2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

പ്രണയത്തിന്റെ കൃഷ്ണമണികള്‍



veerankutty
മഹാഖ്യാനങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നുവത്രേ! കൊച്ചുകൊച്ചനുഭവ ച്ചിത്രരേഖകള്‍ വാക്കാല്‍ തയ്ച്ചുതയ്ച്ചിരിക്കുന്നവരായി കവികള്‍ മാറിയിരിക്കുന്നു.കവിതയില്‍ നിന്ന് കഥയും പോയ് മറഞ്ഞു.ഒരു പൂമൊട്ട് പതിയെ വിടരുന്നതിന്റെ പേലവ ശബ്ദവും വേരുകള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിന്റെ കിരുകിരുപ്പും പുതിയ കവിതകളില്‍ അത്രമേല്‍ സൂക്ഷ്മമായി നിറയുന്നു.ഉള്‍വലിഞ്ഞ് എല്ലില്‍ചെന്ന് തട്ടുമ്പോഴുയരുന്ന ഉയിരു കോച്ചും വിധമുള്ള ശബ്ദമായി കവിതമാറി. പൂര്‍വ്വഭാരങ്ങളില്ലാത്ത കവിതയെ നിരൂപകര്‍ പ്രസംസിച്ചിട്ടുണ്ട്.സമൂഹത്തിന്റെ ചിത്രകംബളം പുതയ്ക്കാത്ത കവിതയുടെ അരാഷ്ട്രീയതയെക്കുറിച്ചും നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്.
ഒരുതരം ശുദ്ധകവിതകള്‍ അനുസരണയില്ലാത്ത കുട്ടികളെപ്പോലെ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്.ഇവയെ നിങ്ങള്‍ കവിത എന്ന് വിളിക്കണമെന്നൊന്നുമില്ല. എങ്കിലും നമ്മുടെ ചിന്തകളിലും ഓര്‍മ്മകളിലും കയറിവന്നുകൊണ്ട്, ഭാഷാപ്രയോഗത്തിന്റെ ആകസ്മികതകളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കോണ്ട് പുതിയ വായനക്കാരെ അവ വിസ്മയിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ പ്രണയകവിതകള്‍ ഒട്ടേറെയുണ്ട്.മധുരവും ചിലപ്പോഴൊക്കെ ധീരവുമായ പ്രണയത്തെക്കുറിച്ച് കാല്പനികര്‍ മാത്രമല്ല പാടിയത്.നളിനിയും ലീലയും രമണനും ജെസ്സിയും സന്ദര്‍ശനവും പ്രണയത്തിന്റെ ത്യാഗവും വിരഹവും ഉജ്ജ്വലതയും ആവിഷ്‌കരിച്ചു.
ജാമ്യം കിട്ടാത്ത വകുപ്പു പ്രകാരം പ്രണയം നമ്മെ തടവറയിലടക്കുന്നു.വധശിക്ഷപോലും പ്രണയം അലിവോടെ സ്വാഗതം ചെയ്യുന്നു.
എന്റെയേക ധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും
എന്റെയീശ ദൃഢമീ പദാംബുജ-
ത്തിന്റെ സീമ, ഇതുപോകിലില്ല ഞാന്‍

എന്ന, സ്‌നേഹവ്യാഹതി തന്നെ മരണം എന്ന, സ്‌നേഹത്തിനായുള്ള ആത്മാര്‍പ്പണമാണ് പ്രണയത്തെ മഹത്തും മനോഹരവുമാക്കുന്നത്.


വീരാന്‍കുട്ടി എന്ന പുതുകവിയുടെ തൊട്ടു തൊട്ടു നടക്കുമ്പോള്‍ എന്ന എസ്.എം.എസ് കവിതകള്‍ പ്രണയത്തിന്റെ കൃഷ്ണമണികള്‍ തിളങ്ങുന്ന കവിതകളാവുന്നത്, അതു നിങ്ങളുടെ ഹൃദയത്തിലെ അനശ്വരനായ കാമുകനെ/കാമുകിയെ ഈ കെട്ട കാലത്തിലും അനിവാര്യമാക്കുന്നതുമൂലമാണ്.
ഉപാധികളില്ലാത്ത പ്രണയത്തിന്റെ സ്വാച്ഛന്ദ്യവും വെളിപ്പെടാത്തപ്രണയത്തിന്റെ നിഗൂഢമാധുര്യവും തളിര്‍ത്തു നില്‍ക്കുന്ന പ്രണയത്തിന്റെ അവാച്യ നിര്‍വൃതിയും വീരാന്‍കുട്ടിയുടെ കവിതകളെ പൊതിഞ്ഞു നില്‍ക്കുന്നു.ലഘുവെന്ന് നാം മുന്‍കൂര്‍ ജാമ്യമെടുത്ത അനുഭവങ്ങളുടെ തിരസ്‌കൃത തലങ്ങളെ ഒരു കവിക്കു മാത്രം സാധ്യമായ വാഗ്‌സ്പര്‍ശത്താല്‍ അഹല്യയാക്കി പുനര്‍ജനിപ്പിക്കാന്‍ വീരാന്‍കുട്ടിക്കു കഴിയുന്നു.
കവിതയെ വിലമതിക്കേണ്ടത് കവിത്വത്തിന്റെ മാത്രം തുലാസില്‍ തൂക്കിയാവണം. ഖലീല്‍ ജിബ്രാന്‍ മധുചന്ദികയില്‍ മുക്കിയെടുത്ത മഴവില്‍ക്കൊടിയായി നമ്മെ പിന്തുടരുന്നത് അയാളില്‍ കവിത്വമുള്ളതിനാലാണ്. ചങ്ങമ്പുഴ ഒരു തേന്‍പുഴയായി (തേനാര്‍ എന്ന് മോയിന്‍കുട്ടി വൈദ്യര്‍) നമ്മുടെ അരികുകളെ ഇപ്പോഴും നനയ്ക്കുന്നതും ഇതുകൊണ്ടു തന്നെ.
സ്വപ്‌നങ്ങള്‍ പോലെ ആകസ്മികവും നിരുപാധികവും ആകുന്നതിന്റെ സൗന്ദര്യം വീരാന്‍കുട്ടിയുടെ കവിതകള്‍ക്കുണ്ട്. ഈ കവിതകളില്‍ കഥയും പ്രമേയവും ഇതിവൃത്തവുമില്ല. ദാര്‍ശനിക ജാഡയോ അവകാശവാദങ്ങളോ ഇല്ല. ആവുന്നത്ര വിനയത്തോടെയും അലിവോടെയും അവ നിങ്ങളുടെ ഹൃദയത്തെ തൊടുന്നു. എന്നാല്‍ പുതുകവിതകള്‍ വാഗ് ലീല മാത്രമാണെന്ന നിരീക്ഷണത്തെ ഈ കവിതകള്‍ തള്ളിക്കളയുന്നുണ്ട്. സാമാന്യ പദങ്ങളുടെ സാധ്യതളെയും ധ്വന്യാത്മകതയെയും പരമാവധി സൂക്ഷ്മമായി ഉപയോഗിച്ചു കൊണ്ട് അവ നിര്‍മ്മിക്കുന്ന അര്‍ത്ഥത്തിന്റെ കാവ്യഹൃദയം തൊട്ടുണര്‍ത്തുകയാണ് കവി. ചെറുതിന്റെ സൗന്ദര്യം ഇത്രമേല്‍ അനുഭവപ്പെടുന്ന കവിതകള്‍ മലയാളത്തില്‍ അധികമില്ല.
സമൂഹത്തിന്റെ വ്യവസ്ഥാപിത നിയമങ്ങളെ പ്രണയം അലോസരപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു. ഇലകള്‍ തമ്മില്‍ തൊടാതിരിക്കാന്‍ ലോകം അകറ്റി നട്ട മരങ്ങള്‍ ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് ആശ്ലേഷിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം ജനിക്കുന്നത് എന്നും ,നിയമലംഘക ധര്‍മ്മം നിര്‍വ്വഹിക്കുന്നത് എന്നും കവി സൂചിപ്പിക്കുന്നു. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ചീത്തക്കുട്ടികള്‍ പ്രണയിക്കുന്നവരാണ് എന്നു കവി.
സ്‌നേഹ വ്യാഹതി തന്നെ മരണം എന്നും സ്ഥിരമാം സ്‌നേഹം അനാഥമൂഴിയില്‍ എന്നും എഴുതിയപ്പോള്‍ ആശാന്‍ അനുഭവിച്ച വ്യഥയോളം ഒരുപക്ഷേ, ആരും അനുഭവിച്ചിട്ടില്ലെന്നു തോന്നുന്നു. ആശാന് വെടിയലാണ് സ്‌നേഹം. അണകവിയുന്നഴലാഴിയാഴുമെന്നില്‍ പ്രണയമുദിച്ചു കവിഞ്ഞ പാരവശ്യത്തെക്കുറിച്ച് ആശാന്‍ എഴുതുന്നുണ്ട്. അഴലിനെ പ്രണയമാക്കിയും തിരിച്ചും പരിവര്‍ത്തിപ്പിക്കുന്ന രസതന്ത്രം ആശാനിലുണ്ട്. സ്‌നേഹത്തില്‍ കഴിയുന്നവര്‍ പിരിയുമ്പോള്‍ ഒരു ചെറിയ മരണമല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്ന വരികള്‍ ഇതു പോകിലില്ല ഞാന്‍ എന്ന ആശാന്റെ ശൂന്യതയെ അംഗീകരിക്കുന്നു.
ഒറ്റവട്ടമേ നിന്‍ ചിരി കൊണ്ടുള്ളൂ
എത്രവട്ടം
മരിച്ചിചിക്കുന്നു ഞാന്‍!

ഇവിടെ പ്രണയം മരണം തന്നെയാകുന്നതിന്റെ ആത്മബലിയുണ്ട്.
അപേക്ഷ എന്ന കവിതയില്‍ വിരാന്‍കുട്ടി ഇങ്ങനെ എഴുതുന്നു:
ദൈവമേ
പ്രണയത്തില്‍ നിന്നും
എന്നെ പുറത്താക്കാന്‍
പോവുകയാണെങ്കില്‍
നേരത്തെ ഒരു സൂചന തരണേ
മരണത്തിനു മുമ്പ്
എനിക്കു ചില തയ്യാറെടുപ്പുകള്‍
നടത്താനുണ്ട്!

പ്രണയരഹിത ജീവിതം മരണം തന്നെയെന്ന് കവി അറിയുന്നു.മാമക പ്രേമം നിത്യമൂകമായിരിക്കട്ടെ
കോമളലവിടുന്നതൂഹിച്ചാലൂഹിക്കട്ടെ.

പ്രണയം നിലനില്‍ക്കുന്നത് അതിന്റെ നിഗൂഡതയിലാണ്. പ്രണയത്തിന്റെ രഹസ്യാത്മകതകൊണ്ട് പ്രണയികള്‍ മറ്റൊരു ലോകം നിര്‍മ്മിക്കുന്നു. അത് അവര്‍ക്കുമാത്രം അനുഭവവേദ്യമായ അലൗകിക ലോകമാണ്. ഭൗതിക ലോകത്തെ അവര്‍ ഈ അപര ലോകെ കൊണ്ട് നേരിടുന്നു.
കാടിനു വളരെയുള്ളിലായ്
ആരും കാണതെയുള്ള മരത്തിന്റെ
പൂവിടല്‍ പോലെയല്ലോ
ഒരിക്കലും വെളിപ്പെടുത്താത്ത
നിന്റെ പ്രണയം.

എന്ന് വീരാന്‍ കുട്ടി എഴുതുമ്പോള്‍ പ്രണയത്തിന്റെ നിഗൂഡതയുടെ സൗന്ദര്യത്തോടൊപ്പം ഒരു വ്യക്തി സ്വയം സമ്പൂര്‍ണ്ണമായ ലോകം നിര്‍മ്മിക്കുന്ന പ്രണയത്തിന്റെ തത്വവും വെളിപ്പെടുന്നു.
വെള്ളച്ചാട്ടം വരെ മാത്രമേ
ഉള്ളില്‍ അടക്കി വച്ച പ്രണയത്തെ
നദിക്കു രഹസ്യമാക്കി വെക്കാനാകൂ.

എന്നെഴുതുമ്പോള്‍ പ്രണയത്തിന്റെ ആവിഷ്‌കാരത്തിന്റെ അനിവാര്യത ധ്വനിക്കുന്നു. പ്രണയത്തിന്റെ രഹസ്യഭ്ഷ അക്ഷരങ്ങളായി ഉച്ചരിക്കപ്പെയുകയാണിവിടെ.
അനക്ഷരമായ അ്‌നുഭൂതിയാണ് പ്രണയം. അത് വ്യക്തിയെ സര്‍ഗാത്മകമായ പൂര്‍ണതയിലേക്ക് നയിക്കുന്നു. ശിലയില്‍ നിന്ന് അത് അഹല്യയെ സൃഷ്ടിക്കുന്നു. കാറ്റില്‍ നിന്ന് അത് വൈദ്യുതി നിര്‍മ്മിക്കുന്നു!
പ്രണയമില്ലെങ്കില്‍
ഉടലിനോളം കടുപ്പമുള്ള
മരമില്ല വേറെ
ചുണ്ടുകള്‍ കൊണ്ടെത്ര കൊത്തിയിട്ടും
ശില്പമാകുന്നില്ല തീരെ.

ഇവിടെയും പ്രണയ രഹിത ജീവിതത്തിന്റെ നിശ്ചലതയെ,മരവിപ്പിനെ,ജഡതയെ കവി അടയാളപ്പെടുത്തുന്നു. കടല്‍ക്കരയിലെ വിലക്കുമരങ്ങളെ പൂവിടുവിക്കുന്ന വൈദ്യുതിയായി പ്രണയം നമ്മിലൂടെ കടന്നു പോകുന്നു, ഈ കവിതകളും.
( പ്ലാവില മാസികയില്‍ പ്രസിദ്ധീകരിച്ചത്, ജൂലായ് 2010)

2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

വർഷങ്ങൾ പോയതറിയാതെ

സൗഹൃദത്തിനു അങ്ങനെ ചില സ്വഭാവങ്ങളുണ്ട്...അവ അപ്രതീക്ഷിതമായി നമ്മളെ അദ്ഭുതപ്പെടുത്തും. മധുരമേറിയ ഒരു ചുംബനംകൊണ്ട് കാമുകി നിങ്ങളെ വിസ്മയപ്പെടുത്തുമ്പോലെ അതു നിങ്ങളെ കോരിത്തരിപ്പിക്കും. വളരെ ദൂരെ നിന്നു വന്നെത്തുന്ന മഴമേഘങ്ങൾ നിങ്ങൾക്കു മുകളിൽ നിറഞ്ഞു പെയ്യും. ... മഴയിൽ നിങ്ങൾ ഒരു ചെറിയ കുട്ടിയാകും...മഴയിൽ നിങ്ങൾ ഒരുകുട ചൂടി നടക്കും.ചാറ്റൽ മഴയിൽ ഓർമ്മകളുടെ വഴിത്താരകളിൽ കൊച്ചു ജലാശയങ്ങൾ രൂപപ്പെടും. അവയിൽ തോണിയിറക്കാൻ നിങ്ങൾ കൊതിക്കും...തോണിയിലേറി നിങ്ങൾ പഴയ ദിനങ്ങളുടെ മർമ്മരങ്ങളിലേക്ക് യാത്രയാകും.... കഴിഞ്ഞ ആഗസ്റ്റ് 30നു കോഴിക്കൊടിന്റെ വഴിയോരത്തു 20 വർഷങ്ങൾക്കു ശേഷം ഞങ്ങൾ കണ്ടു..മുഹമ്മദലിയും ഞാനും....കോഴിക്കോട് ആർട്സ് കോളെജിലും യൂനിവേർസിറ്റി യിലും ഒരേ സ്വപ്നങ്ങളുമായി അലഞ്ഞവർ...അവൻ ഒരു പടി മുൻപിലായിരുന്നു.ചിന്തകളിൽ,വിചാരങ്ങളിൽ,സ്വപ്നങ്ങളിൽ.....ഞാൻ ഒരു കാല്പനികൻ; അവൻ കനലിൽ വിടർന്ന പനിനീർപ്പൂ.... തത്വചിന്തയുടെ ഊടുവഴികൾ താണ്ടി അവൻ ഒരു ഡോക്ടറായി..ഞാൻ സ്വപ്നങ്ങൾ വില്ക്കുന്ന ഒരു അധ്യാപകനും.അറിഞ്ഞതു തത്വചിന്ത്തയെങ്കിലും പ്രവർത്തിക്കുന്നത് പ്രായോഗിക ചിന്തയിൽ.... അവന്റെ ഊഷ്മളമായ സ്പർശത്തിൽ ഞാൻ വീണ്ടുമൊരു പതിനെട്ടുകാരനായി.അന്നു നടന്ന വഴികൾ ഞങ്ങൾ വീണ്ടും മനസ്സാ നടന്നു...ഓർമ്മയുടെ ഊഞ്ഞാലിൽ ആയമിട്ടു.ഞങ്ങളുടെ പ്രിയപ്പെട്ട കാരശ്ശേരി മാഷെ കൂടെ കിട്ടിയപ്പോൾ വീണ്ടും ഞങ്ങൾ പഴയ വിദ്യാർത്തികളായി...ഓർമ്മയിൽ കാത്തുസൂക്ഷിക്കാൻ ഒരു നല്ല സായഹ്നം തന്നതിനു ഞാൻ ആരോടാണു നന്ദി പറയേണ്ടത്? മുഹമ്മദലി, നിന്നൊടാണോ? കാലം നമുക്കു വേണ്ടി സൂക്ഷിച്ചു വച്ച ഈ സുദിനത്തിനോടാണോ? കാരശ്ശേരി മാഷിനോടാണൊ? നമുക്കൊപ്പം ആ നല്ല നിമിഷങ്ങൾ പങ്കുവച്ച രഘുവും വേണു മാഷും എന്റെയും സുഹ്രുത്തുക്കളായി...എവിടെയൊക്കെയോ ഒരേ തൂവല്പ്പക്ഷികളുടെ സാമ്യം.....വീണ്ടും ഒത്തുചേരാൻ വേണ്ടിമാത്രം ഞങ്ങൾ രാത്രി വൈകി പിരിഞ്ഞുപോരുന്നു......














2010 ജൂലൈ 6, ചൊവ്വാഴ്ച

സൌഹൃദ നിലാവ്‌ - മൂന്നാം ഭാഗം ഒരു പൌര്‍ണമി പോലെ

സൌഹൃദം സമുദ്രത്തിലെ ഏകാകിയായ തോണിക്കാരനാണ്‌. കടലിണ്റ്റെ നിഗൂഢതകള്‍ അവന്‍/അവള്‍ തൊട്ടറിയും.പക്ഷേ ചുഴികള്‍ അവനെ/അവളെ ചതിക്കും.ഒന്നും അവശേഷിപ്പിക്കാതെ അവന്‍/അവള്‍ അപ്രത്യക്ഷനാകും..... വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.പത്തൊമ്പതു വരഷങ്ങള്‍... പഠനം കഴിഞ്ഞ്‌ അന്നം തേടി നടന്ന നാളുകളില്‍ കടത്തനാടന്‍ മണ്ണില്‍ അധ്യാപനത്തിനു തുടക്കം.കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തൃശൂര്‍ഭാഷയുടെ ഒരു മണിക്കിലുക്കം കാതില്‍....കാഞ്ചന. കാഞ്ചനം എന്നാല്‍ സ്വര്‍ണ്ണം.കണ്ണുകളാണ്‌ എന്നെ സന്തോഷിപ്പിച്ചത്‌.ആഴവും തിളക്കവുമുള്ളത്‌.പിന്നീട്‌ വസ്ത്രങ്ങളാണ്‌ കൌതുകമുണര്‍ത്തിയത്‌.മേഘം പോലെ ശുഭ്രം.വീണ്ടും ആത്മീയതയുടെ സാന്നിധ്യമറിഞ്ഞു ഞാന്‍; സൌഹൃദത്തിണ്റ്റെ സൌരഭ്യവും.എണ്റ്റെ വീട്‌ തേടിപ്പിടിച്ചു വന്നു അവള്‍...എണ്റ്റെ കൊച്ചു വീട്ടില്‍ ഒരു കുട്ടിയെപ്പോലെ സുഖനിദ്ര; കുസൃതികള്‍ പൊട്ടിച്ചിരികള്‍.അയല്‍ക്കാര്‍ ഒളിഞ്ഞും പതുങ്ങിയും നോക്കി; ആര്‌? ഞങ്ങള്‍ അവളുടെ വീട്ടില്‍ രണ്ടുനാള്‍..മയില്‍ വാഹനം ബസ്സില്‍ ഞങ്ങള്‍ തൃശൂരേക്ക്‌.മഞ്ഞച്ചായമടിച്ച കൊച്ചു വീട്‌. വീടിനു പുറകില്‍ വിശാലമായ വാഴത്തോട്ടം. പൂണൂലിട്ട അച്ഛന്‍ പാചകം ചെയ്ത ദോശയും സാമ്പാറും രുചികരം.വടക്കിനിയില്‍ വൃദ്ധയായ പാട്ടി. ഇംഗ്ളീഷ്‌ സാഹിത്യം കാഞ്ചനക്ക്‌ കരതലാമലകമായിരുന്നു. കടത്തനാടിണ്റ്റെ പൈതൃക ഭൂമിയിലൂടെ ഞങ്ങള്‍ ഏറെ അലഞ്ഞു.ഞങ്ങളുടെ സ്വകാര്യ വേദനകള്‍ക്ക്‌ ഒരേ നിറമായതിനാലാവാം തിരിച്ചറിയലിണ്റ്റെ പാലങ്ങള്‍ ഗതാഗത യോഗ്യമായിരുന്നു. ഇംഗ്ളീഷ്‌ പുസ്തകങ്ങളുടെ വലിയ ശേഖരം മുഴുവന്‍ അവള്‍ എനിക്കു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, ഞങ്ങളുടെ സ്ഥാപനം അപ്രതീക്ഷിതമായി തകര്‍ന്നപ്പോള്‍, അതെല്ലാം കുട്ടികള്‍ വാരിക്കൊണ്ടുപോയി. എം.എ.യുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളഞ്ഞ തണ്റ്റേടിയും നിഷേധിയുമായ പെണ്‍കുട്ടിയായിരുന്നു അവള്‍.പൂണൂലിട്ട ആചാരങ്ങള്‍ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക്‌ അവള്‍ കഴുത്തു നീട്ടിക്കൊടുത്തില്ല. സൌഹൃദത്തിണ്റ്റെ ഉദാത്തമായ താമര നൂലുകള്‍കൊണ്ട്‌ ബന്ധിതരായതിനാല്‍ ഞങ്ങളുടെ ഹൃദയത്തിലേക്ക്‌ മറ്റുചിന്തകള്‍ ഒളിഞ്ഞു നോക്കാന്‍ പോലും ഭയപ്പെട്ടിരിക്കാം... അനിവാര്യമായ ജീവിതത്തിണ്റ്റെ തിരിവുകള്‍ ഞങ്ങള്‍ക്കു നേരെയും അപ്രതീക്ഷിതമായി കടന്നുവന്നു. ഞാന്‍ ഉന്നത പഠനത്തിന്‌ സര്‍വ്വകലാശാലയിലേക്ക്‌... കാഞ്ചന എനിക്കൊരു പുസ്തകം തന്നു. ടാഗോറിണ്റ്റെ 'കപ്പല്‍ ഛേദം' ഒരെഴുത്തു പോലും പിന്നീടവള്‍ എഴിതിയില്ല... കാലങ്ങള്‍ കനത്ത ഇരുമ്പു ചക്രങ്ങളില്‍ ഇഴഞ്ഞും കിതച്ചും കുതിച്ചും മുന്നോട്ട്‌.... പിന്നീട്‌ ഞാന്‍ തിരക്കി; സുധീറിനോട്‌, സുരേഷിനോട്‌, ഹരിയോട്‌.....ആരോടും ഒരു വാക്കു പോലും മിണ്ടാതെ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു അവള്‍....ഓര്‍മ്മയില്‍ ഒരു വെളുത്ത വസ്ത്രം പടികടന്നു പോകുന്നു. പടികടന്നു പോകുന്നു......

2010 ഏപ്രിൽ 21, ബുധനാഴ്‌ച

സാമൂഹ്യ ജീവിയുടെ സമസ്യകള്‍

മുഖവുര വേണ്ടാത്ത വിധം മലയാളികള്‍ക്ക്‌ സുപരിചിതനാണ്‌ സച്ചിദാനന്ദന്‍.കവി,നിരൂപകന്‍,വിവര്‍ത്തകന്‍,സാമൂഹ്യവിമര്‍ശകന്‍,എന്നീ നിലകളില്‍ നിതാന്തമായ ധൈഷണിക ജാഗ്രതയോടെ അദ്ദേഹം നമുക്കിടയില്‍ സജീവ സാന്നിദ്ധ്യമാണ്‌.കേരളീയവും ദേശീയവും സാര്‍വ്വദേശീയവുമായ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആകുലതകള്‍ കവിതയിലൂടെ മാത്രമല്ല, സാദ്ധ്യമായ ഇതര വാങ്മയങ്ങളിലൂടെയും അദ്ധേഹം പങ്കുവയ്ക്കുന്നു................................. സച്ചിദാനന്ദനുമായി ഞാന്‍ നടത്തിയ അഭിമുഖം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍.. (ഏപ്രില്‍ 23)വായിക്കുമല്ലോ......

2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

സൌഹൃദനിലാവ്‌ - രണ്ടാം ഭാഗം

 സൌഹൃദം ഒരു പൂമരത്തണലില്‍ നില്‍ക്കുമ്പോലെയാണ്‌.പൂക്കള്‍ എപ്പോഴാണ്‌ തുരുതുരെപ്പെയ്യുന്നത്‌ എന്ന്‌ പ്രവചിക്കാനാവില്ല. നമ്മുടെ കണ്ണിലും മൂക്കിലും ഹൃദയത്തിലുമെല്ലാം പൂക്കള്‍ വന്നു നിറയും. ഒരുപൂമരമാവാന്‍ കഴിയുക എത്രമാത്രം ധന്യമാണ്‌! അതിണ്റ്റെ ചുവട്ടില്‍ നില്‍ക്കാന്‍ കഴിയുന്നതോ?പൂമരത്തണലില്‍ എന്നെനിര്‍ത്തിയ ഒരു സുഹൃത്തിണ്റ്റെ കഥയാണ്‌ ഇത്‌..
ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്‌..നോക്കിനോക്കിയിരിക്കേ കണ്ണുചിമ്മുന്ന നക്ഷത്രങ്ങള്‍ പോലെ..അവന്‍ ഒരു നക്ഷത്രമായിരുന്നു.കണ്ണുകളില്‍ ആവേശത്തിണ്റ്റെ അണയാനാളം കൊളുത്തിയവന്‍.ഞാന്‍ കാണുമ്പോഴൊക്കെ അവന്‍ ആവേശത്തിലായിരുന്നു.അവന്‍ നിരന്തരം സംസാരിച്ചു. ഞാന്‍ വിമൂകനായ കേള്‍വിക്കാരനും.എനിക്കു കൌതുകമായിരുന്നു.അവന്‌ എല്ലാം അറിഞ്ഞവണ്റ്റെ നിസ്സംഗമായ മുഖം.അവന്‍ തുരുതുരെ പെയ്തു നിറയുകയാണ്‌: എം.ടി., വിജയന്‍,മുകുന്ദന്‍,സേതു,കോവിലന്‍,മുട്ടത്തു വര്‍ക്കി,കാനം,ജോണ്‍ ആലുങ്കല്‍,വേളൂറ്‍ കൃഷ്ണന്‍കുട്ടി,സത്യന്‍,ജയന്‍,ജയഭാരതി,ഹരിഹരന്‍,നസീര്‍,സ്ഫോടനം,ഐ.വി.ശശി,സീമ,മംഗളം,മനോരമ,സഖി വാരിക......ദൈവമേ,ഇവനാണല്ലോ എണ്റ്റെ പ്രിയ പുത്രന്‍..... വിശ്വംഭരന്‍ അങ്ങനെയായിരുന്നു. അവന്‌ ആരോടും വിദ്വേഷമുണ്ടായിരുന്നില്ല. എല്ലാ എഴുത്തുകാരോടും ഒരേ അടുപ്പം.എല്ലാ നടന്‍മാരോടും സിനിമയോടും ഒരേ ഇഷ്ടം.. പ്രി ഡിഗ്രി ക്ളാസ്സിലായിരുന്നു ഞങ്ങള്‍.ഞാന്‍ അന്ന്‌ ഒരു പൈങ്കിളി സാഹിത്യകാരനായിരുന്നു!! മുഖ്യതട്ടകം നോവല്‍..അരണി, വരും വരാതിരിക്കില്ല, വീണ്ടും തളിര്‍ത്ത പൂമരം എന്നിവ എണ്റ്റെ അഖില ക്ളാസ്സാന്തര പ്രസിദ്ധമായ നോവലുകള്‍..കോഴിക്കോട്ടുകാരന്‍ എല്‍.എല്‍.ബി.ക്കാരന്‍ ഷക്കീല്‍ മാഷ്‌ ക്ളാസ്സില്‍ വന്ന ദിവസം അദ്യമായി ചോദിച്ചത്‌ ഇവിടെ ഒരു എഴിത്തുകാരനുണ്ടെന്നു കേട്ടു.എവിടെ ? എന്നായിരുന്നു. വിശ്വംഭരന്‍ ആവേശത്തോടെ എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി. എണ്റ്റെ തല കഴുക്കോലില്‍ മുട്ടി!. അവനായിരുന്നു എണ്റ്റെ അടഞ്ഞ മുറിയുടെ കിളിവാതില്‍.അതിലൂടെ വെളിച്ചം വന്നു.എഴുത്തുകാരുടെ,കൃതികളുടെ,സിനിമകളുടെ...ഞാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തിണ്റ്റെ തടവുകാരനായിമാറി. ദിനേന രണ്ടരമണി കഴിഞ്ഞാല്‍ അവണ്റ്റെ ഇരിപ്പിടം ശൂന്യമാകും.മാറ്റിനി ൨.൪൫നാണ്‌!ഒരു സിനിമ പോലും ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.ഒരു വാരിക പോലും അവന്‍ ഒഴിവാക്കിയില്ല. അവയ്ടെയെല്ലാം രണ്ടാം വായനക്കാരന്‍ ഞാനായിരുന്നു. ഇതിണ്റ്റെയൊക്കെ ആവേശത്തില്‍ ഞാന്‍ തുരുതുരാ പൈങ്കിളി നോവലുകള്‍ രചിച്ചുകൊണ്ടിരുന്നു. ആവേശം മൂത്ത്‌ ശ്മശാനം എന്ന ശകുനംമുടക്കിപ്പേരുള്ള നോവല്‍ ചെമ്പരത്തി വാരികയ്ക്ക്‌ അയച്ചു. അവനായിരുന്നു പ്രേരണ.രണ്ടാമത്തെ ആഴ്ച കത്തു വന്നു; നോവല്‍ പ്രസിദ്ധീകരിക്കുന്നു....പതിനേഴുകാരന്‍ പയ്യന്‍ എഴുത്തുകാരനാകുന്നു!! പക്ഷേ ചെമ്പരത്തി വാടിപ്പോയി! പിന്നെയത്‌ പ്രസിദ്ധീകരിച്ചില്ല. പക്ഷേ, കൂട്ടാലിടയിലെ ഏതോ വായനശാലക്കാര്‍ അത്‌ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു, അവരുടെ കയ്യെഴുത്തു മാസികയില്‍!!. പ്രിഡിഗ്രി കഴിഞ്ഞ ശേഷം ഞാന്‍ വിശ്വംഭരനെ കണ്ടിട്ടില്ല.പുസ്തകങ്ങളോടും സിനിമകളോടുമുള്ള അഭിനിവേശം വിശ്വംഭരനോളം ഞാനാരിലും കണ്ടിട്ടില്ല. പക്ഷേ സുഹൃത്തേ, കണ്ണുചിമ്മിയ ഒരു നക്ഷത്രം പോലെ നീ എങ്ങോട്ടു പോയി? നീയിപ്പോള്‍ എവിടെയാണ്‌? ഈ കുറിപ്പ്‌ നീ കാണുമോ....ഏതോ പുസ്തകത്തിണ്റ്റെ പഴയ എഡിഷണ്റ്റെ നിറം മങ്ങിയ പുറംചട്ട പോലെ ഞാന്‍ എണ്റ്റെ അലമാരയില്‍ നിന്നെ സൂക്ഷിച്ചിട്ടുണ്ട്‌ ഇപ്പോഴും...................

2010 ഏപ്രിൽ 2, വെള്ളിയാഴ്‌ച

സൌഹൃദത്തിണ്റ്റെ നിലാവ്‌

ഓര്‍മ്മകളില്‍ നിലാവായി പെയ്യുന്നവ, കൂടെനിന്ന്‌ തണലായി നിറയുന്നവ, കൂടെയുണ്ടാവും എന്ന്‌ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നവ, വീഴ്ചകളില്‍ കൈയായി നീളുന്നവ, നിനച്ചിരിക്കാതെ ചുമലില്‍ തട്ടുന്നവ...സൌഹൃദങ്ങള്‍ എപ്പോഴും അങ്ങനെയാണ്‌....
സൌഹൃദം പരിഗണനയാണ്‌...നിങ്ങളുടെസ്നേഹത്തെ,വ്യക്തിത്വത്തെ,പ്രതിഭയെ, നന്‍മയെ,തിന്‍മയെ ദൌര്‍ബല്യത്തെ അതു തിരിച്ചറിയുന്നു.നിലാവിണ്റ്റെ മാര്‍ദ്ദവമുള്ള വിരലുകള്‍ കൊണ്ട്‌ സൌഹൃദം നമ്മെ തലോടുന്നു.
സൌഹൃദം വിശ്വാസമാണ്‌. ഒരാള്‍ എപ്പോഴും കൂടെയുണ്ടെന്നുള്ള വിശ്വാസം...പ്രണയിക്കുമ്പോള്‍ അതു നിങ്ങളെ കരുത്തനാക്കുന്നു.വേദനിക്കുമ്പോള്‍ ചുമലില്‍ സ്പര്‍ശിക്കുന്നു. അംഗീകരിക്കപ്പെടുമ്പോള്‍ ആഹ്ളാദമായി ആലിംഗനം ചെയ്യുന്നു. നിരാശയില്‍ ബലമേകി കൂട്ടിരിക്കുന്നു. സൌഹൃദം ഒരു പങ്കുകാരനാണ്‌. ഈര്‍ഷ്യയും ദുരയും ആസക്തിയും അനാസക്തിയും രോഷവും രതിയും തെറിയും സ്വപ്നവും പ്രതീക്ഷയും ആശങ്കയും അത്‌ നിങ്ങളുമായി പങ്കുവയ്ക്കുന്നു...മറ്റാരോടും പറയാത്തത്‌ സുഹൃത്തുമായി പങ്കിടുന്നു.
സൌഹൃദം സാമീപ്യമാണ്‌. ഒരു വിളിപ്പാടകലെ അതെന്നും നിങ്ങളെ കാത്തിരിക്കും...ഒരു നിമിഷം കൊണ്ട്‌ അത്‌ നിങ്ങള്‍ക്കരികില്‍ പറന്നെത്തും; ഏതു പാതിരാവിലും.കൂടെയുണ്ടെന്ന്‌ ഓരോനിമിഷവും അത്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. സൌഹൃദം ഒരു മിസ്ഡ്‌ കാള്‍ അല്ല. വീണ്ടും വീണ്ടും റീച്ചാര്‍ജ്‌ ചെയ്ത്‌ അത്‌ വിളിച്ചുകൊണ്ടേയിരിക്കും..അമേരിക്കയില്‍ നിന്നോ ഖത്തറില്‍ നിന്നോ പൂനെയില്‍ നിന്നോ പാലക്കാടുനിന്നോ ഉള്ളിയേരിയില്‍ നിന്നോ അത്‌ അപ്രതീക്ഷിതമായി നിങ്ങളെ തേടിവരും.ഓര്‍മ്മകളിലെ വസന്തത്തെ സുഗന്ധമഴയാക്കി അത്‌ നിങ്ങളെ വിസ്മയിപ്പിക്കും...ഒറ്റപ്പെടലിണ്റ്റെ ഏകാന്തഗോപുരത്തിലേക്ക്‌ സൌഹൃദം തിക്കിത്തിരക്കിയെത്തും...അലിവിണ്റ്റെ തെന്നല്‍ക്കൈകളുമായി നിങ്ങളുടെ മുടിയിഴകള്‍ അത്‌ തലോടും.പകരം ഒന്നും ആവശ്യപ്പെടാതെ നിരുപാധികമായി സൌഹൃദം നിങ്ങളില്‍ പെയ്തുകൊണ്ടേയിരിക്കും....
ചില സൌഹൃദങ്ങള്‍ ഇത്തിരിപ്പുവിനെപ്പോലെ സുഗന്ധം പൊഴിച്ചു വിടരും. പിന്നീട്‌ ഏറെക്കാലം കാണില്ല അവയെ.നിനച്ചിരിക്കാതെ വിടരും പിന്നീടവര്‍...ചിലത്‌ ചാറ്റല്‍ മഴപോലെ പെയ്തുകൊണ്ടേയിരിക്കും.ചിലത്‌ കുത്തിയൊലിച്ച്‌ കടന്നു പോകും.മറ്റുചിലത്‌ ഉരുള്‍പൊട്ടലായി തിമിര്‍ക്കും...ചിലത്‌ കാറ്റുപോലെ അദൃശ്യമായി തഴുകിക്കൊണ്ടേയിരിക്കും..ചിലത്‌ കമ്പിളിപോലെ പുതപ്പിക്കും.ചിലത്‌ മഞ്ഞായി തണുപ്പിക്കും. ചിലത്‌ നെല്ലിക്കയായി കയ്പിക്കും പിന്നിട്‌ മധുരിക്കും..ചിലത്‌ നിറയും ചിലത്‌ വെടിയും....ചിലത്‌ പ്രണയംപോലെ ചുംബിക്കും....
സൌഹൃദം ഒരിക്കലും ഉള്ളില്‍ വിഷം ഒളിപ്പിക്കില്ല.അതൊരിക്കലും രണ്ടുമുഖങ്ങള്‍ സൂക്ഷിക്കില്ല.നിങ്ങളെ സംശയിക്കില്ല; നന്ദികേട്‌ കാണിക്കില്ല.....ഉദ്ദേശ്യശുദ്ധിയെ തെറ്റിദ്ധരിക്കില്ല...നിങ്ങളുടെ വ്യക്തിത്വത്തെ അപമാനിക്കില്ല. പരിഹാസവും നിന്ദയും അവമതിയും കൊണ്ട്‌ നിങ്ങളെയൊരിക്കലും കറുപ്പിക്കില്ല.കറിവേപ്പിലപോലെ വലിച്ചെറിയില്ല.കുടെയുണ്ടെന്നു തോന്നിച്ച്‌ , തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെനിന്ന്‌ ചിരിക്കില്ല.
സൌഹൃദത്തിണ്റ്റെ വിശ്വാസം പാറപോലെ ഉറപ്പേറിയതായിരിക്കും..അവിശ്വാസത്തിണ്റ്റെ ഒരു വെടിമരുന്നിനും അതിനെ ഇളക്കാന്‍ പറ്റില്ല. വേദനയില്‍ കൂടെനിന്നത്‌ മറന്ന്‌, വേദനിപ്പിക്കാന്‍ കൂടെ നില്‍ക്കില്ല. സൌഹൃദം പാറപ്പുറത്ത്‌ മാത്രമേ വീടുപണിയൂ.കുംഭമാസത്തിലെ നിലാവാകാന്‍ സൌഹൃദത്തിനാവില്ല. അതെപ്പോഴും കര്‍ക്കിടകത്തിലെ മഴയായിരിക്കും....
സൌഹൃദത്തിണ്റ്റെ അടുപ്പിനുമുകളിലാണ്‌ ഞാനെന്നും കൈ ചൂടാക്കിക്കൊണ്ടിരിക്കുന്നത്‌....ഓര്‍മ്മകളില്‍ ഞാന്‍ തുന്നിക്കൂട്ടിവച്ച സൌഹൃദത്തിണ്റ്റെ അനേകം പേജുകളില്‍ നിന്ന്‌ ഒന്നുപോലും ഞാന്‍ പറിച്ചുമാറ്റില്ല.അവ കീറിപ്പോയാല്‍ ചോര പൊടിയും! കാരണം അതെണ്റ്റെ ഹൃദയം തന്നെയാണ്‌.... സുഹൃത്തുക്കളേ, എന്നെ ദൈവവിശ്വാസിയല്ലാതാക്കിയത്‌ നിങ്ങളിലുള്ള വിശ്വാസമാണ്‌...ആ വിശ്വാസത്തിണ്റ്റെ ബലം എനിക്കെന്നും തണലായി തരേണമേ..........................

2010 മാർച്ച് 28, ഞായറാഴ്‌ച

മാതൃഭാഷയെ സ്നേഹിക്കുക, മലയാള ഐക്യവേദിയില്‍ അണിചേരുക.

നമ്മുടെ മാതൃഭാഷ മലയാളമാണല്ലോ. മാതൃഭാഷയെന്ന നിലയില്‍ ലോകത്തില്‍ ഇരുപത്തിയാറാമത്തെ സ്ഥാനമാണ്‌ മലയാളത്തിനുള്ളത്‌. യൂറോപ്പിലെ പല ഭാഷകളെക്കാളും അധികമാണ്‌ മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണം. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനക്കുകയും അതിണ്റ്റെ പുരോഗതിക്ക്‌ ശ്രമിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നാം മലയാളികള്‍ ഏറ്റവും പിന്നിലാണ്‌. നമ്മുടെ പൊതുജീവിതത്തില്‍ നാം മലയാളത്തിന്‌ വേണ്ട സ്ഥാനം കൊടുക്കുന്നില്ല. മലയാളം മാധ്യമമായ വിദ്യാലയങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. ഈ നിലയില്‍ പോകുകയാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പഠനമാധ്യമമെന്ന നിലയില്‍ മലയാളം പൂര്‍ണമായും തുടച്ചു നീക്കപ്പെടും. മാതൃഭാഷ വിദ്യാഭ്യാസരംഗത്ത്‌ അവഗണിക്കപ്പെടുന്നതിന്‌ കാരണമായി പറയാറുള്ളത്‌ അതില്‍ പഠിക്കുന്നവര്‍ക്ക്‌ തൊഴില്‍ ലഭിക്കുകയില്ല എന്നാണ്‌. കേരളത്തില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇവിടെത്തന്നെയാണ്‌ തൊഴില്‍ ചെയ്യുന്നത്‌ എന്ന കാര്യം ഇതു പറയുമ്പോള്‍ നാം ഓര്‍ക്കാറില്ല. പുറത്ത്‌ അനേകം രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത്‌ ഇംഗ്ളീഷല്ല, അവിടത്തെ മാതൃഭാഷയാണ്‌. മലയാളമാധ്യമത്തില്‍ പഠിക്കുന്നവര്‍ക്കും ഇംഗ്ളീഷ്‌ പഠനം മെച്ചപ്പെടുത്തിയാല്‍ അന്യനാടുകളിലുള്ള ഉപയോഗത്തിന്‌ അത്‌ മതിയാകുകയും ചെയ്യും. അന്യനാട്ടില്‍ പോകുന്നവരുടെ കാര്യമിരിക്കട്ടെ. സ്വന്തം നാട്ടില്‍ത്തന്നെ മലയാളം അവഗണിക്കപ്പെടുന്നതിന്‌ എന്തു ന്യായീകരണമാണുള്ളത്‌? മാതൃഭാഷ പൊതുജീവിതത്തില്‍ ഉപയോഗിക്കാനും മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. ജനങ്ങളെ മാതൃഭാഷയില്‍ കാര്യങ്ങള്‍ അറിയിക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യവ്യവസ്ഥയില്‍ അധികാരികള്‍ക്കുമുണ്ട്‌. ൧൯൬൯ മുതല്‍ നമ്മുടെ ഭരണഭാഷ മലയാളമാണെന്ന്‌ സര്‍ക്കാര്‍ അംഗീകരിച്ചത്‌ ഏറെ ശ്രമങ്ങള്‍ക്കു ശേഷമാണ്‌. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരജികള്‍ മലയാളത്തിലാണ്‌ നല്‍കേണ്ടത്‌ എന്നും ഫയലുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നും നിയമമുണ്ട്‌. സര്‍ക്കാര്‍ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ്‌ എഴുതേണ്ടത്‌ എന്നാണ്‌ നിയമം. കോടതിനടപടികള്‍ക്കും വിധിപ്രസ്താവത്തിനും മലയാളം ഉപയോഗിക്കാമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ ഇന്നും നാം ഓഫീസുകളില്‍ മലയാളം ഉപയോഗിക്കാന്‍ തയ്യാറാവുന്നില്ല. കോടതികളുടെ കാര്യവും അതുതന്നെ. ഇതൊക്കെ പാലിക്കപ്പെടണമെങ്കില്‍ പൊതുജീവിതത്തില്‍ നമ്മളും മലയാളം നിലനിര്‍ത്തേണ്ടതുണ്ട്‌. കടകളുടെ പേരുകള്‍ പോലും മലയാളത്തിലെഴുതുന്നതിന്‌ നാം മടിക്കുകയാണ്‌. മലയാളി മലയാളിക്ക്‌ നല്‍കുന്ന കല്യാണക്കത്തുകള്‍ ഇംഗ്ളീഷില്‍ മാത്രം അച്ചടിക്കുന്നതിന്‌ പിന്നിലുള്ളത്‌ ഭാഷയെക്കുറിച്ചുള്ള അഭിമാനക്കുറവ്‌ മാത്രമാണ്‌. ഇതെല്ലാം ചെയ്യുന്ന നമ്മുടെ പ്രതിനിധികള്‍ തന്നെയാണല്ലോ ഉദ്യോഗസ്ഥരായും അധികാരികളായും വരുന്നത്‌. എല്ലാ ആധുനിക ജനാധിപത്യസമൂഹങ്ങളും ഒരു സമൂഹമായി തങ്ങളെ തിരിച്ചറിയുന്നത്‌ മാതൃഭാഷയെ മുന്‍നിര്‍ത്തിയാണ്‌. മലയാളഭാഷ ഇല്ലാതാകുമ്പോള്‍ ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനില്‍പാണ്‌ ഇല്ലാതാകുന്നത്‌. മാതൃഭാഷയ്ക്കു വേണ്ടിയുള്ള വാദം മറ്റു ഭാഷകള്‍ക്കെതിരല്ല. മറ്റു നാടുകളില്‍ നിന്ന്‌ വരുന്നവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നതിനും വ്യക്തികളെന്ന നിലയില്‍ ഉദ്യോഗ-ഭരണതലത്തില്‍ പ്രവേശിക്കുന്നതിനും അത്‌ എതിരാവുന്നില്ല. എല്ലാ ജനതയും പരസ്പരം ഇടകലരുക എന്നത്‌ സ്വാഭാവികവും അനിവാര്യവുമായ ജനാധിപത്യ പ്രക്രിയയാണ്‌. ഒരു നാട്ടില്‍ ജീവിക്കേണ്ടത്‌ അവിടെ ജനിച്ചവര്‍ മാത്രമായിരിക്കണം എന്ന സങ്കുചിതമായ മണ്ണിണ്റ്റെ മക്കള്‍ വാദമല്ല, ഭരണത്തിലും പൊതുജീവിതത്തിലും മാതൃഭാഷ ഉപയോഗിക്കുക എന്നത്‌ ഒരു ജനതയുടെ അവകാശമാണ്‌ എന്ന വിശാലമായ ആധുനിക ജനാധിപത്യസങ്കല്‍പമാണ്‌ മാതൃഭാഷയ്ക്കു വേണ്ടി നിലക്കൊള്ളുന്നവരെ നയിക്കേണ്ടത്‌. അന്യനാടുകളില്‍ എത്തിച്ചേരുന്ന മലയാളികളും അവിടത്തെ ജനതയെയും അവിടത്തെ മാതൃഭാഷയെയും ബഹുമാനിക്കാന്‍ ബാധ്യസ്ഥരാണ്‌. കേരളത്തിനകത്തുതന്നെ ഭാഷാന്യൂനപക്ഷങ്ങളെയും ആദിവാസികളെയും അവരുടെ ഭാഷകളെയും നാം ബഹുമാനിക്കേണ്ടതുണ്ട്‌. മലയാളത്തിനു വേണ്ടി വാദിക്കുന്നത്‌ എല്ലാ ജനതകളുടെയും മാതൃഭാഷകളെ ബഹുമാനിക്കുന്നതിണ്റ്റെ ഭാഗമാണ്‌. മലയാളം നേരിടുന്ന അവഗണന തിരിച്ചറിഞ്ഞ്‌ മാതൃഭാഷയുടെ പ്രാധാന്യം ഉറപ്പിക്കാനാണ്‌ മലയാള ഐക്യവേദി എന്ന പേരില്‍ ഒരു കൂട്ടായ്മ സംസ്ഥാനത്താകമാനം പ്രവര്‍ത്തിക്കുന്നത്‌. വിദ്യാര്‍ത്ഥികളും അധ്യാപകരും എഴുത്തുകാരും സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ആളുകളുടെ വിശാലമായ ഒരു കൂട്ടായ്മയാണിത്‌. സ്നേഹത്തിലും സൌഹൃദത്തിലും ജനാധിപത്യബോധത്തിലും ഊന്നുന്ന ഒരു സമൂഹം നിലനില്‍ക്കണമെങ്കില്‍ മാതൃഭാഷ നിലനില്‍ക്കേണ്ടതുണ്ട്‌ എന്ന ബോധമാണ്‌ ഈ കൂട്ടായ്മയെ ബന്ധിപ്പിക്കുന്നത്‌. രാഷ്ട്രീയ-മത-ജാതി പരിഗണനകള്‍ക്കതീതമായി നില്‍ക്കുന്ന ഈ കൂട്ടായ്മയിലേക്ക്‌ എല്ലാ ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു. ഓരോ പ്രദേശത്തും നമുക്ക്‌ ഇത്തരം കൂട്ടായ്മകള്‍ പടുത്തുയര്‍ത്താം.
സ്നേഹപൂര്‍വം
( ഒപ്പ്‌ )
ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,‍പ്രസിഡണ്റ്റ്‌
കെ.എം.ഭരതന്‍,ജന. സെക്രട്ടറി
പി. പവിത്രന്,കണ്‍വീനര്‍