2010, ജൂലൈ 6, ചൊവ്വാഴ്ച

സൌഹൃദ നിലാവ്‌ - മൂന്നാം ഭാഗം ഒരു പൌര്‍ണമി പോലെ

സൌഹൃദം സമുദ്രത്തിലെ ഏകാകിയായ തോണിക്കാരനാണ്‌. കടലിണ്റ്റെ നിഗൂഢതകള്‍ അവന്‍/അവള്‍ തൊട്ടറിയും.പക്ഷേ ചുഴികള്‍ അവനെ/അവളെ ചതിക്കും.ഒന്നും അവശേഷിപ്പിക്കാതെ അവന്‍/അവള്‍ അപ്രത്യക്ഷനാകും..... വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.പത്തൊമ്പതു വരഷങ്ങള്‍... പഠനം കഴിഞ്ഞ്‌ അന്നം തേടി നടന്ന നാളുകളില്‍ കടത്തനാടന്‍ മണ്ണില്‍ അധ്യാപനത്തിനു തുടക്കം.കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തൃശൂര്‍ഭാഷയുടെ ഒരു മണിക്കിലുക്കം കാതില്‍....കാഞ്ചന. കാഞ്ചനം എന്നാല്‍ സ്വര്‍ണ്ണം.കണ്ണുകളാണ്‌ എന്നെ സന്തോഷിപ്പിച്ചത്‌.ആഴവും തിളക്കവുമുള്ളത്‌.പിന്നീട്‌ വസ്ത്രങ്ങളാണ്‌ കൌതുകമുണര്‍ത്തിയത്‌.മേഘം പോലെ ശുഭ്രം.വീണ്ടും ആത്മീയതയുടെ സാന്നിധ്യമറിഞ്ഞു ഞാന്‍; സൌഹൃദത്തിണ്റ്റെ സൌരഭ്യവും.എണ്റ്റെ വീട്‌ തേടിപ്പിടിച്ചു വന്നു അവള്‍...എണ്റ്റെ കൊച്ചു വീട്ടില്‍ ഒരു കുട്ടിയെപ്പോലെ സുഖനിദ്ര; കുസൃതികള്‍ പൊട്ടിച്ചിരികള്‍.അയല്‍ക്കാര്‍ ഒളിഞ്ഞും പതുങ്ങിയും നോക്കി; ആര്‌? ഞങ്ങള്‍ അവളുടെ വീട്ടില്‍ രണ്ടുനാള്‍..മയില്‍ വാഹനം ബസ്സില്‍ ഞങ്ങള്‍ തൃശൂരേക്ക്‌.മഞ്ഞച്ചായമടിച്ച കൊച്ചു വീട്‌. വീടിനു പുറകില്‍ വിശാലമായ വാഴത്തോട്ടം. പൂണൂലിട്ട അച്ഛന്‍ പാചകം ചെയ്ത ദോശയും സാമ്പാറും രുചികരം.വടക്കിനിയില്‍ വൃദ്ധയായ പാട്ടി. ഇംഗ്ളീഷ്‌ സാഹിത്യം കാഞ്ചനക്ക്‌ കരതലാമലകമായിരുന്നു. കടത്തനാടിണ്റ്റെ പൈതൃക ഭൂമിയിലൂടെ ഞങ്ങള്‍ ഏറെ അലഞ്ഞു.ഞങ്ങളുടെ സ്വകാര്യ വേദനകള്‍ക്ക്‌ ഒരേ നിറമായതിനാലാവാം തിരിച്ചറിയലിണ്റ്റെ പാലങ്ങള്‍ ഗതാഗത യോഗ്യമായിരുന്നു. ഇംഗ്ളീഷ്‌ പുസ്തകങ്ങളുടെ വലിയ ശേഖരം മുഴുവന്‍ അവള്‍ എനിക്കു വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, ഞങ്ങളുടെ സ്ഥാപനം അപ്രതീക്ഷിതമായി തകര്‍ന്നപ്പോള്‍, അതെല്ലാം കുട്ടികള്‍ വാരിക്കൊണ്ടുപോയി. എം.എ.യുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചു കളഞ്ഞ തണ്റ്റേടിയും നിഷേധിയുമായ പെണ്‍കുട്ടിയായിരുന്നു അവള്‍.പൂണൂലിട്ട ആചാരങ്ങള്‍ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക്‌ അവള്‍ കഴുത്തു നീട്ടിക്കൊടുത്തില്ല. സൌഹൃദത്തിണ്റ്റെ ഉദാത്തമായ താമര നൂലുകള്‍കൊണ്ട്‌ ബന്ധിതരായതിനാല്‍ ഞങ്ങളുടെ ഹൃദയത്തിലേക്ക്‌ മറ്റുചിന്തകള്‍ ഒളിഞ്ഞു നോക്കാന്‍ പോലും ഭയപ്പെട്ടിരിക്കാം... അനിവാര്യമായ ജീവിതത്തിണ്റ്റെ തിരിവുകള്‍ ഞങ്ങള്‍ക്കു നേരെയും അപ്രതീക്ഷിതമായി കടന്നുവന്നു. ഞാന്‍ ഉന്നത പഠനത്തിന്‌ സര്‍വ്വകലാശാലയിലേക്ക്‌... കാഞ്ചന എനിക്കൊരു പുസ്തകം തന്നു. ടാഗോറിണ്റ്റെ 'കപ്പല്‍ ഛേദം' ഒരെഴുത്തു പോലും പിന്നീടവള്‍ എഴിതിയില്ല... കാലങ്ങള്‍ കനത്ത ഇരുമ്പു ചക്രങ്ങളില്‍ ഇഴഞ്ഞും കിതച്ചും കുതിച്ചും മുന്നോട്ട്‌.... പിന്നീട്‌ ഞാന്‍ തിരക്കി; സുധീറിനോട്‌, സുരേഷിനോട്‌, ഹരിയോട്‌.....ആരോടും ഒരു വാക്കു പോലും മിണ്ടാതെ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു അവള്‍....ഓര്‍മ്മയില്‍ ഒരു വെളുത്ത വസ്ത്രം പടികടന്നു പോകുന്നു. പടികടന്നു പോകുന്നു......