2014, ജൂലൈ 28, തിങ്കളാഴ്‌ച

പാറയ്ക്കുമുകളിൽ കുടുങ്ങിയ കഥ


കിഴക്കേലെ താഴത്തെ തോട്ടിൻകരയിലൂടെയാണ് തുരുത്യാട് സ്കൂളിലേക്കുള്ള യാത്ര. ഒരു സംഘമുണ്ടാകും കൂട്ടിന്. മഴക്കാലത്താണ് രസം. ചെളിയും വെള്ളവും ചവിട്ടി മത്സ്യം,തവള,നീർക്കോലി തുടങ്ങിയ ജലജീവികളോട് കിന്നാരം പറഞ്ഞുകൊണ്ടുള്ള യാത്ര വല്ലാത്ത  ഒരു അനുഭവമാണ്. ഇന്ന് മക്കളെയും കൂട്ടി ആ വഴികളിലൂടെ അല്പദൂരം നടന്നു. കെട്ടിനിൽക്കുന്ന ചെളിവെള്ളം പഴയ കൗതുകത്തോടെ തന്നെ ചവിട്ടിനടന്നു. കുട്ടിക്കാലത്തെ എൻറെ പേടിസ്വപ്നമായിരുന്ന ആശാരി ഗോപാലേട്ടൻ അരിയൻറെ കുമിട്ടിപ്പീടികയിൽ പത്രം വായിച്ചിരിക്കുന്നു! എന്നെ മനസ്സിലായതേയില്ല. മൂപ്പർക്ക് കാലം വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഞാനാകട്ടെ കഷണ്ടികയറി, താടി നരച്ച് കണ്ടാലറിയാതായി. പഴയകാര്യങ്ങളും പറഞ്ഞ് അല്പനേരമിരുന്നു. മക്കളെക്കൂട്ടാതെ ഒറ്റയ്ക്കൊന്നു പോണം ഇനി.
സ്കൂളിൽ, ഉച്ചക്ക് ഉപ്പുമാവ് തിന്നു കഴിഞ്ഞാൽ കള്ളനും പോലീസും കളിയാണ് പ്രധാനം. താക്കോലുപോലെ ഇത്തിരിപ്പോന്ന ഞാൻ എപ്പോഴും കള്ളൻ തന്നെ. പോലീസാവാൻ തടിമിടുക്കുള്ള വേറെയാളുകളുണ്ട്. എത്ര കരഞ്ഞുപറഞ്ഞിട്ടും എന്നെ പോലീസിലെടുത്തില്ല. കള്ളനായി മടുത്തഞാൻ ഒരുദിവസം കടുത്ത നിലപാടെടുത്തു. ഇനി കളിക്കില്ല.. അങ്ങനെയാണ് ബാബുവിൻറെ കാരുണ്യത്തിലും സൗജന്യ മനോഭാവത്തിലും ഞാൻ ഒരു വെള്ളിയാഴ്ച്ച ഉച്ചക്ക് പോലീസായി അവരോധിക്കപ്പെട്ടത്!! കളളനാവാമെന്ന് ബാബു ഉദാരനായി. അവൻ സ്കൂൾ പരിസരമാകെ കള്ളനായി ഓടിനടന്ന അവനെ പിടിക്കാൻ കിട്ടാതെ പോലീസായ ഞാൻ വശംകെട്ടു. എൻറെ അഭിമാനം തകർന്നു തരിപ്പണമാവാൻ തുടങ്ങി.
പെട്ടെന്നാണ് അവൻ ആ ധീരകൃത്യം ചെയ്തത്...തുരുത്യാട് സ്കൂളിൻറെ പുറകിൽ വലിയൊരു പാറയുണ്ട്. അതിൻറെ മറവിലാണ് പെൺകുട്ടികൾ മൂത്രമൊഴിക്കുക. മൂത്രപ്പുര തുടങ്ങിയ ആഢംബരങ്ങളൊന്നും അന്ന് സ്കൂളുകളിലുണ്ടായിരുന്നില്ല. ഞങ്ങൾ പുരുഷ കേസരികൾ സ്കൂൾമതിലിൽ നിരന്നുനിന്ന് താഴെയുള്ള വയലിനെ ഫലഭൂയിഷ്ടമാക്കും. കാര്യം സാധിക്കുന്ന ഭാഗത്ത് നല്ല വിളവുകിട്ടിയിരുന്നതായി പൊതുജനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ബാബു പ്രസ്തുത പാറയിലേക്ക് ശരം വിട്ടപോലെ ഓടിക്കയറി. ലാത്തിയുമായി താഴെ നിന്നിരുന്ന എന്നെ നോക്കി അവൻ കൊഞ്ഞനം കാണിച്ചു. മാത്രമല്ല, ധൈര്യമുണ്ടെങ്കിൽ കയറിവാടാ എന്ന് എന്നെ വെല്ലുവിളിക്കുകയും ചെയ്തു. കൂട്ടുകാർക്കുമുന്നിൽ കൊച്ചാകുവാൻ എനിക്കേതായാലും കഴിയില്ലല്ലോ..ആത്മാഭിമാനമുള്ള ഒരു പോലീസോഫീസറല്ലെ ഞാൻ!! ഞാൻ രണ്ടടി പിന്നോക്കം വെച്ച് ഒരു മൂച്ചിന് പാറയിലേക്ക് ഓടിക്കയറി. ബാബുവാകട്ടെ പെൺകുട്ടികൾ കാര്യസാധ്യത്തിനായി വന്ന ഭാഗത്തുകൂടെ ഓടിയിറങ്ങി അപ്രത്യക്ഷനായി. താഴേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് കാര്യങ്ങൾ പിടിവിട്ടുപോകുമെന്നു മനസ്സിലായത്. കാലുകൾക്ക് ഒരു വിറ! ഇറങ്ങാൻ കഴിയുന്നില്ല. പെൺകുട്ടികൾ ബഹളമുണ്ടാക്കിക്കൊണ്ട് എഴുന്നേറ്റു നിൽക്കുന്നു. താമസം വിനാ സ്കൂൾ മുഴുവൻ പാറയ്ക്കുചുറ്റും ഹാജരായി! പത്തുനാനൂറ് കണ്ണുകൾ എൻറെ തിരുമേനിയിൽ തറഞ്ഞുനിന്നു. എവറസ്റ്റിനു മുകളിലെ ടെൻസിങ്ങിനെപ്പോലെ – അഭിമാനത്തോടെയല്ലെങ്കിലും - ഞാൻ നിന്നു. വാർത്ത ചെറിയോമനമാഷുടെ ചെവിയിലെത്തിയിരിക്കണം. കുട്ടികളെ വകഞ്ഞുമാറ്റി ഗോപാലൻമാഷും ദാമോദരൻമാഷും പാറയെ സമീപിക്കുകയാണ്..ഗോപാലൻമാഷ് പാറയ്ക്കുമുകളിലേക്ക് കയറിവന്നു. എന്നെ അലിവോടെ പിടിച്ച് താഴെയിറക്കി.(വർഷങ്ങൾക്കുശേഷം പുളിയേനിക്കണ്ടി പറമ്പിൽ വെച്ച് മാങ്ങപറിക്കാൻ മാവിൽ കയറി, ഇറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ എന്നെ ഏണിവെച്ച് കയറി താഴെയെത്തിച്ച ചാത്തുക്കുട്ടിക്കുറുപ്പിനെ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കട്ടെ)
മാഷിൻറെ വിരൽസ്പർശം കാത്ത് എൻറെ ചെവികൾ ജാഗരൂകമായി...പക്ഷേ ഒന്നും സംഭവിച്ചില്ല. ഹെഡ്മാസ്റ്ററായ ചെറിയോമനമാഷുടെ കൈകളിലേക്ക് ആ സ്നേഹനിധി എന്നെ ഹാന്ഡോവർ ചെയ്തു. മാഷ് എന്നെ സ്ററാഫ് റൂമിലേക്ക് ആനയിച്ചു. ദാമോദരൻമാഷ് കുട്ടികളെ കണ്ണീർവാതകം പ്രയോഗിച്ച് പിരിച്ചുവിട്ടു. ബാബു എങ്ങോട്ടെന്നില്ലാതെ മുങ്ങി... ചെറിയോമനമാഷ് എന്നോടു ചോദിച്ചു: കണക്കൊക്കെ അറിയാമല്ലോ അല്ലേ? ഞാൻ തലയാട്ടി. ഉണ്ടെന്നോ ഇല്ലെന്നോ കണക്കാക്കാവുന്ന ഒരു തലയാട്ടൽ. ഞാൻ സ്റ്റാഫ്റൂമിൽ ആദരിച്ച് ഇരുത്തപ്പെട്ടു. മാഷ് എനിക്ക് നാല് വഴിക്കണക്കുകൾ തന്നു. എന്നിട്ടു പറഞ്ഞു: ഇത് ഇവിടെയിരുന്നു ചെയ്ത് കാണിച്ചിട്ട് പോയാൽ മതി.ഇതാണ് നിനക്കുള്ള ശിക്ഷ.. കണക്കിൽ അതിവിദഗ്ദ്ധനായ ഞാൻ അന്ന് എല്ലാ കുട്ടികളും പോയതിനുശേഷം നാലരയ്ക്കാണ് സ്കൂളിൽ നിന്ന് പുറത്തിറങ്ങിയത്!! അപ്പോഴും മൂന്നു കണക്കുകൾ ബാക്കിയായിരുന്നു!! കണക്ക് ഇന്നും സ്കൂൾ പറമ്പിലെ പാറപോലെ എന്രെ മുമ്പിൽ ഉയർന്നു നില്പുണ്ട്.....
ഇന്നത്തെ യാത്രയിൽ ആ ഓർമ്മകൾ എന്നെ തഴുകി കടന്നു പോയി..ചെറിയോമനമാഷ് എത്ര വലിയോമനയായിരുന്നു എന്ന്  പല സന്ദർഭങ്ങളിലും തെളിയിച്ചിരുന്നു. അതേക്കുറിച്ച് പിന്നീടെഴുതാം..   

2014, ജൂലൈ 22, ചൊവ്വാഴ്ച

ഒരു തൂക്കുപാത്രത്തിൻറെ ഓർമ്മ



                    
ഇക്കോയിഅമ്മാവൻറെ ചായപ്പീട്യയിൽനിന്നും രാവിലത്തെ അരച്ചായയും പുട്ടും പൂളക്കറിയും തിന്ന് കേയംപിലാവിൽ രാഘവൻനായർ എൻറെ വീടിനു മുമ്പിലുള്ള കൊള്ളിനടുത്തെത്തുന്പോഴാണ് എൻറെ ഒരു ദിവസം ആരംഭിക്കുക. ഞങ്ങളുടെ ക്ലോക്കായിരുന്നു രാഘവൻനായർ. തിമർത്തുപെയ്യുന്ന മഴയാണെങ്കിലും സ്കൂളുണ്ടാവും. അന്നത്തെ ദുഷ്ടൻമാരായ കലക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നില്ല. വെള്ളം നിറഞ്ഞുകിടക്കുന്ന വയലും ഉറവവെള്ളം കുത്തിയൊലിക്കുന്ന ഇടവഴികളും താണ്ടി ഞാനും രാമചന്ദ്രനും രാജീവനും രഘുവും ഷക്കീലയും കൂടി തുരുത്യാട് സ്കൂളിലേക്ക് പ്രയാണം തുടരും. എൻറെ മരക്കുട നനഞ്ഞു വീർത്ത് ഭാരം കൂടി താങ്ങാൻ പറ്റാതായിട്ടുണ്ടാവും. അമ്മാവൻ ഏറെക്കാലം ഉപയോഗിച്ച് പഴകിയതുകാരണം ഉപേക്ഷിച്ച സിബ്ബില്ലാത്ത ബാഗായിരുന്നു എൻറെ സ്കൂൾസഞ്ചി.
കോവിലകംതാഴെ ഒരു തോടുണ്ട്. മഴക്കാലത്ത് നിറഞ്ഞുകവിഞ്ഞ് കുറുകെയിട്ടിരിക്കുന്ന ഒറ്റത്തെങ്ങിൻറെ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകും. അങ്ങനെയുള്ള ദിവസങ്ങളിൽ രമുണ്ണിക്കുട്ടി മാഷും ദാമോദരൻമാഷും ഗോപാലൻമാഷും പാലത്തിൽ നിരന്നുനിന്ന് അടയ്ക്കാക്കിളി പോലുള്ള ഞങ്ങളെയെടുത്ത് മറുകരയെത്തിക്കും. ഒരു ദിവസം മറുകരയിലെത്തി കുടയും നിവർത്തി പോവുകയായിരുന്നു ഞാൻ. പെട്ടെന്ന് ഒരു കുസൃതിക്കാറ്റ് എൻറെ കുടയെടുത്ത് തോട്ടിലിട്ടു. മുന്നും പിന്നും ആലോചിക്കാതെ ഞാൻ തോട്ടിലേക്ക് എടുത്തുചാടി. ഗോപാലൻമാഷ് കണ്ടതുകൊണ്ടുമാത്രമാണ് ഞാൻ ഇപ്പോഴിതെഴുതുന്നത്. സ്കൂൾ വിട്ടാലും മാഷന്മാർ കുട്ടികളെ അക്കരെക്കടത്താൻ പാലത്തിനുമുകളിലുണ്ടാവും. ചിലദിവസം മാഷന്മാരുടെ കണ്ണുവെട്ടിച്ച് കോവിലകം താഴെ പുഴയോരത്ത് ചെന്ന് കമുങ്ങിൻ പാലത്തിനു ചുവട്ടിൽ നീർനായകൾ ചാടുന്നത് കാണാൻ പോകും അന്ന് ഇളയച്ഛൻറെ അടി ഉറപ്പാണ്.
ഒരു ദിവസം സ്കൂളിൽ നിന്നു വരുന്നവഴി വയലിലൂടെ നടക്ുകയായിരുന്നു ഞാനും രാമചന്ദ്രനും കൂട്ടരും. വയലിൻറെ കണ്ടി ചാടിക്കടക്കുമ്പോഴാണ് ഞങ്ങളതു കണ്ടത്. നെറ്റ്യാപ്പൊട്ടനും മുഴുവും വിരാലും വയലിലൂടെ അലസസഞ്ചാരം നടത്തുന്നു. വെള്ളം നിറ്ഞതുകാരണം വൈലോപ്പിള്ളി പറഞ്ഞതു പോലെ വയലിൻ ഞരമ്പല്ലാതെയൊന്നു കാണാനില്ല. ഉച്ചക്ക് ഉപ്പുമാവു കഴിക്കാനായി ഞാൻ കൊണ്ടുപോയിരുന്ന അലൂമിനിയത്തിൻറെ തൂക്കു പാത്രം എൻറെ കയ്യിലുണ്ട്. മീൻ പിടിക്കാനായി രാമചന്ദ്രൻ അതെന്നോടു ചോദിച്ചു. ഞാൻ സസന്തോഷം അവനതു കൊടുത്തു.അവൻറെ മീൻപിടുത്തം മിനിറ്റുകളോളം നീണ്ടു. ഒന്നും കിട്ടിയില്ലെടാ എന്ന സങ്കടവുമായി കുറച്ചുനേരത്തിനുശേഷം അവൻ വന്നു.  “തുക്കുപാത്രമെവിടെ?” ഞാൻ ആശങ്കപ്പെട്ടു. “അതവിടെയെങ്ങാനുണ്ട്..പോയെടുത്തോ..” അവൻ നിഷ്കരുണം പറഞ്ഞു. അഭിമാനിയല്ലേ ഞാൻ? “നീ എൻറെ കയ്യിൽ നിന്നു വാങ്ങിയത് നീ തന്നെ തിരിച്ചു തരണം”. ഞാൻ വാശി പിടിച്ചു. പക്ഷേ എൻറെ വാശി വിലപ്പോയില്ല. “പാത്രം നിൻറേത്. വേണമെങ്കിൽ എടുത്തോ” എന്നും പറഞ്ഞ് ആ നീചൻ വീട്ടിലേക്കു വെച്ചു പിടിച്ചു. അഭിമാനിയായ ഞാൻ പാത്രമെടുക്കാതെ വീട്ടിലേക്കു പോയി. മൂത്തമ്മയോട് വിവരങ്ങൽ ധരിപ്പിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു. രാമചന്ദ്രൻറെ അച്ഛൻ പെരവറ്റക്കണ്ടി ഉണ്ണിനായരുടെയടുത്ത് ഹരജി ബോധിപ്പിക്കാൻ ഉടനെ തീരുമാനമായി. ഞാനും മൂത്തമ്മയും രാമചന്ദ്രൻറെ വീട്ടിലേക്ക് മാർച്ചുചെയ്തു. ഉണ്ണിനായരോട് സങ്കടം ബോധിപ്പിച്ചു.
കോപാവിഷ്ടനായ ഉണ്ണിനായർ ചോറുകഴിക്കുകയായിരുന്ന രാമചന്ദ്രനെ അതുമുഴുമിപ്പിക്കാനനുവദിക്കാതെ പിടിച്ചെഴുന്നേല്പിച്ചു. ഞങ്ങൾ നാലുപേരും കൂടി  മാർച്ചുചെയ്തു. വയൽവരമ്പിലെല്ലാം തിരഞ്ഞിട്ടും പാത്രം കിട്ടിയില്ല. പിറ്റേന്നുച്ചക്ക് ഉപ്പുമാവുകഴിക്കുന്നതെങ്ങനെയെന്ന ചിന്തയായിരുന്നു എൻറെ മനസ്സിൽ. സമീപത്തുള്ള കടയിൽനിന്നും ഞങ്ങളെ വിളിച്ചത് അപ്പോഴായിരുന്നു. ആരോ ഒരു പാത്രം അവിടെ ഏല്പിച്ചിട്ടുണ്ടത്രേ. ആശ്വാസം! പാത്രം ഞാൻ തിരിച്ചറിഞ്ഞു. പെട്ടെന്നാണതു സംഭവിച്ചത്. അടുത്തുണ്ടായിരുന്ന അരിപ്പൂച്ചെടിയുടെ വലിയൊരു തണ്ട് ഒടിച്ചെടുത്ത് ഉണ്ണിനായർ രാമചന്ദ്രനെ അടിക്കാൻ തുടങ്ങി. ഒന്നാമത്തെ അടിയിൽതന്നെ അവൻ വേദനകൊണ്ട് പുളഞ്ഞുപോയി. എനിക്കു സന്തോഷമായി. അങ്ങനെത്തന്നെ കിട്ടണം...രണ്ടാമത്തെ അടിയോടെ അവൻ വലിയ വായിൽ കരയാൻ തുടങ്ങി. എനിക്കിപ്പോൾ സങ്കടം വരാൻ തുടങ്ങിയിരിക്കുന്നു! എത്രയായാലും അവൻ എൻറെ കൂട്ടുകാരനല്ലേ..അവനെയിങ്ങനെ കണ്ണിൽച്ചോരയില്ലാതെ അടിക്കാൻ പാടുണ്ടോ?..മൂന്നാമത്തെ അടി വീണതോടെ ഞാനും അവനും ഒപ്പമാണ് കരഞ്ഞത്. അതോടെ ഉണ്ണിനായർ അടി നിർത്തി.
ഞാനും രാമചന്ദ്രനും തോളിൽ കയ്യിട്ട് കരഞ്ഞുകൊണ്ടാണ് വീട്ടിലേക്കു മടങ്ങിയത്...മൂത്തമ്മയും ഉണ്ണിനായരും കുറച്ചുകാലം പിണങ്ങിനടന്നു എന്നാണെൻറെ ഓർമ്മ.
വർഷങ്ങൾ കടന്നുപോയി..കഴിഞ്ഞവർഷം രാമചന്ദ്രൻറെ ഗൃഹപ്രവേശമായിരുന്നു. അവൻ വീട്ടിൽ വന്ന് എന്നെ ക്ഷണിച്ചു. ഞാൻ കുടുംബസമേതം പോയി. അവന് എന്താണ് സമ്മാനം കൊടുക്കേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല...ഒരു തൂക്കു പാത്രം!!. അവനും അത് ഇഷ്ടപ്പെട്ടിണ്ടാവുമെന്ന് ഞാൻ കരുതുന്നു.....