2011, മേയ് 29, ഞായറാഴ്‌ച

സാംസ്‌കാരിക കേരളം ജാഗ്രത പാലിക്കുക

നമ്മുടെ സംസ്‌കാരത്തിന്റെ ഊര്‍ജ്ജപ്രവാഹമായ മാതൃഭാഷ പതിറ്റാണ്ടുകളായി അവഗണനയുടെ കുപ്പത്തൊട്ടിയില്‍ കിടക്കുകയായിരുന്നു.മലയാളത്തില്‍ എഴുതി വിശ്വപ്രസിദ്ധരായവര്‍ക്കോ,മലയാളത്തില്‍ പ്രംസംഗിച്ച് ഊറ്റംകൊണ്ടവര്‍ക്കോ,മലയാളത്തില്‍ പേനയുന്തിയ മാധ്യമങ്ങള്‍ക്കോ,മലയാളത്തില്‍ അവതാരദൗത്യം നിര്‍വ്വഹിക്കുന്ന ചാനലുകള്‍ക്കോ മലയാളത്തില്‍ സിനിമപിടിക്കുന്ന വേന്ദ്രന്‍മാര്‍ക്കോ മലയാളം മലയാളം എന്ന് നൂറ്റൊന്നാവര്‍ത്തി ഉരുവിടുന്ന രാഷ്ട്രീയ സിംഹങ്ങള്‍ക്കോ ലോകത്തില്‍ ഒരുഭാഷയ്ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുര്‍ഗതി നേരിട്ട മലയാളത്തെക്കുറിച്ച് വേവലാതിയില്ലായിരുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ നിന്ന് എല്ലാവരുംചേര്‍ന്ന് മാതൃഭാഷയെ പടിയടച്ച് പിണ്ഡംവെക്കാന്‍ മത്സരിച്ചു.ചാനലുകള്‍ മലയാലത്തില്‍ മൊഴിഞ്ഞു...രാഷ്ട്രീയ കേസരികള്‍ മലയാളത്തില്‍ നിയമസഭയില്‍ ഘോരഘോരം പ്രസംഗിച്ചു. മലയാളം രക്ഷപ്പെട്ടില്ല...മാതൃഭാഷ പഠിക്കാത്ത;മാതൃഭാഷയിലൂടെ പഠിക്കാത്ത കേരളത്തിലെ കുഞ്ഞുങ്ങള്‍ അവരുടെ സൂക്ഷ്മജീവിത പരിസരത്തില്‍ നിന്നും അകന്നുപോയി.മാതൃഭാഷ തകര്‍ന്നാല്‍ ഒരു സംസ്‌കാരം തകരുമെന്ന നിരീക്ഷണം കേരളത്തിന്റെ ദരിദ്രമായ സാമൂഹ്യജീവിതം തെളിയിച്ചു....മാറിമാറി വന്ന സര്‍ക്കാറുകള്‍ സ്വന്തം ഭാഷയുടെ ദയനീയമായ അവസ്ഥ കണ്ടില്ലെന്നു നടിച്ചു. ക്ലാസ്സിക്ക് പദവിക്കു വേണ്ടി ദല്‍ഹിയില്‍ പാടുകിടന്നവര്‍ക്ക് സ്വന്തംനാട്ടില്‍ മാതൃഭാഷ ഇപ്പോഴും രണ്ടാം ഭാഷയാണ് എന്നതില്‍ ഒട്ടും ലജ്ജതോന്നിയില്ല. ഭരണഭാഷ മലയാളമാക്കണമെന്ന് പതിറ്റാണ്ടുകളായി നമ്മള്‍ തീരുമാനിച്ചതാണ്. കൊളോണിയല്‍ അടിമത്തത്തിന്റെ പ്രേതംബാധിച്ച നമ്മള്‍ ഇപ്പോഴും സ്വന്തം മലയാളി പ്രജകളെ സായിപ്പിന്റെ ഭാഷയില്‍ ഭരിച്ചുമുടിക്കുന്നു.മാവേലി സ്റ്റോറിലെ ബില്ലു പോലും ഇംഗ്ലീഷില്‍!!..

നിയമസഭയില്‍ മാതൃഭാഷാ പഠനം സംബന്ധിച്ച് ചോദ്യമുയര്‍ന്നു.മുഖ്യമന്ത്രിക്ക് കാര്യം ബോധ്യമായി..അങ്ങനെ നിരവധി പോരാട്ടങ്ങള്‍ക്കൊടുവില്‍ 2011 മെയ് 6 ന് ചരിത്രപ്രസിദ്ധമായ ആ ഉത്തരവിറങ്ങി. കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്.മറ്റൊരു ഭാഷയേയും പോറലേല്‍പ്പിക്കാതെ മാതൃഭാഷ പഠിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉത്തരവിലുണ്ട്.മലയാളത്തിന്റെ നവോത്ഥാനത്തിന് കേരളം കാതോര്‍ത്തു.മാതൃഭാഷ മെല്ലെ മിടിച്ചു തുടങ്ങി....എന്നാല്‍ ആ ഉത്തരവിന്റെ കഴുത്തില്‍ കോടാലി വീഴാന്‍ പോകുന്നു.. ഉത്തരവ് പുന:പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരിക്കുന്നു. ഐ.ടിക്കാരും മറ്റു ഭാഷാധ്യാപകരും രംഗത്തിറങ്ങിയിരിക്കുന്നു..സ്വന്തം പെറ്റമ്മയുടെ കഴുത്തറുക്കുന്നത് നാം കാണേണ്ടി വരുമോ? നാമതിനു കൂട്ടു നില്‍ക്കണോ? മെല്ലെ മെല്ലെ മിടിച്ചുതുടങ്ങിയ ആ പേലവഹൃദയം പിച്ചിച്ചീന്താന്‍ നാം അനുവദിക്കണമോ?....സാംസ്‌കാരിക കേരളമേ ഉണരൂ....നമ്മുടെ സ്വന്തം മലയാളത്തിനായി നമുക്കൊന്നിക്കാം......

2011, മേയ് 17, ചൊവ്വാഴ്ച

ആലനഹള്ളിയില്‍ ഒരു ദിവസം

മലയാളിക്ക് ഖസാക്ക് പോലെ കര്‍ണ്ണാടകക്കാര്‍ക്ക് ഇതിഹാസതുല്യമായ ഗ്രാമമാണ് ആലനഹള്ളി.കന്നഡ സാഹിത്യത്തിലെ അതുല്യനായ എഴുത്തുകാരന്‍ ശ്രീകൃഷ്ണയുടെ ജന്മസ്ഥലം...1987 ല്‍ ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ എന്ന ഹൃദയഹാരിയായ നോവല്‍ വായിച്ചപ്പോള്‍ മുതല്‍ മാദള്ളി എന്ന അതിലെ ഗ്രാമവും അവിടുത്തെ ജനങ്ങളും എന്റെ മനസ്സില്‍ കുടിയേറിയിരുന്നു...ഭുജംഗയ്യന്‍ എന്ന ധീരനായ ഗ്രാമീണനും അദ്ദേഹത്തിന്റെ 'ശ്രീ കെണ്ടഗണ്ണേശ്വര പ്രസന്ന ഫലാഹാര മന്ദിര' എന്ന ഹോട്ടലും സുശീലയും കാര്‍ഷികസംസ്‌കാരവും ഉഴുതുമറിച്ചിട്ട വയലുകളും അന്നേ ഹൃദയത്തില്‍ കുടിയേറിയിരുന്നു.എ.വി.എം.നാരായണന്‍ വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച നോവല്‍ വായിച്ച് ആവേശംമൂത്ത് ഞാനൊരു കത്തെഴുതി.അത് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരികയും ചെയ്തു.
ആലനഹള്ളിയിൽ നിന്നുള്ള കാഴ്ച





ശ്രീകൃഷ്ണ ആലനഹള്ളിയുടെ സമാധി സ്ഥലം

ഓരോതവണ നോവല്‍ വായിക്കുമ്പോഴും മാദള്ളി എന്നെ മദിപ്പിച്ചുകൊണ്ടിരുന്നു.പിന്നീടാണ് അറിഞ്ഞത് മാദള്ളി എന്ന ഗ്രാമം ശ്രീകൃഷ്ണയുടെ ആലനഹള്ളി തന്നെയാണെന്ന്.പാവത്താന്‍ എന്ന അദ്ദേഹത്തിന്റെ മറ്റൊരു നോവല്‍ വായിച്ചപ്പോള്‍ ഗെണ്ടെതിമ്മനും മരംകിയും ദേവീരമ്മയും മനസ്സിലേക്കു കുടിയേറി.ഗവ്വള്ളിയും സാലുണ്ടിയും മാദള്ളിയെപ്പോലെതന്നെ കൊതിപ്പിച്ചു.2011 മെയ് 11 ന് ആലനഹള്ളിയിലേക്കു പുറപ്പെടുമ്പോള്‍ ഭുജംഗയ്യനും ഗെണ്ടെതിമ്മനും എന്റെ മുന്നില്‍ നടന്നു.ബൈജു,ഗിരീഷ്,പ്രകാശ് വര്‍മ്മ,ലത്തീഫ് എന്നീസുഹൃത്തുക്കളും ആലനഹള്ളിയില്‍ ചെന്ന് ഭുജംഗയ്യനെ കാണാനുള്ള ആവേശത്തിലായിരുന്നു.മാനന്തവാടിയില്‍ നിന്ന് ബാവലികഴിഞ്ഞ് H D കോട്ടയിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഞങ്ങളുടെ കാര്‍ ഇഴഞ്ഞുനീങ്ങി. റോഡിനിരുവശത്തും വിശാലമായ കൃഷിയിടങ്ങള്‍. കറുകറുത്ത വളക്കുറുള്ള മണ്ണില്‍ പൊരിവെയിലത്തും കാളപൂട്ടുന്ന കൃഷിക്കാര്‍.വിവിധതരം കൃഷിപ്പണിയിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാര്‍.നിറയെ മാങ്ങകളുമായി അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന മാവുകള്‍. അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ജനവാസകേന്ദ്രങ്ങളില്‍ കൊച്ചുകൂരകളില്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകളും കുട്ടികളും.


ഏകദേശം 2 മണിയോടെ ഞങ്ങള്‍ ആലനഹള്ളി എന്ന ഗ്രാമത്തിലെത്തി.മൈസൂര്‍റോഡില്‍,ഇരുവശത്തുമായി ഏതാനും കടകളും ചായക്കടയുമുള്ള ഒരു കൊച്ചുഗ്രാമം. ഭുജംഗയ്യന്റെ കാലത്തില്‍ നിന്നും ഗ്രാമം ഏറെ മാറിയിട്ടുണ്ട്,തീര്‍ച്ച!..നാഗരികത ഈഗ്രാമത്തെയും ആശ്ലേഷിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ഒരു കൊച്ചു ചായക്കടയില്‍ കയറി ഊണുകഴിച്ചു.ബാലകൃഷ്ണയുടെ ഹോട്ടലിന് ഭുജംഗയ്യന്റെ ഹോട്ടലുമായി ഒരു സാദൃശ്യവുമില്ല.


ഹോട്ടലിനു സമീപമിരുന്ന് നാട്ടുകാര്യങ്ങള്‍ പറയുന്ന രണ്ടുപേരെ ശ്രദ്ധിച്ചു.അറിയുമായിരിക്കുമോ ഇവര്‍ക്ക് ഭുജംഗയ്യനെ? ഞാന്‍ ശ്രീകൃഷ്ണയെപ്പറ്റി അവരോട് തിരക്കി. അദ്ദേഹത്തെപ്പറ്റി അവര്‍ക്കുള്ള അറിവ് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു.കാര്യമായ അക്ഷരാഭ്യാസമില്ലാത്ത മലേഷിനും പ്രഭുറാമിനും ശ്രീകൃഷ്ണയെപ്പറ്റി പറയുമ്പോള്‍ നൂറുനാവ്..അദ്ദേഹത്തിന്റെ മുഴുവന്‍ കൃതികളുടെ പേരുകളും അവര്‍ക്ക് ഹൃദിസ്ഥം!!കഥാപാത്രങ്ങള്‍ അവര്‍ക്ക് പരിചിതര്‍!!..ഞാന്‍ നമ്മുടെ നാടിനെക്കുറിച്ച് ഓര്‍ത്തുപോയി..


ഭുജംഗയ്യന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളായിരുന്നു എന്നും അദ്ദേഹത്തിന്റെ മക്കള്‍ അടുത്തുതന്നെയാണ്് താമസിക്കുന്നതെന്നുംഅവര്‍ പറഞ്ഞു.ഞങ്ങളെ അങ്ങോട്ടു നയിക്കാനും അവര്‍ തയ്യാര്‍.കഷ്ടിച്ച് അര കി.മീ.അകലെ ഒരു നാട്ടുപാതയ്ക്കരികില്‍ ഭുജംഗയ്യന്റെ മകന്‍ ഗുരുബസപ്പയുടെ വീട്.ഞങ്ങളെ അദ്ദേഹം ഹൃദ്യമായി സ്വീകരിച്ചിരുത്തി.ഞങ്ങള്‍ക്കിടയില്‍ ഭാഷ ഒരു തടസ്സമായതേയില്ല.അദ്ദേഹത്തിന്റെ ഭാര്യ ശാകമ്മ ചായസല്‍ക്കാരത്തിനൊരുങ്ങിയെങ്കിലും ഞങ്ങള്‍ നിരസിച്ചു.ഗുരുബസപ്പയ്ക്ക് 72 വയസ്സായി.അനുജന്‍ ചന്ദ്രശേഖരയ്ക്ക് 62.ഭുജംഗയ്യന് 5 പെണ്‍മക്കളും 2 ആണ്‍മക്കളുമാണ്.മക്കളുടേയും പേരക്കുട്ടികളുടേയും കൂടെയാണ് ഗുരുബസപ്പയുടെ താമസം.ഭുജംഗയ്യന്റെ മകനാണെന്നു പറയാന്‍ എന്തഭിമാനമാമെന്നോ ഗുരുബസപ്പയ്ക്ക്!!


കുടുംബക്കാരെല്ലാവരും സസന്തോഷം ഞങ്ങളുടെകൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.ബസപ്പയുടെ വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു കി.മീ.കിഴക്കുമാറി റോഡരികിലാണ് ശ്രീകൃഷ്ണയുടെ സമാധി സ്ഥലം. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന 25 ഏക്കര്‍ തോട്ടത്തില്‍ ശ്രീകൃഷ്ണ അന്ത്യവിശ്രമം കൊള്ളുന്നു. ശ്രീകൃഷ്ണ എന്നെഴുതിയ ഗേറ്റ് പ്രഭുറാം തുറന്നുതന്നു.ഞങ്ങള്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിനു സമീപം ധ്യാനനിമഗ്നരായി തെല്ലുനേരം നിന്നു. ഒരുഗ്രാമത്തിന്റെ ഇതിഹാസം സൂക്ഷമമായി ആഖ്യാനം ചെയ്ത ആ വലിയ കലാകാരന്‍ എനിക്കു കേരളീയനായ ഏതെഴുത്തുകാരനേക്കാളും പ്രിയപ്പെട്ടവന്‍ തന്നെ. താടയുമാട്ടിക്കടന്നു പോകുന്ന കാളകളെ മറികടന്ന് ഒരു ട്രാക്റ്റര്‍ ഇരമ്പിക്കൊണ്ട് കടന്നുവന്നു.ഞങ്ങള്‍ മൈസൂര്‍ റോഡിലൂടെ ശ്രാവണ ബലഗൊളയ്ക്ക് കാറോടിച്ചു.....

ഗുരുബസപ്പ

ഗുരുബസപ്പയുടെ വീട്ടിനു മുന്പിൽ