ്പോള്‍ ഭുജംഗയ്യനും ഗെണ്ടെതിമ്മനും എന്റെ മുന്നില്‍ നടന്നു.ബൈജു,ഗിരീഷ്,പ്രകാശ് വര്‍മ്മ,ലത്തീഫ് എന്നീസുഹൃത്തുക്കളും ആലനഹള്ളിയില്‍ ചെന്ന് ഭുജംഗയ്യനെ കാണാനുള്ള ആവേശത്തിലായിരുന്നു.മാനന്തവാടിയില്‍ നിന്ന് ബാവലികഴിഞ്ഞ് H D കോട്ടയിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഞങ്ങളുടെ കാര്‍ ഇഴഞ്ഞുനീങ്ങി. റോഡിനിരുവശത്തും വിശാലമായ കൃഷിയിടങ്ങള്‍. കറുകറുത്ത വളക്കുറുള്ള മണ്ണില്‍ പൊരിവെയിലത്തും കാളപൂട്ടുന്ന കൃഷിക്കാര്‍.വിവിധതരം കൃഷിപ്പണിയിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാര്‍.നിറയെ മാങ്ങകളുമായി അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകള്‍. അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ജനവാസകേന്ദ്രങ്ങളില്‍ കൊച്ചുകൂരകളില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകളും കുട്ടികളും.


ഏകദേശം 2 മണിയോടെ ഞങ്ങള്‍ ആലനഹള്ളി എന്ന ഗ്രാമത്തിലെത്തി.മൈസൂര്‍റോഡില്‍,ഇരുവശത്തുമായി ഏതാനും കടകളും ചായക്കടയുമുള്ള ഒരു കൊച്ചുഗ്രാമം. ഭുജംഗയ്യന്റെ കാലത്തില്‍ നിന്നും ഗ്രാമം ഏറെ മാറിയിട്ടുണ്ട്,തീര്‍ച്ച!..നാഗരികത ഈഗ്രാമത്തെയും ആശ്ലേഷിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ഒരു കൊച്ചു ചായക്കടയില്‍ കയറി ഊണുകഴിച്ചു.ബാലകൃഷ്ണയുടെ ഹോട്ടലിന് ഭുജംഗയ്യന്റെ ഹോട്ടലുമായി ഒരു സാദൃശ്യവുമില്ല.


ഹോട്ടലിനു സമീപമിരുന്ന് നാട്ടുകാര്യങ്ങള്‍ പറയുന്ന രണ്ടുപേരെ ശ്രദ്ധിച്ചു.അറിയുമായിരിക്കുമോ ഇവര്‍ക്ക് ഭുജംഗയ്യനെ? ഞാന്‍ ശ്രീകൃഷ്ണയെപ്പറ്റി അവരോട് തിരക്കി. അദ്ദേഹത്തെപ്പറ്റി അവര്‍ക്കുള്ള അറിവ് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു.കാര്യമായ അക്ഷരാഭ്യാസമില്ലാത്ത മലേഷിനും പ്രഭുറാമിനും ശ്രീകൃഷ്ണയെപ്പറ്റി പറയുമ്പോള്‍ നൂറുനാവ്..അദ്ദേഹത്തിന്റെ മുഴുവന്‍ കൃതികളുടെ പേരുകളും അവര്‍ക്ക് ഹൃദിസ്ഥം!!കഥാപാത്രങ്ങള്‍ അവര്‍ക്ക് പരിചിതര്‍!!..ഞാന്‍ നമ്മുടെ നാടിനെക്കുറിച്ച് ഓര്‍ത്തുപോയി..


ഭുജംഗയ്യന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളായിരുന്നു എന്നും അദ്ദേഹത്തിന്റെ മക്കള്‍ അടുത്തുതന്നെയാണ്് താമസിക്കുന്നതെന്നുംഅവര്‍ പറഞ്ഞു.ഞങ്ങളെ അങ്ങോട്ടു നയിക്കാനും അവര്‍ തയ്യാര്‍.കഷ്ടിച്ച് അര കി.മീ.അകലെ ഒരു നാട്ടുപാതയ്ക്കരികില്‍ ഭുജംഗയ്യന്റെ മകന്‍ ഗുരുബസപ്പയുടെ വീട്.ഞങ്ങളെ അദ്ദേഹം ഹൃദ്യമായി സ്വീകരിച്ചിരുത്തി.ഞങ്ങള്‍ക്കിടയില്‍ ഭാഷ ഒരു തടസ്സമായതേയില്ല.അദ്ദേഹത്തിന്റെ ഭാര്യ ശാകമ്മ ചായസല്‍ക്കാരത്തിനൊരുങ്ങിയെങ്കിലും ഞങ്ങള്‍ നിരസിച്ചു.ഗുരുബസപ്പയ്ക്ക് 72 വയസ്സായി.അനുജന്‍ ചന്ദ്രശേഖരയ്ക്ക് 62.ഭുജംഗയ്യന് 5 പെണ്‍മക്കളും 2 ആണ്‍മക്കളുമാണ്.മക്കളുടേയും പേരക്കുട്ടികളുടേയും കൂടെയാണ് ഗുരുബസപ്പയുടെ താമസം.ഭുജംഗയ്യന്റെ മകനാണെന്നു പറയാന്‍ എന്തഭിമാനമാമെന്നോ ഗുരുബസപ്പയ്ക്ക്!!


കുടുംബക്കാരെല്ലാവരും സസന്തോഷം ഞങ്ങളുടെകൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.ബസപ്പയുടെ വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു കി.മീ.കിഴക്കുമാറി റോഡരികിലാണ് ശ്രീകൃഷ്ണയുടെ സമാധി സ്ഥലം. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന 25 ഏക്കര്‍ തോട്ടത്തില്‍ ശ്രീകൃഷ്ണ അന്ത്യവിശ്രമം കൊള്ളുന്നു. ശ്രീകൃഷ്ണ എന്നെഴുതിയ ഗേറ്റ് പ്രഭുറാം തുറന്നുതന്നു.ഞങ്ങള്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിനു സമീപം ധ്യാനനിമഗ്നരായി തെല്ലുനേരം നിന്നു. ഒരുഗ്രാമത്തിന്റെ ഇതിഹാസം സൂക്ഷമമായി ആഖ്യാനം ചെയ്ത ആ വലിയ കലാകാരന്‍ എനിക്കു കേരളീയനായ ഏതെഴുത്തുകാരനേക്കാളും പ്രിയപ്പെട്ടവന്‍ തന്നെ. താടയുമാട്ടിക്കടന്നു പോകുന്ന കാളകളെ മറികടന്ന് ഒരു ട്രാക്റ്റര്‍ ഇരമ്പിക്കൊണ്ട് കടന്നുവന്നു.ഞങ്ങള്‍ മൈസൂര്‍ റോഡിലൂടെ ശ്രാവണ ബലഗൊളയ്ക്ക് കാറോടിച്ചു.....

ഗുരുബസപ്പ

ഗുരുബസപ്പയുടെ വീട്ടിനു മുന്പിൽ

2010 ഡിസംബർ 29, ബുധനാഴ്‌ച

ചണ്ഡീഗഡ് വിശേഷങ്ങള്‍....

പര്‍വ്വതങ്ങള്‍ എന്നും മനുഷ്യന് ശാന്തി നല്‍കിയിരുന്നു.അതുകൊണ്ടായിരിക്കാം ഷിംല ഞങ്ങള്‍ക്ക് അവാച്യമായ ശാന്തിയും ആനന്ദവും പകര്‍ന്നു തന്നു.ഷിംലയുടെ പ്രകൃതിക്കു മുമ്പില്‍ ഞങ്ങള്‍ അഹങ്കാരമില്ലാത്ത കൊച്ചു മനുഷ്യരായി. ആ പര്‍വ്വതനിരകള്‍ ഞങ്ങളെ കൊച്ചു മനുഷ്യരാക്കി....




തണുപ്പിന്റെ കരിമ്പടം പുതച്ച തെരുവുകള്‍ താണ്ടി രാവിലെ 6 മണിക്കു് ഹിമാചല്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ ഞങ്ങള്‍ ചണ്ഡീഗഡിലേക്ക് പുറപ്പെട്ടു. ആകാശത്തു നിന്ന് ഭൂമിയിലേക്കെന്ന പോലെ ബസ്സ് വളവുകളും തിരിവുകളും നിറഞ്ഞ റോഡിലൂടെ പാഞ്ഞു തുടങ്ങി. 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ബസ്സില്‍ റിസര്‍വേഷനുണ്ട്. ആ പരിഗണന പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ്.സര്‍ക്കാറിനോട് എനിക്ക് ബഹുമാനം തോന്നി... 11 മണിക്ക് ചണ്ഡീഗഡില്‍ ബസ്സിറങ്ങി.


ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരത്തിലാണ് ഞങ്ങല്‍ എത്തിയിരിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം(planned city). നെഹ്‌റുവിന്റെ സ്വപ്‌നനഗരി.ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ തലസ്ഥാനമാണ് കേന്ദ്രഭരണ പ്രദേശമായ ഈ നഗരം. ഈ പ്രദേശത്തിന്റെ ആകെ വിസ്തീര്‍ണം 114 സ്‌ക്വയര്‍ കി.മീ. മാത്രമാണ്. ജനസംഖ്യ 11 ലക്ഷം. 20 ാം നൂറ്റാണ്ടിലെ നഗരാസൂത്രണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചണ്ഡീഗഡ്.ഫ്രഞ്ച് ആര്‍ക്കിടെക്ടായ ലെ കര്‍ബൂസിയര്‍ ആണ് ഈ നഗരത്തിന്റെ പ്ലാന്‍ തയ്യാറാക്കിയത്.പിയറി ജിനറെറ്റ്, മാക്‌സ് വെല്‍ ഫ്രൈ, ജെയിന്‍ ബി ഡ്ര്യു എന്നിവരും പ്ലാനിംഗില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഒരുമനുഷ്യന്റെ ശരീരഘടനയെ മാതൃകയാക്കിയാണ് ഈ നഗരത്തിന്റെ പ്ലാന്‍ കര്‍ബൂസിയര്‍ തയ്യാറാക്കിയത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ശിരസ്സ്, ഹൃദയം,ശ്വാസകോശം എന്നിവയുടെ ധര്‍മ്മത്തെ ആധാരമാക്കി നഗരത്തെ ആസൂത്രണം ചെയ്തിരിക്കുന്നു. ശിരസ്സ് സെക്രട്ടരിയേറ്റ് ഉള്‍പ്പെടുന്ന കാപ്പിറ്റോള്‍ കോംപ്ലക്‌സ്.ഹൃദയം നഗരത്തിന്റെ കേന്ദ്രം,അതായത് സെക്ടര്‍ 17.ശ്വാസകോശം നഗരത്തിലെ തുറസ്സായ സ്ഥലങ്ങളും പച്ചപ്പും. ബുദ്ധികേന്ദ്രങ്ങള്‍ നഗരത്തിലെ സാംസ്‌കാരിക സ്ഥലികള്‍. രക്തചംക്രമണത്തിന് അനേകം റോഡുകള്‍....


തീര്‍ച്ചയായും ഈ നഗരം നമ്മെ അദ്ഭുതപ്പെടുത്തുകയും അസൂയാലുക്കളാക്കുകയും ചെയ്യും. ഓരോ സ്ഥലവും സെക്ടറുകളായാണ് അറിയപ്പെടുന്നത്. സെക്ടര്‍ 17, സെക്ടര്‍43 എന്നിങ്ങനെ... വീതികൂടിയ മനോഹരമായ റോഡുകളാണ് ആദ്യം നമ്മെ ആകര്‍ഷിക്കുക. കുണ്ടും കുഴിയുമില്ലാത്ത നിരത്തുകള്‍.ഒരു പൊടിപോലും എവിടെയുമില്ല. നിരത്തുകള്‍ക്കു നടുവിലൂടെ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു. കവലകളിലെല്ലാം നടുവിലായി വലിയ വൃത്തങ്ങള്‍ക്കത്ത് ജലധാരകളും പുല്‍മേടുകളും. കൃത്യമായ അകലത്തില്‍ ഒരേ വീതിയില്‍ നിരത്തുകള്‍....ചെറിയ വാഹനങ്ങള്‍ക്കും റിക്ഷകള്‍ക്കും പോകാന്‍ നടപ്പാതക്കപ്പുറം പ്രത്യക പാതകള്‍... നിരത്തുകള്‍ക്കിരുവശവും ഒരേ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍.എവിടെത്തിരിഞ്ഞു നോക്കിയാലും മരങ്ങളും പൂച്ചെടികളും മാത്രം. അവ നന്നായി പരിപാലിക്കപ്പെടുന്നുമുണ്ട്. വിശാലമായ വാഹന പാര്‍ക്കിംങ് സൗകര്യങ്ങള്‍... അതിവിശാലമായ ബസ്സ്റ്റാന്‍ഡുകള്‍.നൂറുകണക്കിന് ബസ്സുകള്‍ ഒരേ സമയം പാര്‍ക്കു ചെയ്്്്്താലും ഒട്ടും തിരക്കനുഭവപ്പെടുകയില്ല. ഓരോ പത്തു മിനുട്ടിലും ബസ്റ്റാന്‍ഡു് തുടച്ചു വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. 2007-ല്‍ ഇന്ത്യയില്‍ ആദ്യമായി ഇവിടെ പുകവലി നിരോധിച്ചിട്ടുണ്ട്. 2008-ല്‍ പ്ലാസ്റ്റിക്ക് നിരോധനവും നിലവില്‍ വന്നു. താമസവും ജോലിസ്ഥലവും വിനോദവും ഷോപ്പിംഗും വിദ്യാഭ്യാസവുമൊക്കെ പ്രത്യേകം പ്രത്യേകം സ്ഥലങ്ങളിലാണിവിടെ.


ഈ നഗരത്തോട് എനിക്ക് കടുത്ത അസൂയ തോന്നി. ഞാന്‍ എന്റെ നാടിനെ ഓര്‍ത്തു: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, തകര്‍ന്നുപോയ ഡിവൈഡറുകള്‍, രണ്ടുവര്‍ഷം പോലും മുന്നോട്ടു കടന്നു കാണാത്ത കെട്ടിട നിര്‍മ്മാണം, കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍, പാറി നടക്കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍,തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍,എപ്പോഴും ബ്ലോക്കാവുന്ന ഗതാഗതം,ചട്ടങ്ങള്‍ ലംഘിക്കുന്ന കെട്ടിട നിര്‍്മ്മാണം, ശ്രദ്ധകിട്ടാതെ ഉണങ്ങിപ്പോകുന്ന പൂന്തോട്ടങ്ങള്‍.... വികസനം വാചകമടിയില്‍ മാത്രമൊതുക്കുന്ന ഇച്ഛാശക്തിയില്ലാത്ത നേതാക്കള്‍..ഹാ കഷ്ടം!!


2.15 ന് ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് എന്നു പേരുള്ള, ചണ്ഡീഗഡ് ടുറിസം കോര്‍പ്പറേഷന്റെ ഒരു ബസ്സുണ്ട്. അതിലാണ് ഞങ്ങള്‍ നഗരം കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. അതു വരെ വിശ്രമിക്കാം. പലരും ഷോപ്പിംഗിനു വട്ടം കൂട്ടി.ജലീല്‍ മാഷ് ഷോപ്പിംഗ് എന്നു കേള്‍ക്കേണ്ടതാമസം ഉഷാറായി! ഇപ്പോള്‍ തന്നെ നാട്ടില്‍ ഒരു ,ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങാനാവശ്യമായ സാധനങ്ങള്‍ മൂപ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഞാനും രഞ്ജിയും ജലീല്‍മാഷും ്അനിയും ഇലക്ട്രോണിക്ക് സാധനങ്ങള്‍ കിട്ടുന്ന സെക്ടര്‍ 17 ലും റിയാസും ജെ.പിയും തുണിത്തരങ്ങള്‍ കിട്ടുന്ന സെക്ടര്‍ 16 ലും പരതി.അജയന്‍മാഷ് പൂരി കിട്ടുന്ന സെക്ടര്‍ അന്വേഷിച്ച് യാത്രയായി.


അതിനിടെ മലയാളിയായ ഒരു ജവാനെ പരിചയപ്പെട്ടത് നല്ലൊര്‌നുഭവമായി.സെക്ടര്‍ 45 ല്‍ പോയാല്‍ മലയാളിയുടെ കടയില്‍നിന്ന് നല്ല ഭക്ഷണം കിട്ടുമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ കേരളത്തിലെ ഭക്ഷണത്തോട് വല്ലാത്തൊരു കൊതി തോന്നി. നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ട് 9 ദിവസമായി. ദില്ലിയിലെ കേരളാഹൗസിലെ ഉച്ചഭക്ഷണം ഒഴിച്ചാല്‍ നാടിന്റെ തനതുരുചി അറിഞ്ഞിട്ട് ദിവസങ്ങള്‍ ഏറെയായിരിക്കുന്നു. ഞങ്ങളിപ്പോള്‍ നാട്ടില്‍നിന്ന് 3000 കി.മീ.ലധികം അകലെയാണ്. ഗൃഹാതുരത മെല്ലെ മെല്ലെ പിടികൂടുന്നു. മോഹന്‍ദാസ് ഇടക്കിടെ വീട്ടിലേക്കു വിളിക്കുന്നു....


2.15 ന് സെക്ടര്‍ 17 ലെ വിശാലമായ ബസ് ടെര്‍മിനലില്‍ നിന്ന് Hop On Hop off എന്നു പേരുള്ള ചണ്ഡീഗഡ് ടൂറിസം വകുപ്പിന്റെ മുകള്‍ ഭാഗം തുറന്ന ഇരുനില ബസ്സില്‍ ഞങ്ങള്‍ ചണ്ഡീഗഡ് എന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരം കാണാന്‍ പുറപ്പെട്ടു. ബസ്സില്‍ ഞങ്ങളെക്കൂടാതെ കുറച്ചുപേരും കൂടിയുണ്ടായിരുന്നു. അതില്‍ ഒരു സുന്ദരി കൂടിയുണ്ടായിരുന്നതിനാല്‍ ബ്രിജേഷിന് നല്ല ഉത്സാഹമായി !!


ചണ്ഡീഗഡ് സര്‍ക്കാറിന്റെ മ്യൂസിയത്തിലേക്കാണ് ആദ്യം പോയത്. നിരവധി പുരാവസ്തു ശേഖരവും പെയിന്റിങ്ങുകളും ചിത്രത്തുന്നലുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയം തീര്‍ച്ചയായും നല്ലൊരു അനുഭവം തന്നെ.അടുത്ത ലക്ഷ്യം ബോഗന്‍ വില്ല ഗാര്‍ഡനായിരുന്നു.1976 ല്‍ ആരംഭിച്ച ഈ പൂന്തോട്ട്ത്തില്‍ ആയിരക്കണക്കിനു തരം ബോഗന്‍വില്ല ചെടികള്‍ നമുക്കു കാണാം. 20 ഏക്കര്‍ സ്ഥലത്തു പരന്നുകിടക്കുന്ന ഈ പൂന്തോട്ടത്തിന്റെ നടുവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത. 1947 മുതല്‍ ഇന്ത്യക്കു വേണ്ടി പോരാടി മരിച്ച ജവാന്‍മാരുടെ പേരുകള്‍ ആലേഖനം ചെയ്ത ഗ്രാനൈറ്റ് ഫലകങ്ങള്‍ ഇവിടെകാണാം.8459 പട്ടാളക്കാരുടെ പേരുകള്‍ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 2006 ല്‍ സ്ഥാപിച്ച ഈ സ്മാരകം അനശ്വരരായ രക്തസാക്ഷികള്‍ക്കുള്ള ഉചിതമായ സ്മരണാഞ്ജലി തന്നെ.


പിന്നീട് അദ്ഭുതങ്ങളുടെ ഭീമന്‍ കോട്ടക്കുള്ളിലേക്കായിരുന്നു ഞങ്ങള്‍ പ്രവേശിച്ചത്. റോക്ക് ഗാര്‍ഡന്‍...ലോകത്തിലെതന്നെ ഏറ്റവും വിലമതിക്കത്തക്ക കാഴ്ച എന്ന് ഇതിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. ലഭ്യമായ എല്ലാതരം പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് ഈ അദ്ഭുത ലോകത്തിലെ ഓരോ വസ്തുവും നിര്‍മ്മിച്ചിരിക്കുന്നത്. പിഞ്ഞാണക്കഷണങ്ങള്‍, ക്ലോസറ്റിന്റെ കഷണങ്ങള്‍, ടൈല്‍സ് കഷണങ്ങള്‍, ട്യൂബ് ലൈറ്റ് കഷണങ്ങള്‍, കുപ്പിവളപ്പൊട്ടുകള്‍,ചാക്കില്‍ ഉറച്ചു പോയ സിമന്റു കട്ടകള്‍ എന്നു വേണ്ട നിങ്ങള്‍ ഉപയോഗശൂന്യമെന്നുകരുതി വലിച്ചെറിയുന്ന എന്തും ഇവിടെ അതിമനോഹരമായ ശില്പങ്ങളായി രൂപം മാറിയിട്ടുണ്ടാവും!! 20ഏക്കര്‍ സ്ഥലത്ത് ഏതോ നഷ്ട സാമ്രാജ്യത്തിന്റെ രൂപരേഖയുടെ മാതൃകയിലാണ് റോക്ക് ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മനുഷ്യരൂപങ്ങള്‍,പക്ഷിമൃഗാദികള്‍,ജവാന്‍മാര്‍ എന്നീ രൂപങ്ങള്‍ നൂറുകണക്കിനുണ്ട്. കൃത്രിമ വെള്ളച്ചാട്ടങ്ങള്‍, നദികള്‍,തടാകങ്ങള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ ഇതിനകത്തുണ്ട്. പക്ഷേ എല്ലാംനിര്‍മ്മിച്ചിരിക്കുന്നത് പാഴ് വസ്തുക്കള്‍ കൊണ്ടാണെന്നു മാത്രം! ചണ്ഡീഗഡ് കാപ്പിറ്റോള്‍ പ്രോജക്റ്റിലെ റോഡ് ഇന്‍സ്‌പെക്റ്റരായിരുന്ന നേക് ചന്ദ് എന്നയാളാണ് ഇതിന്റെ നിര്‍മ്മാതാവ്. അദ്ദേഹം ചണ്ഡീഗഡില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും പെറുക്കിയെടുത്ത പാഴ് വസ്തുക്കള്‍ തന്റെ പണിശാലയുടെ ചുറ്റും കൂട്ടിയിട്ടിരുന്നു. അവ വര്‍ദ്ധിച്ച് വര്‍ദ്ധിച്ചു വന്നു. ഏതു പാഴ് വസ്തുവിനും സൗന്ദര്യമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. 1973 ല്‍ ഡോ.എസ്.കെ.ശര്‍മ്മ എന്നയാള്‍ അവിചാരിതമായി ഇതു കണ്ടെത്തി.പിന്നീട് ചണ്ഡീഗഡിന്റെ ആദ്യത്തെ ചീഫ്് കമ്മീഷണറായിരുന്ന ഡോ.എം.എസ്.രന്ധാവ ഇതു ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവസാനം സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് 1976 ല്‍ പാഴ് വസ്തുക്കളുടെ ഈഅമൂല്യമായ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഷിംലയില്‍ പ്രകൃതിയുടെ കരവിരുതിനു മുമ്പില്‍ വിസ്മയ സ്തബ്ധരാകുന്ന നമ്മള്‍ റോക്ക് ഗാര്‍ഡനില്‍ മനുഷ്യന്റെ ഭാവനക്കും പാടവത്തിനും മുമ്പില്‍ തലകുനിക്കുമെന്ന് ഉറപ്പ്.


പിന്നീട് സുഗുണാ തടാകത്തിലേക്കായിരുന്നു യാത്ര. മുകള്‍ഭാഗം തുറന്ന ബസ്സിലിരുന്നുള്ള യാത്ര ആഹ്ലാദകരമായിരുന്നു. നഗരത്തിന്റെ വശ്യസൗന്ദര്യം മുഴുവന്‍ അ്തിലിരുന്നു കാണാം. ഒരു നഗരത്തിന് ഇത്രയേറെ ഭംഗിയോ എന്ന് നാം അദ്ഭുതപ്പെടും. ഹരിതകാനനം പോലൊരു നഗരം! ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍..എല്ലായിടത്തേക്കും വീതിയുള്ള റോഡുകള്‍. റോഡരികില്‍ അന്താരാഷ്ട്ര നിലവാരമുള്ള ,ഷോപ്പിംഗ് മാളുകള്‍,കടകള്‍....


സുഗുണാ തടാകവും സുന്ദരി തന്നെ. നൂറുകണക്കിന് അരയന്നങ്ങള്‍ അതില്‍ നീന്തിക്കൊണ്ടിരുന്നു. തടാകക്കരയില്‍ ചില ചിത്രകാരന്മാര്‍ ആളുകളുടെ ചിത്രം പെന്‍സില്‍ കൊണ്ടു വരച്ചു കൊടുക്കുന്നു...ഇനി റോസ് ഗാര്‍ഡനിലേക്ക്. സമയം സന്്ധ്യയായിത്തുടങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ പനിനീര്‍ പൂന്തോട്ടമാണ് ചണ്ഡീഗഡിലേത്.1600 തരം പനിനീര്‍പൂക്കള്‍ 27 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്നു. പൂക്കള്‍ക്കു മുകളില്‍ രാത്രി അതിന്റെ പുതപ്പ് വലിച്ചിടാന്‍ തുടങ്ങിയിരിക്കുന്നു.... ഞങ്ങള്‍ക്ക് പൂക്കള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും രാവിന്റെ നിശ്ശബ്ദതയില്‍ ചില പൂമ്പാറ്റകള്‍ സുന്ദരികളായ പൂക്കളില്‍ വന്നിരുന്ന് പൂന്തേന്‍ നുകരുന്നത് ഷൈജുവും ബ്രിജേഷും സജീഷും സ്വല്പം അസൂയയോടെ നോക്കിനിന്ന വിശേഷം ഞങ്ങളോടു വന്നു പറഞ്ഞു. അതു കാണാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ക്ക് അല്പം വിഷമമുണ്ടാകാതെയുമിരുന്നില്ല!!


ഞങ്ങള്‍ ചണ്ഡീഗഡിലെ ദീപാലങ്കൃതമായ തെരുവുകളിലൂടെ നടന്നു.എല്ലാവരുടേയും ഉള്ളില്‍ പട്ടാളക്കാരന്‍ പറഞ്ഞു തന്ന മലയാളിയുടെ ഹോട്ടല്‍ മാത്രമേയുള്ളൂ. സെക്ടര്‍ 17 ല്‍ നിന്ന് സെക്ടര്‍ 45 ലേക്ക് ഞങ്ങള്‍ ബസ്സ് കയറി. നഗരത്തെ ഇരുട്ട് വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. സെക്ടര്‍ 43 ല്‍ ഇറങ്ങിയ ഞങ്ങള്‍ മണ്ടന്‍മാര്‍ ലണ്ടനില്‍ പോയപോലെ കുറച്ച് കറങ്ങി. വെറുതെയിരിക്കുന്ന കുറച്ചു പോലീസുകാരെ കണ്ടപ്പോള്‍ അവരോട് അന്വേഷിക്കാമെന്നായി റിയാസ്. ആളുകളെ കയറി മുട്ടുന്നതില്‍ റിയാസിനെ വെല്ലാന്‍ ഈ ലോകത്താരുമില്ലല്ലോ. പക്ഷേ ഒടുക്കത്തെ ഹിന്ദിക്കു മുന്നില്‍ മാത്രമാണ് അവന്‍ അടിയറവ് പറഞ്ഞത്.കൂട്ടത്തില്‍ മുറിമൂക്കന്‍ ഹിന്ദി രാജാവായ അജയനെ മുന്നില്‍ നിര്‍ത്തിയാണ് ഞങ്ങളുടെ ഇപ്പോഴത്തെ സര്‍ക്കസ്സുകളെല്ലാം. മലയാളിയുടെ ഹോട്ടല്‍ അന്വേഷിച്ചപ്പോള്‍ പോലീസുകാര്‍ കൈമലര്‍ത്തി. പക്ഷേ കൂട്ടത്തില്‍ ഒരാള്‍ മറ്റാരെയോ ഫോണില്‍ വിളിച്ച് അവസാനം സ്ഥലം മനസ്സിലാക്കി. അയാള്‍ ഞങ്ങളുടെ കൂടെത്തന്നെ വന്നു. ഏകദേശം അര കി.മീ.ദൂരം ഞങ്ങളുടെ കൂടെ വന്ന് സ്ഥലം കാട്ടിത്തന്ന്, ഒരു ചായ കുടിക്കാന്‍ പോലും നില്‍ക്കാതെ അയാള്‍ പോയി. ഇത് തന്റെ ഡ്യൂട്ടിയാണെന്നാണ്‌യാള്‍ പറഞ്ഞത്... ഞാന്‍ എന്റെ നാട്ടിലെ പോലീസുകാരെ ഓര്‍ത്തു പോയി....


ഒറ്റമുറിയില്‍ ഒരു ഹോട്ടല്‍. നടത്തിപ്പുകാര്‍ നന്മണ്ടക്കാരന്‍ വാസുദേവനും ഭാര്യയും...മൂന്നാലു പണിക്കാരുണ്ട്. മുറ്റത്തു നിരത്തിയിരിക്കുന്ന കസേരയും മേശയും.ഇരുന്നും നിന്നും ഭക്ഷണം കഴിക്കുന്ന സിക്കുകാരും മറ്റുള്ളവരും...നല്ല തിരക്കു തന്നെ.അദ്ദേഹത്തിന്റെ ഭാര്യ ഉള്ള്യരിക്കാരി യാണെന്നു കേട്ടപ്പോള്‍ അദ്ഭുതം തോന്നി. ലോകത്തിന്റെ ഏതുമൂലയിലും മലയാളി സാന്നിധ്യമുണ്ടാവുമെന്ന സത്യം ഞങ്ങള്‍ക്ക് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടു. ഏറെ ദിവസത്തിനുശേഷം രുചികരമായ ഭക്ഷണം വയറുനിറച്ച് കഴിച്ച് സംതൃപ്തിയോടെ ഞങ്ങള്‍ അവിടം വിട്ടു. ഞങ്ങളെ ഓട്ടോറിക്ഷയില്‍ കയറ്റി വിട്ടിട്ടേ ആ നല്ല മനുഷ്യന്‍ പോയുള്ളൂ. ചണ്ഡീഗഡിലെ കാഴ്ചകള്‍ അവസാനിപ്പിച്ച് സെക്ടര്‍ 43 ല്‍ നിന്ന് രാത്രി 10.50 ന് ഞങ്ങള്‍ അമൃത് സറിലേക്ക് യാത്ര തിരിച്ചു. പഞ്ചാബ് ഞങ്ങളെ നിശ്ശബ്ദമായി വിളിച്ചുകൊണ്ടിരുന്നു....










2010 ഡിസംബർ 25, ശനിയാഴ്‌ച

ഷിംലയുടെ ഓര്‍മ്മ

അറിയാത്ത ദേശങ്ങളിലേക്ക് ഉദ്വേഗത്തിന്റെയും പ്രതീക്ഷയുടെയും കൗതുകത്തിന്റെയും കണ്ണുകളുമായി സഞ്ചരിക്കുന്നത് എന്നുമെനിക്ക് ആവേശമായിരുന്നു. ഇത്തവണ ഡല്‍ഹിയില്‍ ടെറിയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ത്തന്നെ ഞങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തു. ഡല്‍ഹി,ആഗ്ര, ഷിംല,അമൃത്സര്‍,ചണ്ഡീഗഡ്,വാഗ..... റിയാസ് ടിക്കറ്റുകള്‍ നേരത്തെതന്നെ റിസര്‍വ് ചെയ്തു. ഒക്ടോബര്‍ 24 ന് 3.30 ന് മംഗള എക്‌സ്പ്രസ്സില്‍ മുന്‍വര്‍ഷത്തെ യാത്രയുടെ ആധികാരികതയുമായി ഞങ്ങള്‍ യാത്രതിരിച്ചു. സമ്മേളനവും ഡല്‍ഹി,ആഗ്ര യാത്രകളും കഴിഞ്ഞ് 31 രാത്രി 8 മണിക്ക് പഴയദില്ലി റയില്‍വേ സ്റ്റേഷനില്‍നിന്ന് കല്‍ക്കയിലേക്കുള്ള തീവണ്ടിയില്‍ കയറി. നവംബര്‍ ഒന്നിന് രാവിലെ 4.30ന് തീവണ്ടി കല്‍ക്കയില്‍എത്തി. അവിടെ ഞങ്ങള്‍ക്കുള്ള അഞ്ചു ബോഗികളുള്ള കൊച്ചു തീവണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു. 6.30 ന് അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്ന നേരിയ മൂടല്‍മഞ്ഞ് വകഞ്ഞുമാറ്റി തീവണ്ടി മെല്ലെമെല്ലെ നീങ്ങി. വിസ്മയങ്ങുടെ പുതിയൊരു ലോകത്തേക്കാണ് ആ യാത്രയെന്ന് അപ്പോള്‍ ആര്‍ക്കും തോന്നിയിരുന്നില്ല. റിയാസ്,അജയന്‍,ജെ.പി,അനില്‍,ജലീല്‍,മോഹന്‍ദാസ്,നൗഫല്‍,പ്രബീത്,സജീഷ്,ഷൈജു,ബ്രിജേഷ്,രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം കൗതുകക്കണ്ണുകള്‍ പുറമേക്ക് മേയാന്‍ വിട്ടുകൊണ്ട് തീവണ്ടിയുടെ ചില്ലു ജാലകത്തിനരികെ കാത്തിരുന്നു. ഞങ്ങളുടെ ക്യാമറ മിഴിപൂട്ടിയില്ല.



കോടമഞ്ഞ് കോടി പുതപ്പിച്ച പൈന്‍ മരങ്ങളില്‍ പ്രഭാതസൂര്യന്‍ ആദ്യചുംബനം അര്‍പ്പിച്ചുകൊണ്ടിരുന്നു... അങ്ങകലെ മഞ്ഞിന്‍ കമ്പളം പുതച്ചുകൊണ്ട് മയക്കത്തില്‍നിന്ന് ഉണരാന്‍ കൂട്ടാക്കാതെ പര്‍വ്വതനിരകള്‍ ദൃശ്യമായി...2.6 അടിമാത്രം വീതിയുള്ള റെയില്‍വേ ട്രാക്കിലൂടെ തീവണ്ടി താളാത്മകമായി നീങ്ങിക്കൊണ്ടിരുന്നു.ഹിമാലയ പര്‍വ്വതനിരകളെ അനുസ്മരിപ്പിക്കും വിധം അതിന്റെ ഉപ പര്‍വ്വതങ്ങള്‍ തട്ടുതട്ടായി ദൃശ്യമായിത്തുടങ്ങി.സ്വര്‍ണ്ണമുരുക്കിയൊഴിച്ചതുപോലെ പര്‍വ്വതശീര്‍ഷങ്ങളില്‍ വെയില്‍നാളങ്ങള്‍ ശയിച്ചു.വണ്ടി തുരങ്കങ്ങളും പാലങ്ങളും കടന്ന് ചൂളം വിളിച്ചു പാഞ്ഞുകൊണ്ടിരുന്നു. വല്ലപ്പോഴും ചില സ്‌റ്റേഷനുകളില്‍ വണ്ടി നിന്നു. ആളുകള്‍ കയറാനോ ഇറങ്ങാനോ ഉണ്ടായിരുന്നില്ല. പ്രാചീനതയുടെയും പ്രകൃതി സൗന്ദര്യത്തിന്റേയും അപൂര്‍വ്വമേളനങ്ങളായിരുന്നു ഓരോ സ്‌റ്റേഷനും.ഒരിടത്തിറങ്ങി ഞങ്ങള്‍ ചൂടുള്ള പൂരിയും കറിയും കഴിച്ചു.നല്ല രുചി.വിലയോ മൂന്ന് പൂരിക്കും കറിക്കും വെറും പത്തുരൂപ!


1910 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കല്‍ക്ക-ഷിംല റയില്‍വേക്ക് 2008 ജൂലൈ 10 ന് യുനെസ്‌കോ ലോക പൈതൃക പദവി നല്‍കി.ഹിമാലയ പര്‍വ്വത നിരകളില്‍ ആദ്യമായി ആധുനിക സാങ്കേതിക വിദ്യ പ്രയോഗിച്ചത് ഇവിടെയായിരുന്നു. ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല തലസ്ഥാനം ഷിംലയായിരുന്നു. 1.6 ലക്ഷം ജനസംഖ്യയുള്ള ഷിംല ഇപ്പോള്‍ ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമാണ്.


തീവണ്ടി ഓരോ വളവുകളും തുരങ്കങ്ങളും പിന്നിടുമ്പോള്‍, പ്രകൃതി ഒരുക്കിവച്ച വശ്യസൗന്ദര്യം ഞങ്ങളെ ആവേശിച്ചു കൊണ്ടിരുന്നു. പൈന്‍മരങ്ങളും ദേവതാരു വൃക്ഷങ്ങളും  അതിരിട്ട പാതയിലൂടെ 48 ഡിഗ്രി ചെരിവില്‍ തീവണ്ടി പതിയെ സഞ്ചരിച്ചു കൊണ്ടിരുന്നു. മലമടക്കുകളില്‍ ഒട്ടിച്ചുവച്ചപോലെ വെളുത്ത നിറത്തില്‍ കെട്ടിടങ്ങള്‍ കാണായി. ആയിരക്കണക്കിനു കിലോമീറ്റര്‍ വിസ്തൃതിയില്‍ വിശാലമായ കാനനപ്രദേശങ്ങള്‍ നിഗൂഢമായ ഏതോ രഹസ്യം ഒളിപ്പിച്ചെന്നപോലെ നീണ്ടു കിടന്നു. അനേകം അടി താഴ്ച്ചയിലൂടെ ഉറുമ്പരിച്ചു നീങ്ങുന്ന വാഹനങ്ങള്‍, പൂത്തുനില്‍ക്കുന്ന ചെടികള്‍,അകലെയുള്ള പര്‍വ്വതങ്ങളില്‍നിന്ന് നൂലുപോലെ താഴോട്ടു പതിക്കുന്ന നീര്‍ച്ചോലകള്‍..... ഞങ്ങളുടെ ഹൃദയം അപൂര്‍വ്വവും അവാച്യവുമായ കാഴ്ചകളുടെ മാസ്മരിക സൗന്ദര്യത്തിനു മുമ്പില്‍ പലപ്പോഴും നിശ്ശബ്ദമായി.പ്രകൃതി ഒരുക്കിവച്ച ഈ സൗന്ദര്യസഞ്ചയത്തിനു മുമ്പില്‍ കൈകൂപ്പാത്തവര്‍ ആരുണ്ട്?


ഞങ്ങളെ വിസ്മയിപ്പിച്ചമറ്റൊരു കാര്യം പ്രകൃതിയെ കീഴടക്കി മനുഷ്യന്‍ നേടിയ വിജയമായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പൈതൃകത്തീവണ്ടി!!...










96 കി.മീ.ദൈര്‍ഘ്യമുണ്ട് ഈ റെയില്‍പ്പാതക്ക്.സമുദ്ര നിരപ്പില്‍ നിന്ന് 640 മീറ്റര്‍ ഉയരത്തില്‍ നിന്ന് 2060 മീറ്റര്‍ ഉയരത്തിലേക്ക് ഒരു മലയില്‍ നിന്ന് മറ്റൊന്നിലേക്കായി അത് കയറിപ്പോകുന്നു.തീവണ്ടിയില്‍ സമതലങ്ങളിലൂടെ മാത്രം സഞ്ചരിച്ചു ശീലിച്ച നമുക്ക് അതൊരു പുതിയ അനുഭവമായിരിക്കും. 103 തുരങ്കങ്ങള്‍ പിന്നിട്ടാണ് വണ്ടി ഷിംലയില്‍ എത്തുക.2.8 കി.മീ.ദൈര്‍ഘ്യമുള്ള ബറോഗ് തുരങ്കമാണ് ഇവയില്‍ ഏറ്റവും വലുത്. അഗാധമായ ഗര്‍ത്തങ്ങളില്‍ നിന്ന് കെട്ടിപ്പൊക്കിയ 800 പാലങ്ങള്‍ക്കു മുകളിലൂടെയാണ് ഈ വണ്ടിയുടെ സാഹസിക യാത്ര.900 വളവുകളും അഞ്ച് മണിക്കൂര്‍ യാത്രക്കിടയില്‍ ഇത് താണ്ടും. 11.30 ന് ഷിംല റയില്‍വേസ്റ്റേഷനില്‍ വണ്ടി നില്‍ക്കുമ്പോള്‍ വിസ്മയകരമായ ഒരു യാത്രയുടെ അവസാനമുള്ള നഷ്ടബോധം എന്നെ അലട്ടിയിരുന്നു. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരമടി ഉയരത്തിലാണ് ഇപ്പോള്‍ ഞങ്ങളുടെ നില്‍പ്പ്. റയില്‍വെസ്റ്റേഷന്റെ വേലിക്ക് അപ്പുറത്ത് അ്ഗാധമായ ഗര്‍ത്തം! അപ്പുറത്ത് മടക്കുമടക്കായി കിടക്കുന്ന മലനിരകളില്‍ ഷിംല പട്ടണം! സ്റ്റേഷനില്‍നിന്ന് കുത്തനെ കയറിയാല്‍ റോഡിലെത്താം. വളഞ്ഞുപുളഞ്ഞതും കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളുമുള്ളതുമായ റോഡുകളാണ് എല്ലായിടത്തും. അനേകം മടക്കുകളുള്ള മലനിരകളില്‍ ഭൂപ്രകൃതിക്ക് ഒരുകോട്ടവുമുണ്ടാക്കാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍... കേരളത്തിന്റെ ദേശീയമൃഗമായ ജെ.സി.ബി.യുടെ നഖസ്പര്‍ശം ഏല്‍ക്കാത്ത ഭൂപ്രകൃതിയുടെ കന്യകാത്വം തീര്‍ച്ചയായും നിങ്ങളെ സന്തോഷിപ്പിക്കാതിരിക്കില്ല.


ഷിംല റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുമ്പോഴേക്കും നമ്മെ വലവീശിപ്പിടിക്കാന്‍ ടൂറിസ്റ്റ് ഹോമുകളുടെ ദല്ലാളന്മാര്‍ എത്തും. 13 പേര്‍ക്കുള്ള താമസവും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സന്ദര്‍ശനവുമുള്‍പ്പെടെ 3800 രൂപയാണ് ഹോട്ടല്‍ ബന്‍സാരയുടെ ഉടമകള്‍ ഞങ്ങളോട് ഈടാക്കിയത്.പ്രതീക്ഷിച്ചതിനേക്കാളും എത്രയോ കുറവ്. കുത്തനെയുള്ള ഒരുകയറ്റത്തിന്റെ മുകളിലാണ് ഹോട്ടല്‍ ബന്‍സാര.കയറിയെത്താന്‍ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി. വഴിയില്‍ കണ്ട DYFI യുടെ പോസ്റ്റര്‍ ഞങ്ങളില്‍ കൗതുകമുണ്ടാക്കി. ഉച്ചക്കു ശേഷം കാഴ്ച്ച കാണാനിറങ്ങി. ഗ്രീന്‍ വാല്ലിയിലാണ് ആദ്യം പോയത്. അദ്ഭുതകരമായിരുന്നു ആ കാഴ്ച്ച. ഒരു താഴ് വര മുഴുവന്‍ ദേവതാരു   മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. കടലുപോലെ പരന്നു കിടക്കുന്ന ദേവതാരു   മരങ്ങള്‍  ‍!! നാം വിസ്മയത്തിന്റെ ഏതോ കൊടുമുടിയില്‍ നിന്ന് അദ്ഭുതക്കാഴ്ച്ചയുടെ അനന്തമായ മായികലോകത്തേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുന്നു....പ്രകൃതി മനുഷ്യനുവേണ്ടി ഒരുക്കി വച്ച ഈ സൗന്ദര്യങ്ങള്‍ ഇനിയെത്രകാലം? വഴിയരികില്‍ അമൂല്യമായ കുങ്കുമമെന്ന് പറഞ്ഞ് എന്തോ പൊടി വില്‍ക്കുന്നു. ഷിംലയിലായാലും പൊട്ടത്തരത്തിന് കുറവില്ലല്ലോ.റിയാസും സജീഷും ആ പൊടി സ്വന്തമാക്കി...


കുഫ്രി എന്ന കുതിരസവാരി കേന്ദ്രത്തിലേക്കായിരുന്നു അടുത്ത യാത്ര.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ സ്ഥലം ഷിംലയില്‍ നിന്ന് 16 കി.മീ. അകലെയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 2510 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. നേരിയ തണുപ്പ് ഞങ്ങളെ ആവരണം ചെയ്തിരുന്നു. പലരും തൊപ്പിയും ജാക്കറ്റും അണിഞ്ഞിരുന്നു. 250 രൂപ കൊടുത്താല്‍ നിങ്ങളെ കുതിരപ്പുറത്തു കയറ്റി ഏകദേശം രണ്ടര കി.മീ.ദൂരത്ത് കൊണ്ടുപോയി തിരിച്ചെത്തിക്കും. ഞാന്‍ ആദ്യമേ തന്നെ വേണ്ടെന്നു വച്ചു. എന്നാല്‍ കൂടെ എപ്പോഴും ആളുണ്ടാവുമെന്നു പറഞ്ഞപ്പോള്‍ ഒരു കൈ നോക്കാം എന്ന് കരുതി. അനിയും തയ്യാറായി. ആഹ്ലാദത്തോടെ തുടങ്ങിയ യാത്ര കുതിര ചലിക്കാന്‍ തുടങ്ങിയതോടെ ആകെ പൊല്ലാപ്പിലായി. ജേപ്പിയുടെ മരണവെപ്രളത്തോടെയുള്ള കരച്ചില്‍ അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു! കുണ്ടും കുഴിയും നിറഞ്ഞ കാട്ടു പാത..നിറയെ ഉരുളന്‍ കല്ലുകള്‍...കുത്തനെയുള്ള ഇറക്കം,കയറ്റം..ഒരുഭാഗത്ത് അഗാധമായ ഗര്‍ത്തം!! ഈ അപകടകരമായ വഴിയിലൂടെയായിരുന്നു കുതിരകളുടെ യാത്ര... അവ ഒരു കല്ലില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുമ്പോഴും ഗര്‍ത്തത്തിന്റെ അറ്റത്തുള്ള പാറക്കല്ലുകളില്‍ കാല്‍ വെക്കുമ്പോഴും മറ്റു കുതിരകളുടെ തള്ളലില്‍ ഗര്‍ത്തത്തിനരികിലേക്ക് പെട്ടെന്ന് ഓടുമ്പോഴും ജെ.പി.യുടെ ദീനവിലാപം അന്തരീക്ഷത്തെ ദുഃഖസാന്ദ്രമാക്കി. മരണം തൊട്ടുമുന്നില്‍ കണ്ട ഒരു വൃദ്ധന്റെ അവസാനവിലാപം പോലെയായിരുന്നു അവന്റെ കരച്ചില്‍. വികൃതികളായ ചില കുതിരകളുടെ പുറത്തു കയറിയ പലരുടേയും നില ഇതുതന്നെയായിരുന്നു.പക്ഷേ കരഞ്ഞില്ലെന്നു മാത്രം. തിരിച്ചു വരുമ്പോള്‍ പഴശ്ശി രാജയിലെ ശരത്കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ച് റിയാസും ഏതോ പെണ്‍കുട്ടിയെ തിരിഞ്ഞുനോക്കാന്‍ശ്രമിച്ച് ബ്രിജേഷും താഴെ വീണു...എങ്കിലും ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായി ഈ കുതിരപ്പേടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നത് ഉറപ്പ്...


1500 കുതിരകള്‍ സഞ്ചാരികളെ കാത്ത് അവിടെയുണ്ടായിരുന്നു. സീസണ്‍കാലത്ത് 5000 കുതിരകള്‍ ഉണ്ടാവുമത്രേ! മനോഹരമായ ഒരു കുന്നിന്‍ മുകളിലാണ് കുതിര യാത്ര അവസാനിപ്പിക്കുക. പര്‍വ്വതമൃഗമായ യാക്കിനെ അവിടെ കണ്ടു. കുറച്ചു ദൂരം ചെന്നാല്‍ ആപ്പിള്‍ തോട്ടങ്ങള്‍ കാണാം.


റിഡ്ജ് എന്ന ഷിംലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തേക്കായിരുന്നു വൈകുന്നേരത്തെ യാത്ര. നിയോ-ഗോതിക് ശൈലിയിലുള്ള ക്രിസ്ത്യന്‍ പള്ളിയും വ്യൂ പോയന്റുമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ഇവിടെ നിന്നാല്‍ ദീപാലങ്കൃതമായ ഷിംല പട്ടണം മുഴുവന്‍ കാണാം. ഷിംല അതിന്റെ ഭൂമിശാസ്ത്രപരമായ ഘടനകൊണ്ടു തന്നെ ഒരു വികേന്ദ്രീകൃത നഗരമാണ്. തട്ടുതട്ടായി കിടക്കുന്ന കെട്ടിടങ്ങളും നിരത്തുകളും. വൃത്തിയും വെടിപ്പുമുള്ള ഹോട്ടലുകളും നിരത്തുകളും തെരുവുകളും...പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാണിവിടം.നമ്മെപ്പോലെ വാചകമടിയിലല്ല, പ്രവൃത്തിയിലാണ് ഇവര്‍ക്കു താല്പര്യം.കടകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ തീരെയില്ല. കടകളില്‍ വിലപേശലില്ല,കടക്കാര്‍ക്ക് ആര്‍ത്തിയുമില്ല. ശാന്തസ്വഭാവികളായ ജനങ്ങള്‍...ഷിംലയില്‍ കള്ളന്മാരില്ല എന്നു കേട്ടിട്ടുണ്ട്, ശരിയായിരിക്കാം. ഇന്ത്യന്‍ കോഫി ഹൗസ് കണ്ടപ്പോള്‍ നാടിനെ ഓര്‍മ്മവന്നു.ഭക്ഷണം ഇവിടെത്തന്നെ! നല്ല രുചിയുള്ള മസാലദോശയും എഗ്ഗ് ദോശയും കഴിച്ചു.രാത്രിയിലെ കൊടും തണുപ്പില്‍ ഹോട്ടല്‍ ബന്‍സാരയില്‍ മൂടിപ്പുതച്ചു കിടക്കുമ്പോള്‍കല്യാണവീട്ടിലെ ജനറേറ്ററിനടുത്തു കിടക്കുന്ന പ്രതീതി ! ജലീല്‍മാഷ് കൂര്‍ക്കംവലിയുടെ പര്‍വ്വത ശൃംഗങ്ങള്‍ കീഴടക്കുകയാണ്!! 
അതിരാവിലെ ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സില്‍ ചണ്ഡീഗഡിലേക്കു തിരിക്കുമ്പോള്‍ ഒരു   നഷ്ടബോധം ഞങ്ങളെ എല്ലാവരേയും പിടികൂടിയിരുന്നു... ചണ്ഡീഗഡ് വിശേഷങ്ങള്‍ പിന്നീട്....


2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഒ.എന്‍.വി. യുടെ ജ്ഞാന പീഠം ഉയര്‍ത്തുന്ന ചിന്തകള്‍...




ജ്ഞാന പീഠത്താല്‍ ഓയെന്‍വി ആദരിക്കപ്പെട്ടതില്‍ നാം അഭിമാനിക്കേണ്ടതുണ്ടോ? ഈ പുരസ്‌കാരത്തിലൂടെ ലഭിച്ച സന്ദേശമെന്താണ്?
യഥാര്‍ഥ കവിതയെ തമസ്‌കരിച്ച് പാട്ടുകവിതയെ ആദര്‍ശവല്‍ക്കരിക്കാനേ ഈ പുരസ്‌കാരം സഹായിക്കൂ എന്നാണ് എനിക്കു തോന്നുന്നത്. കവിത എന്തായിരിക്കണം?

ഒരു കാലഘട്ടത്തിന്റെ കാവ്യഭാവുകത്വത്തെയും സൗന്ദര്യബോധത്തെയും നിര്‍ണ്ണായകമായിമാറ്റിത്തീര്‍ക്കാന്‍ കവിതയ്ക്കു കഴിയണം. പുതിയ കാവ്യ പരീക്ഷണങ്ങള്‍ രൂപ-ഭാവ തലങ്ങളില്‍ നടത്തുവാന്‍ ദത്തശ്രദ്ധ പുലര്‍ത്തുവാന്‍ കവിക്കു കഴിയണം.കാലത്തിന്റെ സംഘര്‍ഷങ്ങളെയും സംത്രാസങ്ങളെയും തീവ്രമായി ആവിഷ്‌കരിക്കേണ്ടതുണ്ട് കവിതയില്‍. അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയാലും ദര്‍ശനത്താലും കാലമനസ്സിനെ സ്വാധീനിക്കുവാന്‍ കവിതയ്ക്കു കഴിയണം. മനുഷ്യമനസ്സിലെ നിതാന്ത സംഘട്ടനങ്ങളേയും സാമൂഹിക സ്പന്ദനങ്ങളെയും ഒരുപോലെ ആവിഷ്‌കരിക്കുവാന്‍ കവിത കരുത്തു നേടേണ്ടതുണ്ട്.
എന്നാല്‍ ഓയെന്‍വി എന്താണ് ചെയ്ത്? ചക്കരപ്പന്തലില്‍ തേന്മഴ ചൊരിഞ്ഞ് ഈച്ചയാര്‍ക്കുന്ന കാല്പനിക ക്ലീഷേകളെ ഒട്ടും ദാര്‍നിക വ്യാകുലതകളില്ലാതെ നാട്ടിലാകെ പാട്ടാക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു നൂറ്റാണ്ടായി മലയാളി കടന്നു വന്നിട്ടുള്ള സാമൂഹിക പരിണാമ ഘട്ടങ്ങളിലൊന്നു പോലും ഓയെന്‍വിയുടെ കാവ്യ മനസ്സിന്റെ വ്യാകുലതയേയായില്ല.
ചങ്ങമ്പുഴയുടെ ശുദ്ധ കാല്പനികത പോലും പാടുന്ന പിശാചായി മാറിയിട്ടുണ്ട്. എന്നാല്‍ ചങ്ങമ്പുഴയുടെ വികാരതരളമായ ശുദ്ധകാല്പനികതയും വയലാറിന്റെ വിപ്ലവ കാല്പനികതയും സമം ചേര്‍ത്ത് കോടമ്പാക്കത്തിന്റെ ചേരുവകള്‍ മേമ്പൊടിയിട്ട് മലയാളിയുടെ സംഗീതാഭിരുചിയുടെ അടുക്കളയില്‍ പാകം ചെയ്യുകയായിരുന്നു ഓയെന്‍വി. ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങകപ്പക്ഷികള്‍, വന്ധ്യമേഘങ്ങള്‍ തുടങ്ങിയ അപൂര്‍വ്വം കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരുതരം വ്യാജ മാനവികത സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.


മധുരകോമളമായ പദാവലികളും ജഡതുല്യമായ കാവ്യ കല്പനകളും പ്രഭാഷണപരത മുറ്റി നില്‍ക്കുന്ന ആഖ്യാനരീതിയും ദാര്‍ശനിക നാട്യങ്ങളും ഉപയോഗിച്ച് മലയാളിയുടെ കാവ്യഭാവുകത്വ വികാസത്തെ തടവിലിടുകയാണ് ഓയെന്‍വി ചെയ്യുന്നത്. വൈലോപ്പിള്ളിയോ ഇടശ്ശേരിയോ ആവിഷ്‌കരിച്ച ജീവിതക്കടലിന്റെ ഒരു ബിന്ദു പോലും ഓയെന്‍വിക്കവിതകളില്‍ നിന്ന് കണ്ടെടുക്കാനാവില്ല.
 കൊച്ചു ദുഃഖത്തിന്റെ പച്ചത്തുരുത്തുകളില്‍ മേയാനാണ് അദ്ദേഹത്തിന് എന്നും താല്പര്യം. പ്രസന്നരാജന്‍ 1992 ല്‍ത്തന്നെ ചൂണ്ടിക്കാട്ടിയ പോലെ തന്റെ നാലാംതരം കവിതയെ ഒന്നാംതരം പ്രശസ്തികൊണ്ട് മൂടിവയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കാല്പനികതയുടെ ദുര്‍ബലമായ അടിത്തറയില്‍ കെട്ടിപ്പൊക്കിയ അത്യന്തം ദുര്‍ബലമായ ഒരു കല്‍ക്കണ്ടക്കൊട്ടാരമാണ് ഓയെന്‍വിക്കവിത. കാലത്തിന്റെ കനത്ത മഴയില്‍ ഒലിച്ചു പോകാനുള്ള ബലമേ അതിനുള്ളൂ.
മലയാളിയുടെ വളര്‍ച്ച മുരടിച്ച കാവ്യാവബോധത്തിന്റെ നഴ്‌സറി ഭാവുകത്വത്തിന് അദ്ദേഹം മഹാകവിയായിരിക്കാം! മുരുകന്‍കാട്ടാക്കടയും അനില്‍ പനച്ചൂരാനും മഹാകവികളായി വാഴുന്ന കേരളത്തില്‍ ഓയെന്‍വി ചിലര്‍ക്ക് വാല്മീകി തന്നെ!......