2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

വർഷങ്ങൾ പോയതറിയാതെ

സൗഹൃദത്തിനു അങ്ങനെ ചില സ്വഭാവങ്ങളുണ്ട്...അവ അപ്രതീക്ഷിതമായി നമ്മളെ അദ്ഭുതപ്പെടുത്തും. മധുരമേറിയ ഒരു ചുംബനംകൊണ്ട് കാമുകി നിങ്ങളെ വിസ്മയപ്പെടുത്തുമ്പോലെ അതു നിങ്ങളെ കോരിത്തരിപ്പിക്കും. വളരെ ദൂരെ നിന്നു വന്നെത്തുന്ന മഴമേഘങ്ങൾ നിങ്ങൾക്കു മുകളിൽ നിറഞ്ഞു പെയ്യും. ... മഴയിൽ നിങ്ങൾ ഒരു ചെറിയ കുട്ടിയാകും...മഴയിൽ നിങ്ങൾ ഒരുകുട ചൂടി നടക്കും.ചാറ്റൽ മഴയിൽ ഓർമ്മകളുടെ വഴിത്താരകളിൽ കൊച്ചു ജലാശയങ്ങൾ രൂപപ്പെടും. അവയിൽ തോണിയിറക്കാൻ നിങ്ങൾ കൊതിക്കും...തോണിയിലേറി നിങ്ങൾ പഴയ ദിനങ്ങളുടെ മർമ്മരങ്ങളിലേക്ക് യാത്രയാകും.... കഴിഞ്ഞ ആഗസ്റ്റ് 30നു കോഴിക്കൊടിന്റെ വഴിയോരത്തു 20 വർഷങ്ങൾക്കു ശേഷം ഞങ്ങൾ കണ്ടു..മുഹമ്മദലിയും ഞാനും....കോഴിക്കോട് ആർട്സ് കോളെജിലും യൂനിവേർസിറ്റി യിലും ഒരേ സ്വപ്നങ്ങളുമായി അലഞ്ഞവർ...അവൻ ഒരു പടി മുൻപിലായിരുന്നു.ചിന്തകളിൽ,വിചാരങ്ങളിൽ,സ്വപ്നങ്ങളിൽ.....ഞാൻ ഒരു കാല്പനികൻ; അവൻ കനലിൽ വിടർന്ന പനിനീർപ്പൂ.... തത്വചിന്തയുടെ ഊടുവഴികൾ താണ്ടി അവൻ ഒരു ഡോക്ടറായി..ഞാൻ സ്വപ്നങ്ങൾ വില്ക്കുന്ന ഒരു അധ്യാപകനും.അറിഞ്ഞതു തത്വചിന്ത്തയെങ്കിലും പ്രവർത്തിക്കുന്നത് പ്രായോഗിക ചിന്തയിൽ.... അവന്റെ ഊഷ്മളമായ സ്പർശത്തിൽ ഞാൻ വീണ്ടുമൊരു പതിനെട്ടുകാരനായി.അന്നു നടന്ന വഴികൾ ഞങ്ങൾ വീണ്ടും മനസ്സാ നടന്നു...ഓർമ്മയുടെ ഊഞ്ഞാലിൽ ആയമിട്ടു.ഞങ്ങളുടെ പ്രിയപ്പെട്ട കാരശ്ശേരി മാഷെ കൂടെ കിട്ടിയപ്പോൾ വീണ്ടും ഞങ്ങൾ പഴയ വിദ്യാർത്തികളായി...ഓർമ്മയിൽ കാത്തുസൂക്ഷിക്കാൻ ഒരു നല്ല സായഹ്നം തന്നതിനു ഞാൻ ആരോടാണു നന്ദി പറയേണ്ടത്? മുഹമ്മദലി, നിന്നൊടാണോ? കാലം നമുക്കു വേണ്ടി സൂക്ഷിച്ചു വച്ച ഈ സുദിനത്തിനോടാണോ? കാരശ്ശേരി മാഷിനോടാണൊ? നമുക്കൊപ്പം ആ നല്ല നിമിഷങ്ങൾ പങ്കുവച്ച രഘുവും വേണു മാഷും എന്റെയും സുഹ്രുത്തുക്കളായി...എവിടെയൊക്കെയോ ഒരേ തൂവല്പ്പക്ഷികളുടെ സാമ്യം.....വീണ്ടും ഒത്തുചേരാൻ വേണ്ടിമാത്രം ഞങ്ങൾ രാത്രി വൈകി പിരിഞ്ഞുപോരുന്നു......