2012, ഡിസംബർ 28, വെള്ളിയാഴ്‌ച

ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ
കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുനേടിയ സച്ചിദാനന്ദന്റെ മറന്നുവെച്ച വസ്തുക്കള്‍ എന്ന കവിതാസമാഹാരത്തെ ആസ്പദമാക്കി ചില വിചാരങ്ങള്‍))




ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയാണ് സച്ചിദാനന്ദന്റെ കവിത.വൈവിധ്യമാര്‍ന്ന ഭൂഭാഗങ്ങളിലെ ധാതുലവണങ്ങളും നീരുറവകളും സ്വാംശീകരിച്ചുകൊണ്ട് അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതെന്നും ഒരേ പുഴയായിരുന്നില്ല. കാലങ്ങളിലൂടെ ഒഴുകുമ്പോള്‍ വ്യത്യസ്ത പുഴയായി മാറുന്നു അത്.അപാരമായ കാവ്യസംസ്‌കാരത്തില്‍ നിന്ന് ഉറവകള്‍ സ്വീകരിക്കുന്ന ആ നദി പുതുവഴികളെ ആര്‍ദ്രമാക്കിക്കൊണ്ടേയിരിക്കുന്നു. പുതുകവികള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി സച്ചിദാന്ദനാണ്!. സച്ചിദാനന്ദനെ നിഷേധിച്ചുകൊണ്ടും സച്ചിദാനന്ദനില്‍നിന്ന് വിമുക്തിനേടിക്കൊണ്ടുമല്ലാതെ പുതുകവികള്‍ക്ക് സ്വയം അടയാളപ്പെടുത്താന്‍ കഴിയാത്ത വിധം ബഹുരൂപിയായ സച്ചിദാനന്ദകവിത വികസിച്ചുനില്‍ക്കുന്നു.
കാലം മുഖം നോക്കുന്ന കണ്ണാടിയാണ് സച്ചിദാനന്ദന്റെ കവിത.അറുപതുകളില്‍ തുടങ്ങി നാലര പതിറ്റാണ്ടിനു ശേഷവും നിത്യനൂതനമായിരിക്കുവാന്‍തക്കവിധം പരീക്ഷണാത്മകവും നവീകരണക്ഷമവുമാണ് സച്ചിദാനന്ദന്റെ കവിതകള്‍. ഓരോ കാലത്തോടും ക്രിയാത്മകമായി സംവദിക്കുവാനുള്ള ശേഷിയാണ് ആ കവിതകളെ എന്നും പുതുക്കിക്കൊണ്ടിരിക്കുന്നത്. സച്ചിദാനന്ദന്‍ 'പുതിയ' കവിതകള്‍ മാത്രമേ എഴുതാറുള്ളൂ.
കാലത്തിനു വെളിയില്‍
പച്ചക്കുതിര മൂച്ചുവിട്ടതു പോലുള്ള
വൃഥാജന്മമായി (ആട്ടിന്‍കാട്ടം)
അദ്ദേഹത്തിന്റെ കവിത മാറാത്തതും അതുകൊണ്ടാണ്.
പിന്നണിപ്പാട്ടുകാരുടെ കാല്പനികമസൃണതകളുടെ ഉപരിതലസ്പര്‍ശിയായ കാവ്യലാപങ്ങളില്‍നിന്ന് മലയാള കവിതയെ നിതാന്തജാഗ്രതയോടെ രക്ഷിച്ചെടുക്കുകയും അതിനെ ചരിത്രത്തോട് മുഖാമുഖം നിര്‍ത്തുകയും ചെയ്തത് സച്ചിദാനന്ദനാണ്. 'ഭൂമിയില്‍ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും സാധ്യതകള്‍' അന്വേഷിക്കുന്ന കവിതയാണ് അദ്ദേഹത്തിന്റെത്. ഒരേസമയം അത് അഭയവും പ്രവര്‍ത്തനവുമാകുന്നു. തേന്‍കൂടും മിഴാവും കടലും മുക്കുവനുമാകുന്നു(സത്യവാങ്മൂലം).'വാക്കുകളുടെ തെരുവില്‍ ഭിക്ഷയാചിച്ചു'നടക്കേണ്ട അവസ്ഥ ഒരിക്കലും സച്ചിദാനന്ദന്റെ കവിതക്ക് നേരിടേണ്ടിവന്നിട്ടില്ല. അഗാധമായ ചരിത്രബോധത്തില്‍നിന്നും പൊള്ളുന്ന വര്‍ത്തമാനത്തില്‍നിന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഉരുവംകൊള്ളുന്നത്.
'ഞാന്‍ നിന്ദിക്കപ്പെടുന്നവരുടെയും കഴുമരമേറ്റപ്പെടുന്നവരുടെയും
കൂടെ നിന്ന് അവസാനശ്വാസംവരെ
എന്റെ തുടുതുടുത്ത ആത്മാവിന്റെ വരികള്‍ കുറിച്ചിടും'
എന്ന വാക്കു പാലിക്കുവാന്‍ സച്ചിദാനന്ദന് ഇന്നുവരെ കഴിഞ്ഞിട്ടുമുണ്ട്. നീതി, സ്വാതന്ത്ര്യം,പ്രണയം,മരണം,പ്രകൃതി എന്നിവയാണ് തന്റെ കവിതയുടെ കേന്ദ്രപ്രമേയങ്ങള്‍ എന്ന് മറന്നുവെച്ച വസ്തുക്കളില്‍ അദ്ദേഹം എഴുതുന്നുണ്ട്. യഥാര്‍ത്ഥമനുഷ്യരുടെ രാഷ്ട്രീയമാണ് സച്ചിദാനന്ദന്റെ കവിത സംസാരിക്കുന്നത്. അരാഷ്ട്രീയതയെ അതെന്നും പുറത്തുനിര്‍ത്തിയിട്ടേയുള്ളൂ.രാഷ്ട്രീയം എന്ന കവിതയില്‍ അദ്ദേഹം എഴുതുന്നു:
'ചില ചായക്കടകളിലും
ചില യുവാക്കളുടെ കവിതയിലും
ഒരേ ബോര്‍ഡ്:'രാഷ്ട്രീയം പാടില്ല'
ഞാന്‍ ഇരുന്നും കിടന്നും തല കീഴായും അത് വായിച്ചദ്ഭുതം കൂറുന്നു,
'ആരുടെ രാഷ്ട്രീയം?'
കവിത കൃത്യവും സത്യസന്ധവുമായ രാഷ്ട്രീയജാഗ്രതയാണ് എന്ന് മുമ്പേ തിരിച്ചറിഞ്ഞ കവിയാണ് സച്ചിദാനന്ദന്‍. വളച്ചുകെട്ടലുകള്‍ക്കും ആഡംബരങ്ങള്‍ക്കും നേരമില്ലാത്ത ആ കവിതകള്‍ എല്ലാത്തരം സമഗ്രാധിപത്യങ്ങള്‍ക്കുമെതിരെ ചെറുത്തുനില്പിന്റെ കൊടിയുയര്‍ത്തി.ഫാസിസത്തിന്റെ പതിഞ്ഞ കാല്‍വെപ്പുകള്‍പോലും ആ കവിതകള്‍ പെട്ടെന്നു തൊട്ടറിഞ്ഞു. മാറിയ കാലത്ത് വിമോചനത്തിന്റെ ശോണസ്വപ്‌നങ്ങളില്‍ വിനാശത്തിന്റെ കറുപ്പ് പടരുന്നതിനെക്കുറിച്ച് സച്ചിദാനന്ദന്റെ കവിത ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്. രാഷ്ട്രീയവും മതവും പകുത്തെടുത്ത ഫാസിസത്തിന്റെ അസഹിഷ്ണുത നിറഞ്ഞ ആധിപത്യത്തിന്റെ മുഖങ്ങള്‍ 'നാമെവിടെപ്പോകും പ്രിയപ്പെട്ടവരേ' എന്ന കവിതയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. ആത്മീയശൂന്യമായ മതവും ഇച്ഛാശൂന്യമായ രാഷ്ട്രീയവും ഈ സമാഹാരത്തിലെ കവിതകളില്‍ വിചാരണചെയ്യപ്പെടുന്നു.
എഴുപതുകളില്‍ തളിരണിഞ്ഞുനിന്ന പ്രതീക്ഷകള്‍ പുതിയ കെട്ടകാലത്ത് ചരിത്രനിരാസത്തിന്റെ അപഹാസ്യമായ വേഷങ്ങളണിയുന്നത് കവി കാണുന്നുണ്ട്.
'നാടകം കാണികള്‍ക്കു മുമ്പിലല്ല പിറകിലാണ്.
പോയരംഗത്തിലെ പ്രതിനായകന്‍ തന്നെ
ഈ രംഗത്തിലെ നായകന്‍
എല്ലാ കഥാപാത്രങ്ങള്‍ക്കുമുണ്ട് മുഖംമൂടി:
വെള്ള,പച്ച,മഞ്ഞ,ചുകപ്പുപോലും'
എന്ന് 'ഗുവേരാ നിനക്കെന്തു പറ്റി?' എന്ന കവിതയില്‍ കവിക്കു ചോദിക്കേണ്ടി വന്നത് കാപട്യത്തിന്റെ രാഷ്ട്രീയം അരങ്ങുഭരിക്കാന്‍ തുടങ്ങിയതിനാലാണ്.
എങ്കിലും കവിക്ക് പ്രത്യശ നശിച്ചിട്ടില്ല.അരങ്ങിലും അങ്ങാടിയിലും അബോധത്തിലും നയിക്കുന്ന പുതിയ യുദ്ധങ്ങളിലൂടെ ഒരു പക്ഷേ പുതിയൊരു കാലത്തിന്റെ അടയാളമാകാന്‍ ഗുവേരക്കു സാധിക്കുമെന്ന് കവി വിചാരിക്കുന്നുണ്ട്.
ജാഗ്രതയുടെയും തിരിച്ചറിവിന്റെയും വിചാരണയുടെയും കവിതകളാണ് മറന്നുവെച്ച വസ്തുക്കളിലേത്. 1981ല്‍ രചിച്ച വേനല്‍മഴയില്‍,
'ശവങ്ങളൊഴുകിനടക്കുന്ന ഒരു
പുഴപോലെയായിരുന്നിട്ടുണ്ട് എന്റെ ജീവിതം'
എന്ന് സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്. ദുരിതങ്ങളുടെ ആരുനിറഞ്ഞ ജീവിതത്തെ കവിതകൊണ്ട് അതിജീവിച്ചവനായിരുന്നു കവി.അസ്വസ്ഥമായിരിക്കുക എന്നതാണ് കവികളുടെ എക്കാലത്തെയും വിധി. സച്ചിദാനന്ദന്റെ കവിത ഒരു കാലത്തും സ്വസ്ഥമായിരുന്നിട്ടില്ല. അതെപ്പോഴും ക്ഷോഭിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൂടെനിന്നു.
'ധൃതരാഷ്ട്രരുടെ ഭാഗമഭിനയിക്കാന്‍
എനിക്കു വയ്യാ; ആന്ധ്യമല്ല,
കാഴ്ച്ചയാണ് എന്റെ പ്രശ്‌നം'
എന്ന് സച്ചിദാനന്ദന്റെ കവിത ശങ്കയേതുമില്ലാതെ പ്രഖ്യാപിക്കുന്നു. വര്‍ത്തമാനത്തെ വിചാരണചെയ്യുന്ന ചോദ്യങ്ങളായി അദ്ദേഹത്തിന്റെ കവിത മാറുന്നു.
'നീതിയുടെ നദി വരണ്ടുപോകാത്ത ഒരു ലോകം
കിനാക്കണ്ട് ഹൃദയത്തില്‍ വെടിത്തുളയേറ്റുവാങ്ങിക്കൊണ്ട്' മരിക്കുന്ന കവികള്‍ക്കൊപ്പമാണ് ഈ കവി.

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

വേദിയിലെ വാക്കുകള്‍


ചെറുപ്പത്തില്‍ ഞാന്‍ വലിയ നാണംകുണുങ്ങിയായിരുന്നു.ആളുകളുടെ മുമ്പില്‍ ചെന്ന്‌നിന്ന് രണ്ടുവാക്കു സംസാരിക്കാന്‍ മടിയായിരുന്നു അന്നൊക്കെ.പത്തില്‍ പഠിക്കുമ്പോള്‍ ഞാന്‍ എഴുതിയ പൊട്ടക്കവിത സുധാകരന്‍, സേതുമാധവന്‍ മാഷിന് ഒററിക്കൊടുത്തപ്പോള്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍!..പ്രീ ഡിഗ്രിക്കു പഠിക്കുമ്പോള്‍ പൈങ്കിളി സാഹിത്യം എന്റെ തലക്കു പിടിച്ചു.മംഗളം,മനോരമ,ചെമ്പരത്തി,സഖി,ജനനി തുടങ്ങിയ സകലമാന പൈങ്കിളികളും ഞാനും വിശ്വംഭരനും കൂടി വായിച്ചു തീര്‍ത്തു.ആവേശം മൂത്ത് മൂന്നാലു പൈങ്കിളി നോവലുകള്‍ എഴുതുകയും ചെയ്തു.വീണ്ടും തളിര്‍ത്ത പൂമരം,വരും ഞാനിനിയും വരും, ശ്മശാനം തുടങ്ങിയവ അക്കാലത്തെ എന്റെ പ്രശസ്ത നോവലുകളായിരുന്നു. അവ എഴുതിയ നോട്ടുബുക്ക് ക്ലാസ്സിലെ കുട്ടികള്‍ കൈമാറി വായിച്ച് അവസാനത്തെ പേജില്‍ അഭിപ്രായം എഴുതി വെക്കും.അതു വായിച്ച് ഞാന്‍ ഹര്‍ഷ പുളകിതനാകും..! എങ്കിലും നാലാളുകള്‍ക്ക് മുമ്പില്‍ നിന്ന് രണ്ടക്ഷരം പറയാന്‍ എനിക്കു കഴിയുമായിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒരു മത്സരത്തിലും ഞാന്‍ പങ്കെടുത്തിരുന്നില്ല.ഒഴിവു ദിവസങ്ങളില്‍ ഞാനും സുഹൃത്തുക്കളായ രഞ്ജിത്തും സുനിലും വയ്യാതെ കിടക്കുന്ന അമ്മമ്മയെ കാണിയാക്കി നാടകം കളിച്ചതായിരുന്നു എന്റെ ആദ്യത്തെ സ്റ്റേജ് അനുഭവം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈക്കോ എന്ന സംഘടനയുടെ വാര്‍ഷികത്തിന് ഒരു വൃദ്ധന്റെ വേഷം കെട്ടി അതിന് അന്ത്യം കുറിക്കുകയും ചെയ്തു!


ഡിഗ്രിക്കു പഠിക്കുമ്പോള്‍ പത്മിനി ടീച്ചര്‍ സാഹിത്യവും സമൂഹവും എന്ന പേരില്‍ ഒരു സെമിനാര്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അതായിരുന്നു എന്റെ ആദ്യത്തെ പബ്ലിക് പെര്‍ഫോമന്‍സ്!!..ഡിഗ്രി കഴിയുമ്പോഴേക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വേദികള്‍ക്കു പിന്നില്‍ നിന്ന് പതിയെ മുന്നിലേക്ക് വരാന്‍ നിര്‍ബന്ധിതനായിരുന്നു.എ.കെ മണിയും വിജയന്‍ മുണ്ടോത്തും അനിയുമൊക്ക നന്ദി അര്‍ഹിക്കുന്നു.എം.എക്ക് ചേര്‍ന്നപ്പോള്‍ പല സെമിനാറുകളിലും എണീറ്റു നിന്ന് സംസാരിക്കാന്‍ നിര്‍ബന്ധിതനായി.
എന്നാല്‍ പ്രസംഗ രംഗത്തേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത് സി.പി.എമ്മുമായി ബന്ധപ്പെട്ടാണ്. പല പാര്‍ട്ടി പരിപാടികളിലും മണിയും ഞാനും പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു വേളകളില്‍ ബാലുശ്ശേരി നിയോജക മണ്ഡലത്തിലുടനീളം ഞാന്‍ പ്രസംഗിച്ചു നടന്നു. നടുവണ്ണൂര്‍ എ.എസ്.കെ.എസ്.എന്ന ഒരു സംഘടനയുടെ സാംസ്‌കാരിക ജാഥയില്‍ പല സ്വീകരണ കേന്ദ്രങ്ങളിലും പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടു. പതിയെപ്പതിയെ പ്രസംഗവേദികളില്‍ നിന്ന് പ്രഭാഷണ വേദികളിലേക്ക് പലരും എന്നെ വിളിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തിലകത്തും പുറത്തുമായി നൂറുകണക്കിനു വേദികളില്‍ പ്രഭാഷണം നടത്താന്‍ കഴിഞ്ഞിരിക്കുന്നു. എട്ടു പേര്‍ മുതല്‍ ആയിരം പേര്‍ വരെയുള്ള സദസ്സുകള്‍ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍ പഴയ നാണം കുണുങ്ങിക്കുട്ടി എന്നെ അലട്ടാറില്ല.
തെരുവോരങ്ങള്‍,സ്‌കൂള്‍-കോളജ് കാമ്പസ്സുകള്‍, സെമിനാര്‍ വേദികള്‍, പഠനക്ലാസ്സുകള്‍,വായനശാലകള്‍,ക്ലബ്ബുകള്‍..അങ്ങനെയങ്ങനെ വേദികള്‍ പെരുകുന്നു..വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍,വ്യത്യസ്തരായ കേള്‍വിക്കാര്‍,വ്യത്യസ്തമായ വേദികള്‍..
സത്യത്തില്‍ എന്റെ ആദ്യപ്രഭാഷണ വേദികള്‍ ക്ലാസ്സ്മുറികള്‍തന്നെ.എന്റെ ഹൃദയം പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിക്കുന്നത് ക്ലാസ്സ്മുറികളിലാണ്. പാഠപുസ്തകത്തിന്റെ അതിരുകള്‍ ഭേദിച്ച് സമൂഹത്തിന്റെ വിശാലതയിലേക്കിറങ്ങുന്നതാണ് എന്റെ രീതി.അവ എന്റെ കുട്ടികള്‍ ഇഷ്ടപ്പെടുന്നു എന്നുഞാന്‍ കരുതുന്നു. എം.എന്‍ വിജയന്‍ മാഷുടെ പ്രഭാഷണങ്ങള്‍ കൗതുകത്തോടെ,അസൂയയോടെ ഞാന്‍ കേട്ടുനിന്നിട്ടുണ്ട്.അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ എന്നെ ഏറെയൊന്നും ആകര്‍ഷിച്ചിട്ടില്ല. കല്പറ്റ നാരായണന്‍,എം.എന്‍.കാരശ്ശേരി എന്നിവരുടെ പ്രഭാഷണങ്ങളും ഏറെ ആകര്‍ഷിച്ചവയാണ്. കെ.ഇ.എന്‍ ഒരുകാലത്ത് എന്റെ ആരാധനാ പാത്രമായിരുന്നു.പി.പവിത്രന്‍,സുനില്‍ പി.ഇളയിടം എന്നിവരുടെ പ്രഭാഷണങ്ങള്‍ അതിന്റെ ബൗദ്ധിക നിലവാരം കൊണ്ട് ഏറെ ആകര്‍ഷകമാണ്.
പ്രഭാഷണങ്ങള്‍ സത്യത്തില്‍ നമ്മുടെ സമയം നഷ്ടപ്പെടുത്തും. അതിനുള്ള തയ്യാറെടുപ്പുകള്‍-വായന,കുറിപ്പെടുക്കല്‍,ആലോചന തുടങ്ങിയവ-ഒട്ടേറെ സമയവും ശ്രദ്ധയും ആവശ്യപ്പെടുന്നതാണ്.പ്രഭാഷണ സ്ഥലത്തേക്കുള്ള യാത്രയാണ് മറ്റൊരു സമയംകൊല്ലി. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ കെയറോഫില്‍ വരുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അത്തരം പ്രഭാഷണങ്ങള്‍ക്ക് യാത്രപ്പടി എന്ന പ്രതിഫലം വാങ്ങുന്നതും ശരിയല്ലല്ലോ..!
പ്രഭാഷണ വിഷയങ്ങളുടെ വൈവിധ്യം സത്യത്തില്‍ ഒരു വെല്ലുവിളിയാണ്.മാധ്യമങ്ങളുടെ രാഷ്ട്രീയം, ഭാഷയും സംസ്‌കാരവും,എന്തുകൊണ്ട് മാതൃഭാഷ,പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി, യുവാക്കളേ നിങ്ങളിപ്പോള്‍ എവിടെയാണ്....വഷയങ്ങള്‍ അങ്ങനെ നീളുന്നു. ചില പ്രഭാഷണങ്ങള്‍ക്ക് പ്രത്യേക വിഷയമുണ്ടാവില്ല. വല്ല സാംസ്‌കാരിക പരിപാടിയുടേയും ഉദ്ഘാടനമായിരിക്കും..അവിടെ വളരെ ശ്രദ്ധിച്ചേ സംസാരിക്കാനാവൂ.സാഹിത്യകാരന്മാരുമായി ബന്ധപ്പെട്ടവയായിരിക്കും ചിലവ.ബഷീര്‍,തകഴി,ചങ്ങമ്പുഴ,വൈലോപ്പിള്ളിതുടങ്ങിയവരെ അനുസ്മരിക്കലായിരിക്കും ചില പരിപാടികളില്‍. മറ്റു ചിലത് പ്രത്യേക പുസ്തകങ്ങളെക്കുറിച്ചുള്ളതായിരിക്കും..ശാസ്ത്രവിഷയങ്ങള്‍,സാമൂഹ്യശാസ്ത്രം,വിദ്യാഭ്യാസം,ധനശാസ്ത്രം,സംസ്‌കാരം,കവിത,കഥ,നാടകം,സാഹിത്യസിദ്ധാന്തങ്ങള്‍,സിനിമ,മനുഷ്യാവകാശം,മാധ്യമം,പരിസ്ഥിതി...വിഷയങ്ങള്‍ നീളുകയാണ്. ഇവയെക്കുറിച്ചെല്ലാം സംസാരിക്കുന്നവരുടെ ദൗര്‍ലഭ്യം ഇന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുകൂടിയാണ് എന്നെപ്പോലുള്ളവര്‍ക്ക് പല വേദികളിലും എത്തിപ്പെടേണ്ടി വരുന്നത്.
വേദിയുടെ സ്വഭാവം പലപ്പോഴും വെല്ലുവിളി ഉയര്‍ത്താറുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്‌കൂളില്‍ വീട്ടില്‍ ഒരു ലൈബ്രറി പരിപാടി ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ സദസ്സില്‍ ഇരുന്നൂറോളം കുട്ടികളും നൂറോളം രക്ഷിതാക്കളും..ഇതില്‍ ആര്‍ക്കു വേണ്ടി പ്രസംഗിക്കണം എന്നതൊരു വെല്ലുവിളിയാണ്.രക്ഷിതാക്കള്‍ക്കു വേണ്ടി സംസാരിച്ചാല്‍ കുട്ടികള്‍ക്ക് ബോറടിക്കും,തിരിച്ചും..ചിലപ്പോള്‍ കാണികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരിക്കും.സംഘാടകര്‍ക്ക് വലിയ വിഷമം!.. സംഘാടകരുടെ നിര്‍ബന്ധം കൊണ്ടുമാത്രം സദസ്സില്‍ വന്നിരിക്കുന്ന ആളുകള്‍ അക്ഷമരായിരിക്കും..വേദിയുടെ സ്വഭാവം, ഹാളിന്റെ സ്വഭാവം,മൈക്കിന്റെ ഗുണനിലവാരം, പ്രസംഗ പീഠത്തിന്റെ വലുപ്പവ്യത്യാസം തുടങ്ങി നമ്മുടെ അന്നേരത്തെ മനോനില വരെ പ്രഭാഷണത്തെ സ്വാധീനിക്കാം. ഒരിക്കല്‍ കോക്കല്ലൂരിനടുത്ത് കാറളാപ്പൊയില്‍ എന്ന ഗ്രാമത്തില്‍ ഒരു വായനശാലയില്‍ വായനയുടെ രാഷ്ട്രീയം എന്ന വിഷയം സംസാരിക്കാന്‍ എന്നെ വിളിച്ചു. വീട്ടില്‍നിന്ന് പുറപ്പെട്ട് കുറച്ചു കഴിയുമ്പോഴേക്കും കനത്തമഴ തുടങ്ങി.ഇടിയും മിന്നലും അകമ്പടി സേവിച്ച മഴ ഗംഭീരമായിത്തന്നെ തിമര്‍ത്തു.റോഡ് കാണാന്‍തന്നെ പ്രയാസം.കാര്‍ പലതവണ കുഴിയില്‍ വീണു.വായനശാലയില്‍ എത്തിയപ്പോള്‍, അവിടെ വൈദ്യുതിയില്ല.മെഴുകുതിരി വെട്ടത്തില്‍ മൂന്നാലാളുകള്‍ ഇരിക്കുന്നു. 'മഴകാരണം പലരും എത്തിയില്ല മാഷേ..'സംഘാടകര്‍ക്ക് വിഷമം.ഞാന്‍ അവരെ സമാധാനിപ്പിച്ചു.'ഉള്ളവര്‍ മതി'.'എന്നാലും...ആളില്ലാതെ..'അവര്‍ക്ക് വീണ്ടും പ്രയാസം. അങ്ങനെ ആ പെരുമഴയത്ത് മെഴുകുതിരി വെട്ടത്തില്‍ ഞാന്‍ വായനയുടെ രാഷ്ട്രീയം അവതരിപ്പിച്ചു.എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാഷണമായിരുന്നു അത്.
കൊയിലാണ്ടി കൊല്ലത്ത് പിഷാരികാവിനടുത്ത് ഒരു സ്‌കൂളില്‍ വെച്ച് നടത്തിയ ഒരു പ്രഭാഷണം അവിസ്മരണീയമായിരുന്നു. ആ പ്രദേശത്തെ താമസക്കാരുടെ കൂട്ടായ്മയാണ് പ്രഭാഷണം സംഘടിപ്പിച്ചത്. വത്സന്‍ മാഷാണ് എന്നെ ക്ഷണിച്ചത്. ഏകദേശം ഒന്നര മണിക്കൂറോളം പല സാംസ്‌കാരിക-സാമൂഹ്യ പ്രശ്‌നങ്ങളെയും പറ്റി സംസാരിച്ചു. ആളുകള്‍ നന്നായി കയ്യടിച്ചു. ഞാന്‍ പ്രഭാഷണം കഴിഞ്ഞ് പുറത്തിറങ്ങി.പെട്ടെന്ന് സദസ്സില്‍നിന്ന് പ്രായമായ ഒരാള്‍ എന്റെയടുത്തേക്ക് ഇറങ്ങി വന്നു.എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു: 'പ്രസംഗം വളരെ നന്നായി.എന്നെ വല്ലാതെ ആകര്‍ഷിച്ചു'.അദ്ദേഹം കീശയില്‍ നിന്ന് ഒരു പേന എടുത്ത് എനിക്കു നീട്ടി.'ഇതു വാങ്ങണം.ഈ പ്രസംഗത്തിന് എന്റെ സമ്മാനമാണ്.എന്റെ കയ്യില്‍ ഇപ്പോള്‍ ഇതു മാത്രമേയുള്ളൂ.' ആ പേന ഒരു നിധി പോലെ ഞാനിന്നും സൂക്ഷിച്ചിരിക്കുന്നു.
ഞാന്‍ പഠിച്ച തുരുത്യാട് എ.എല്‍.പി സ്‌കൂളിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എന്നെയായിരുന്നു വിളിച്ചത്. ഞാന്‍ എന്റെ സ്‌കൂള്‍കാല ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിനിടെ രണ്ടാം ക്ലാസ്സില്‍ പഠിപ്പിച്ച ഗോപാലന്‍ മാഷിന്റെ അധ്യാപന രീതിയെക്കുറിച്ച് നന്ദിയോടെ ഓര്‍ക്കുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പ്രഭാഷണമവസാനിപ്പിച്ച് ഇരുന്നപ്പോള്‍ ഒരാള്‍ വന്ന് വിളിച്ചു'മാഷെ കാണണമെന്ന് ഒരാള്‍ ആവശ്യപ്പെടുന്നു'.ഞാന്‍ ചെന്നു.എന്റെ പ്രിയ ഗോപാലന്‍ മാഷ് സ്‌കൂള്‍മുറ്റത്ത് ഒരരികില്‍ ഇരിക്കുന്നു. അദ്ദേഹം വാത്സല്യത്തോടെ എന്നെ ആശ്ലേഷിച്ചു.'അതെല്ലാം മോന്‍ ഓര്‍ക്കുന്നു അല്ലേ' അദ്ദേഹം ചോദിച്ചു. പഴയകാല നന്മകള്‍ ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞു.
ചില പ്രഭാഷണങ്ങള്‍ എന്തെന്നില്ലാത്ത ആനന്ദം നല്‍കും.വെറുതെയല്ല അഴീക്കോടുമാഷ് വിവാഹം കഴിക്കാതിരുന്നത് എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ മുഴുവന്‍ ഫലപ്രദമായി പറയാന്‍ ചിലപ്പോള്‍ കഴിയും.മറ്റു ചിലപ്പോള്‍ ഉദ്ദേശിച്ചതിന്റെ പകുതിപോലും പറയാനാകാതെ പോകും.ചില വേദികള്‍ നമ്മെക്കൊണ്ട് കൂടുതല്‍ നേരം സംസാരിപ്പിക്കും.ആളുകള്‍ മുഷിയാതെ ഇരിക്കുന്നത് നമ്മള്‍ തിരിച്ചറിയും. അഞ്ചെട്ടുമാസം മുമ്പ് മാനന്തവാടിയില്‍ ഒരു പ്രഭാഷണം. വിഷയം: ഭാഷ സംസ്‌കാരം ജനാധിപത്യം.ഉദ്ഘാടകന്‍ കല്പറ്റ നാരായണന്‍ മാഷ്.മുഖ്യ പ്രഭാഷണം ഞാന്‍. മാഷ് ഒരു ടാക്‌സി വിളിച്ച് കൊയിലാണ്ടിയില്‍ നിന്ന് വന്നു.ഉള്ളിയേരിയില്‍നിന്ന് ഞാനും കയറി.മാനന്തവാടിക്കടുത്ത് ഒരു ഉള്‍നാട്ടിലാണ് പരിപാടി. കുറ്റിയാടി ചുരം വഴിയാണ് യാത്ര. കാര്‍ ഒന്നാമത്തെ ചുരത്തില്‍ തന്നെ യാത്ര മതിയാക്കി. കയറ്റം കയറാന്‍ മൂപ്പര്‍ക്ക് മടി. സമയം വൈകുന്നു.സംഘാടകര്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു. വാഹനങ്ങള്‍ ഒന്നും നിര്‍ത്തുന്നില്ല. അവസാനം ഒരു കാറില്‍ കയറിപ്പറ്റി പാതി വഴിയെത്തി. അവിടുന്നങ്ങോട്ട് ഒരു ജീപ്പില്‍. സംഭവസ്ഥലത്ത് എത്തുമ്പോള്‍ സമയം 12 മണി. പക്ഷേ ആര്‍ക്കും പരാതിയില്ലായിരുന്നു. നാട്ടിന്‍ പുറത്തെ ഒരു സ്‌കൂള്‍ മുറ്റത്ത് പന്തലിച്ചുനില്‍ക്കുന്ന മരങ്ങള്‍ക്കു താഴെ ഒരുക്കിയിരിക്കുന്ന വേദി. സദസ്സില്‍ പത്തുമുന്നൂറ് ആളുകള്‍..ഞങ്ങള്‍ക്ക് സന്തോഷമായി. ഉച്ചയൂണു പോലും മാറ്റി വച്ച് ഞങ്ങള്‍ പ്രസംഗിക്കുകയും സദസ്സ് ക്ഷമയോടെ അത് ശ്രവിക്കുകയും ചെയ്തു.
അക്കാദമിക്കായ പ്രഭാഷണങ്ങള്‍ക്ക് അടുക്കും ചിട്ടയുമൊക്കെ ഉണ്ടാവുമെങ്കിലും അതിന് സ്വാതന്ത്ര്യം കുറവായിരിക്കും. സാംസ്‌കാരിക പ്രഭാഷണവും ഉദ്ഘാടന പ്രഭാഷണവുമൊക്കെയാവുമ്പോള്‍ നമ്മുടെ നിരീക്ഷണം,അനുഭവം,വിമര്‍ശനം,ഫലിതം തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലായിരിക്കും. വിഷയ വൈവിധ്യവും പറഞ്ഞകാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കാതിരിക്കലും പ്രഭാഷണത്തിന് അനിവാര്യമായ ഘടകങ്ങളാണ്. നല്ല വായന,ഓര്‍മ്മശക്തി എന്നിവ പ്രസംഗകന് അത്യാവശ്യമാണ്. പ്രസംഗം വേര്‍ഡ്‌സ് വര്‍ത്ത് കവിതയെപ്പറ്റി പറഞ്ഞപോലെ, വികാരത്തിന്റെ അനര്‍ഗ്ഗള പ്രവാഹമായിരിക്കണം. കൃത്രിമത്വം പ്രസംഗത്തെ ബാധിക്കാനേ പാടില്ല.
പ്രസംഗിക്കാന്‍ പോകുന്ന വിഷയത്തോട് താല്പര്യമുള്ള ശ്രോതാക്കള്‍ അതിന്റെ വിജയത്തിന്റെ സുപ്രധാന ഘടകമാണ്. അവര്‍ എണ്ണത്തില്‍ കുറച്ചുമതി.ബാംഗ്ലൂരിലെ മലയാളികള്‍ സര്‍ഗ്ഗധാര എന്ന അവരുടെ സംഘടനയുടെ പേരില്‍ 'എന്തുകൊണ്ട് മാതൃഭാഷ' എന്ന വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഒരു കോളജില്‍ വച്ചായിരുന്നു പരിപാടി. സദസ്സ് പ്രഭാഷണം കേള്‍ക്കാന്‍ മാത്രമായി വന്നവരെക്കൊണ്ട് സമ്പന്നമായിരുന്നു.അധികമാളുകളില്ലെങ്കിലും വന്നവര്‍ അവസാനം വരെ ശ്രദ്ധയോടെ കേട്ടിരുന്നു. എനിക്ക് ബസ്സിന് സമയമായതുകാരണം മാത്രമാണ് നിര്‍ത്തിയത്. ഒന്നരമണിക്കൂര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല എന്ന സജീവിന്റെ അഭിപ്രായം സന്തോഷത്തോടെയാണ് ഞാന്‍ ഏറ്റു വാങ്ങിയത്..
ഇപ്പോള്‍ മാസത്തില്‍ നാലും അഞ്ചും പ്രഭാഷണങ്ങള്‍..ഒരുപാട് സമയം നഷ്ടപ്പെടുമെങ്കിലും ഞാന്‍ അവ ആസ്വദിക്കുന്നു. അതിനു വേണ്ടി വായിക്കാനും തയ്യാറെടുക്കാനും ചിന്തിക്കാനും ശ്രമിക്കുന്നത് എന്നെ തീര്‍ച്ചയായും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.എന്റെ ക്ലാസ്സുകള്‍ക്ക് അത് ഉപകാരപ്പെടുന്നു.ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന രോഷത്തിന് അവ ആവിഷ്‌കരണം നല്‍കുന്നു. പറയാത്ത പ്രിയവാക്കുകള്‍ക്കും ചിന്തകള്‍ക്കും അവ ചിറകുകള്‍ നല്‍കുന്നു...വേദിയിലെ വാക്കുകള്‍ക്ക് ആയുസ്സു കുറവായിരിക്കാം..എന്നാലും അല്പപ്രാണങ്ങളായ ആ വാക്കുകള്‍ ആരെയെങ്കിലുമൊക്കെ തൊടാതിരിക്കില്ല എന്നു ഞാന്‍ വിശ്വസിക്കട്ടെ...

2012, ജൂലൈ 22, ഞായറാഴ്‌ച



വന്ധ്യമേഘങ്ങൾ..
ഞാന്‍ സ്വയം തെരഞ്ഞടുത്ത പാതയായിരുന്നു അത്.ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയുടേത്.എന്റെ കുടുംബവും അയല്‍ക്കാരും കോണ്‍ഗ്രസ്സിനു വേണ്ടി സംസാരിച്ചപ്പോള്‍ ഞാന്‍ കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്കു വേണ്ടി എന്റെ അച്ഛനുമായി പോരടിച്ചു! എന്റെ വായന,ചെറിയ എഴുത്തുകള്‍,സംസാരങ്ങള്‍ എന്നിവയെ ആ പ്രത്യയശാസ്ത്രം സ്വാധീനിച്ചു.മറ്റൊരു ആശയത്തിനും കഴിയാത്ത വിധത്തില്‍ മണ്ണിലേക്കും മനുഷ്യരിലേക്കും നോക്കാന്‍ അതെന്നെ പരിശീലിപ്പിച്ചു.ഒരു പക്ഷേ,എല്ലാ മനുഷ്യരും ഈ ഭൂമിയുടെ തുല്യ അവകാശികളാകുന്ന ഒരു കാലം വരുമെന്ന് ഞാനും പ്രത്യാശിച്ചു. അതിന്റെ ചെറിയ ചെറിയ പിടച്ചിലുകളായിരുന്നു എന്റെയും പ്രത്യാശകള്‍..അന്ന് എനിക്കുചുറ്റുമുള്ള നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരും നിരഹങ്കാരികളായ നേതാക്കളും അവരുടെ ചിറകിന്നടിയിലെന്നപോലെ എന്നെ അടുപ്പിച്ചു നിര്‍ത്തി.പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ നായരും ബാലേട്ടനുമൊക്കെ നിഷ്‌കളങ്കമായ ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ വിരലുകളാല്‍ എന്നെ തഴുകി.
കുട്ടികളുടെ ബസ്സ് ചാര്‍ജ് വര്‍ദ്ധനവിനെതിരെയുള്ള സമരത്തിനിടയില്‍ പോലീസ്പിടിയിലായ ഞാന്‍ കോഴിക്കോട് ജില്ലാജയിലില്‍ മൂന്നു ദിവസം കഴിച്ചുകൂട്ടിയത് ബാലേട്ടന്റെ ഇച്ഛാശക്തിയുടെ തണലിലായിരുന്നു.അദ്ധേഹം നല്‍കിയ മുറിബീഡി അന്നാദ്യാമായി ഞാന്‍ രസിച്ചുവലിച്ചു...നെരൂദ പാടിയപോലെ അപരിചിതരുമായി കമ്മ്യൂണിസം എനിക്ക് സാഹോദര്യം നല്‍കി. പരിഷത്തും റെഡ്‌സണും ബാലസംഘവും ഡി.വൈ.എഫ്.ഐ യും എന്നെ സംസാരിക്കാന്‍ പഠിപ്പിച്ചു.വഴിതെറ്റാതെ എന്നെ കാത്തു. വായനയുടെ ലോകത്ത് അലയാന്‍ എന്നെ പ്രേരിപ്പിച്ചു. കൊച്ചുകൊച്ചു യോഗങ്ങളില്‍ പ്രസംഗിച്ച് ആത്മവിശ്വാസം കൈവരിച്ചു..ഇ.എം.എസ്സും നായനാരും വി.എസ്സും ചടയനും ഇമ്പിച്ചിബാവയും പാലൊളിയും എം.വി.ആറും ഗൗരിയമ്മയും എന്റെ ആരാധനാമൂര്‍ത്തികളായി.
ഒരുദിവസം സഖാവ് മെഹബൂബിന്റെ വീടാക്രമിച്ചതിനെതിരെ ഉള്ളിയേരിയില്‍ നിന്ന് ഒരു പ്രതിഷേധപ്രകടനം അത്തോളിയിലേക്ക് പുറപ്പെട്ടു. കൂമുള്ളിയെത്തിയപ്പോള്‍ മുദ്രാവാക്യം വിളിക്കേണ്ട ചുമതല എനിക്കായി. യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എസ്.എഫ്.ഐ.നേതാവ് പ്രഭാകരനും ഇന്നത്തെ ചിന്തകന്‍ ഡോ.ടി.വി.മധുവും പഠിപ്പിച്ചുതന്ന മുദ്രാവാക്യം ആവേശത്തോടെ ഞാന്‍ വിളിച്ചുകൊടുത്തു. 'ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ നട്ടെല്ലൊടിച്ചു പതാകകെട്ടും..അക്കൊടിച്ചോട്ടില്‍ മരിച്ചുവീഴും വരെ ഇങ്കുലാബിങ്കുലാബേറ്റുപാടും..' കുഞ്ഞികൃഷ്ണന്‍നായര്‍ എന്റെ ചുമലില്‍ തൊട്ടു.പിന്നെ ചെവിയില്‍ മന്ത്രിച്ചു:അത്ര ആവേശം വേണ്ട..ഇത്തിരി കട്ടി കുറഞ്ഞോട്ടെ...
സഖാക്കളുടെ സ്‌നഹത്തിന്റെ ഉഷ്മളമായ വലയത്തില്‍ അവാച്യമായ സുരക്ഷിതത്വബോധവും സാഹോദര്യബോധവും തോന്നിയിരുന്ന കാലം.തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനതാദളിന്റെ ഗംഗാധരേട്ടനും ബലരാമന്‍ മാഷും എ.കെ.മണിയുമായിരുന്നു മുഖ്യ പ്രസംഗകര്‍..അവരോടൊപ്പമോ അവരെക്കാളോ ഞാന്‍ പ്രസംഗിച്ചു തെളിഞ്ഞു..ദീര്‍ഘമായ പഠനകാലവും ജോലിയുമൊക്കെയായി സജീവ പാര്‍ട്ടി പ്രവര്‍ത്തനം അസാധ്യമായപ്പോഴും പാര്‍ട്ടിയുമായി ഹൃദയപൂര്‍വ്വമായ ഒരു ആത്മബന്ധം സൂക്ഷിച്ചിരുന്നു.


സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ സംവാദാത്മക കാലവും ഞന്‍ ഓര്‍ക്കുന്നു.എം.കുട്ടികൃഷ്ണന്‍ മാസ്റ്റര്‍,ഡോ.ഗോപാലന്‍കുട്ടി,ഡോ.പി.കെ.പോക്കര്‍,ഡോ.കെ.എന്‍.ഗണേഷ്,കെ.ഇ.എന്‍..നാടിന്റെ സാംസ്‌കാരിക സദസ്സുകളെ ധന്യമാക്കിയവര്‍ ഏറെ.അറിവും ചിന്തയും സംവാദത്തിന്റെ ജനാധിപത്യബോധവും നിറഞ്ഞുനിന്ന കാലം. ഹൃദയത്തില്‍ കവിതയും സംഗീതവും സിനിമയും പ്രണയവും നിറഞ്ഞു വിങ്ങുന്ന യുവത്വത്തിന്റെ വിഹ്വലതകള്‍ അറിഞ്ഞംഗീകരിക്കുന്ന കൂട്ടായ്മയുടെ സഹവാസ കാലം..
പതിയെപ്പതിയെ എന്റെ പ്രതീക്ഷകള്‍ തകര്‍ന്നുതുടങ്ങി...എന്റെ മാത്രമല്ല, പാര്‍ട്ടിയോട് സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്ന ആയിരക്കണക്കിന് അനുഭാവികളെ പാര്‍ട്ടി നിരാശരാക്കി.തിരിച്ചുവരവ് അസാധ്യമാക്കും വിധം തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു..കുഞ്ഞികൃഷ്ണന്‍ നായരും ബാലേട്ടനും മാത്രമല്ല, അവരുടെ മൂല്യങ്ങളും തിരശ്ശീലക്കു പുറകിലേക്ക് മറഞ്ഞു..ചരിത്രബോധമില്ലാത്ത അഹങ്കാരികളായ പുതു നേതൃവൃന്ദം രംഗത്തുവന്നു.അവര്‍ക്ക് അവരെപ്പോലും വിശ്വാസമില്ലാതായി. വിമര്‍ശനങ്ങളെ സംശയത്തോടെയും വെറുപ്പോടെയും മാത്രം വീക്ഷിച്ചു. ഉപദേശങ്ങളെയും നിര്‍ദ്ദേശങ്ങളെയും പുച്ഛത്തോടെ തിരസ്‌കരിച്ചു. നെഞ്ചോടു ചേര്‍ത്ത വിശ്വാസങ്ങളിലേക്ക് അവര്‍ പുച്ഛത്തോടെ കാര്‍ക്കിച്ചു തുപ്പി. ഉപയോഗിക്കുന്ന ഓരോ വാക്കിലും വിരുദ്ധസ്വരമുണ്ടോ എന്ന് ഭീരുക്കളെപ്പോലെ സ്‌കാന്‍ ചെയ്തു.കരള്‍ കാണിച്ചു കൊടുത്തവരോട് ചെമ്പരത്തിപ്പൂവിന്റെ ഉപമ പറഞ്ഞു. വൈതാളികവൃന്ദങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ ഓരോ പാര്‍ട്ടി നേതാവിന്റെയും മനസ്സില്‍ തൂങ്ങാന്‍ തുടങ്ങി.സഹകരണ ബാങ്കുകള്‍,സൊസൈറ്റികള്‍,സ്വാശ്രയകോളജുകള്‍,മറ്റ് അധികാരസ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവേശനം നേടാന്‍ മണികിലുക്കുന്നവരെക്കൊണ്ട് ആസ്ഥാനങ്ങള്‍ നിറഞ്ഞു.പ്രത്യയശാസ്ത്രം എന്ന വാക്കുപോലും അയിത്തജാതിയായി. കോണ്‍ട്രാക്റ്റര്‍മാര്‍,മാഫിയകള്‍,ഭൂമികച്ചവടക്കാര്‍, പണച്ചാക്കുകള്‍ തുടങ്ങിയവര്‍ പുതിയ ചങ്ങാതിമാരായി.അല്പസ്വല്പം എഴുത്ത്,വായന,ചിന്ത എന്നീ അസുഖങ്ങളുള്ളവര്‍ കഠിനശത്രുക്കളായി,വിരുദ്ധരായി. തുറന്ന സംവാദങ്ങളും പ്രത്യയശാസ്ത്രചര്‍ച്ചകളും ജനകീയ ഇടപെടലുകളും അന്യമായ ഉപജാപകസംഘമായി പാര്‍ട്ടി മാറി.നേതാക്കള്‍ എ.സി.കാറില്‍ യാത്രയായി.പ്രമേയങ്ങളിലും പ്രസംഗങ്ങളിലും മാത്രം വൈരുദ്ധ്യധിഷ്ഠിത ഭൗതികവാദവും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും അതിസാര പ്രവാഹമായി. നാട്ടിലെ കെടുതികള്‍ അവര്‍കാണാതായി...
സ്വകാര്യകമ്പനികള്‍ കേരളത്തില്‍ വന്ന് കോടികള്‍ ടോള്‍ പിരിക്കാന്‍ തുടങ്ങി.അവര്‍ കണ്ടില്ല. ഭൂമാഫിയ ഏക്കര്‍കണക്കിന് വയലുകള്‍ നികത്തിത്തുടങ്ങി.അവര്‍ അനങ്ങിയില്ല.കേരളത്തില്‍ സദാചാരപ്പോലീസുകാര്‍ അരങ്ങുവാണു.അവര്‍ മിണ്ടിയില്ല.ലീഗും എന്‍.എസ്.എസും,എസ്.എന്‍.ഡി.പി.യും സമുദായത്തിന്റെ പേരില്‍ വിദ്യാഭ്യാസത്തെ തീറെഴുതിയെടുത്തു.അവര്‍ അറിഞ്ഞില്ല.പാവപ്പെട്ട കുട്ടികളെ പെരുവഴിയിലാക്കി cbse ക്കാര്‍ക്ക് പരവതാനി വിരിച്ചു.അവര്‍ ഇളകിയില്ല. ദുരിതം തിന്ന നഴ്‌സുമാര്‍ സ്വയം പ്രതിരോധം തീര്‍ത്തു.അവര്‍ ഇടപെട്ടതേയില്ല.എന്‍.ഡി.എഫും പി.ഡി.പി.യും ഉറഞ്ഞാടി.അവര്‍ പ്രതിരോധിച്ചില്ല. വിലകള്‍ കേവലമനുഷ്യരെ തിന്നു തീര്‍ത്തു.അവര്‍ പ്രതിഷേധിച്ചില്ല.മണ്ണും മലയും ജലവും മണലും കവരാന്‍ ദല്ലാളുകള്‍ തക്കം പാര്‍ത്തിരുന്നു.കുന്നുകള്‍ ലോറികയറിപ്പോയി. അവര്‍ വഴികാട്ടികളായി. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ തിലകം ചാര്‍ത്തി മാധ്യമങ്ങള്‍ അണിഞ്ഞൊരുങ്ങി.അവരാകട്ടെ സ്വന്തം ചാനലുകള്‍ പൈങ്കിളികള്‍ക്കും വെട്ടുകിളികള്‍ക്കും മേയാന്‍ വിട്ടുകൊടുത്തു. സാംസ്‌കാരികപ്രവര്‍ത്തകരെയും ചിന്തകരെയും മുഴുവന്‍ വലതുപക്ഷത്താക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു.അതിലവര്‍ വിജയിച്ചു. ദളിതര്‍,ആദിവാസികള്‍,സ്ത്രീകള്‍,അസംഘടിതര്‍..നഴ്‌സുമാര്‍,അണ്‍ എയിഡഡ് അധ്യാപകര്‍...ഇവരെയൊന്നും കണ്ടതേയില്ല.കൊട്ടേഷന്‍ സംഘങ്ങള്‍ നേതൃത്വത്തിന്റെ കളിത്തോഴരായി..അധികാരസ്ഥാനങ്ങളില്‍ തമ്പടിക്കാനും ലഭിച്ച അധികാരം കൈവിടാതിരിക്കാനും ബന്ധുക്കളെ അവിടങ്ങളില്‍ കുടിയിരുത്താനും ശ്രമിക്കുന്നതുമാത്രമായി രാഷ്ട്രീയപ്രവര്‍ത്തനം മാറി.ഇതേ്രത മഹത്തായ സോഷ്യലിസം!! 
പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരുന്ന ആയിരങ്ങള്‍ കൊടിയ നിരാശയിലും വേദനയിലും ആഴ്ന്നുപോയി.പുതിയ തലമുറയില്‍ നിന്ന് ആരും പ്രസ്ഥാനത്തിലേക്ക് എത്തിനോക്കിയതേയില്ല. അവര്‍ക്ക് മാതൃകയായിത്തോന്നാനുള്ളതൊന്നും അതിനകത്തുണ്ടായിരുന്നില്ല...
2012 മെയ് 4.അമ്പത്തൊന്നു വെട്ടുകളാല്‍, ഒരു ധീരനായ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം നിഷ്‌കരുണം കൊത്തിയരിഞ്ഞപ്പോള്‍ ധാര്‍മ്മികതയുടെ അവസാനത്തെ കണവും പാര്‍ട്ടിയില്‍നിന്ന് പടിയിറങ്ങിപ്പോയി.വിവേകശൂന്യരായ നേതൃത്വം ആ മനുഷ്യനെ പ്രസ്താവനകള്‍ കൊണ്ട് വീണ്ടും വീണ്ടും വെട്ടിനുറുക്കി.21 ാം നൂറ്റാണ്ടിലെ ഒരു രാഷ്ട്ട്രീയനേതൃത്വത്തിനു അനിവാര്യമായും വേണ്ടതായ വിവേകബുദ്ധി ഈ പ്രശ്‌നത്തില്‍ അവര്‍ കാണിച്ചതേയില്ല.മാധ്യമങ്ങളെ പഴി പറഞ്ഞും പെരും നുണകള്‍ ആവര്‍ത്തിച്ചും ജനങ്ങള്‍ വിഡ്ഢികളാണ് എന്ന തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിയും അവര്‍ സ്വയം വിഡ്ഢികളായിക്കൊണ്ടേയിരുന്നു.ഈ തിരക്കില്‍ സമുദായ ശക്തികള്‍ വിദ്യാലയങ്ങള്‍ കൈക്കലാക്കി. പെട്രോളിനു വിലകൂട്ടി,പ്ലസ് വണ്ണിനു cbse ക്കാരെ തിരുകിക്കയറ്റി,നിലം നികത്തി,വനം വെളുപ്പിച്ചു..അറിയേണ്ടവര്‍ക്ക് അറിഞ്ഞില്ലെന്നു നടിക്കാന്‍ എളുപ്പമായി...കൊന്നതിന്റെയും ചത്തതിന്റെയും കണക്കുകളുമായി പ്രാകൃതരായ സെക്രട്ടറിമാര്‍ രംഗത്തുവന്നു.മറ്റൊരു സെക്രട്ടറി പെണ്ണുകേസില്‍ പുറത്തായി..മുപ്പത്തഞ്ച് വര്‍ഷം കോണ്‍ഗ്രസ്സിന്റെ നയരൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ച,ഇന്ത്യയിലെ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് എന്നും ചൂട്ടുപിടിച്ച പ്രണബ്മുഖര്‍ജി ഒറ്റ രാത്രികൊണ്ട് പാര്‍ട്ടിക്ക് അഭിമതനായി.നമ്മുടെ ഇടതു പക്ഷം എത്രമാത്രം വലതുപക്ഷമാണ് എന്ന് ജനങ്ങള്‍ മൂക്കത്തു വിരല്‍വച്ചു..വിനാശകാലേ വിപരീത ബുദ്ധി എന്ന് എന്റെ വലിയച്ഛന്‍ പറയുമായിരുന്നു!!

ചന്ദ്രശേഖരന്റെ രക്തം ഉണങ്ങാതെ കിടന്നു.അത് പല നേതാക്കളുടെയും ദുസ്വപ്‌നങ്ങളില്‍ വിരുന്നുവന്നു.. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ജീവിതത്തില്‍ സൂക്ഷിക്കുന്ന 

ഒരു വൃദ്ധന്‍ മാത്രം ഉണര്‍ന്നിരുന്ന് സത്യം വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.അദ്ധേഹത്തെയാകട്ടെ അവര്‍ ക്രൂശിച്ചുകൊണ്ടേയിരുന്നു. ഇടത് മനസ്സ് സൂക്ഷിക്കുന്നവരും വിപ്ലവത്തെക്കുറിച്ച് കാല്പനികമെങ്കിലും സുഖകരമായ സ്വപ്‌നം സൂക്ഷിക്കുന്നവരുമായ നട്ടെല്ല് പണയം കൊടുക്കാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരെയാണ് ഒരു രാത്രകൊണ്ട് പാര്‍ട്ടി ഹതാശരാക്കിയത്. കടുത്ത മോഹഭംഗത്തിന്റെ ചുഴിയിലകപ്പെട്ട അവര്‍ പലവഴിക്ക് പിരിഞ്ഞുപോയി. ചിലര്‍ അരാഷ്ട്രീയ വാദികളായി.ചിലര്‍ രാഷ്ട്രീയ വിരോധികളായി.ചിലര്‍ മദ്യപാനികളായി.ചിലര്‍ എന്നേന്നേക്കുമായി നിശ്ശബ്ദരായി.മറ്റു ചിലര്‍ ഉദാസീനരും അലസരുമായി.വേറെ ചിലര്‍ ആത്മഹത്യയുടെ വക്കോളമെത്തി. ചിലര്‍ കടുത്ത മാനസികസംഘര്‍ഷത്തിനടിമകളായി.. വിശ്വാസത്തകര്‍ച്ചയുടെ ബലിക്കല്ലില്‍ അനേകായിരങ്ങളെ പാര്‍ട്ടി കുരുതികൊടുത്തു. അപഹാസ്യവും യുക്തിഹീനവും വിവേകരഹിതവുമായ നടപടികളിലൂടെ അനുദിനം ജനങ്ങളെ അകറ്റിക്കൊണ്ടിരിക്കുന്നതില്‍ പാര്‍ട്ടി ശ്രദ്ധപുലര്‍ത്തി. നിധികാക്കുന്ന ഭൂതങ്ങളെപ്പോലെ പഞ്ചായത്ത്,ബാങ്ക് ഭരണസമിതികളിലെ അംഗങ്ങളും സ്ഥാനമോഹികളും മാത്രം അന്ധവിശ്വാസത്തോടെ പാര്‍ട്ടിയെ ചുറ്റിപ്പറ്റിനിന്നു. പുച്ഛവും അഹങ്കാരവും അവിശ്വാസവും വെറുപ്പും മനുഷ്യവിരുദ്ധതയും മൂലധനമാക്കി ഒരു മഹാപ്രസ്ഥനത്തെയും പ്രത്യയശാസ്ത്രത്തെയും ഒറ്റിക്കൊടുത്ത നേതൃപാടവമേ നിന്നെ നമിക്കാതെ വയ്യ...ഞങ്ങെളയൊക്കെ ഒറ്റവെട്ടിനു കൊന്നുകൂടായിരുന്നോ നിങ്ങള്‍ക്ക്....എന്തിനിങ്ങനെ കൊത്തിയരിയുന്നു? എല്ലാം നശിപ്പിക്കുന്ന കൂട്ടത്തില്‍ നിങ്ങളുടെ ട്രങ്കുപെട്ടിയുടെ അടിയില്‍ ഒരുപക്ഷേ മൂലധനത്തിന്റയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും ചിതലരിച്ച ഒരു കോപ്പി കണ്ടേക്കാം.അത് നശിപ്പിക്കരുത്. അതെങ്കിലും ഞങ്ങള്‍ക്ക് വേണം...കാരണം കമ്മ്യൂണിസ്റ്റായി ജീവിക്കാന്‍ ഞങ്ങള്‍ക്ക് ആരുടേയും ചീട്ടുവേണ്ട..ആ പുസ്തകത്തിലെ, ഇനിയും നിങ്ങള്‍ക്ക് നശിപ്പിക്കാനാകാത്ത സത്യത്തിന്റെ ബലം മതി..

2012, ജൂലൈ 19, വ്യാഴാഴ്‌ച

മലയാളം മരിച്ചാല്‍ ആര്‍ക്കാണു ചേതം? - പി. സുരേഷ്


'സ്വരങ്ങളിലൂടെ തേനും വ്യഞ്ജനങ്ങളിലൂടെ ഇരുമ്പുമൊഴുകുന്ന അമ്പത്തൊന്നു കമ്പികളുള്ള വീണ' എന്ന് സച്ചിദാനന്ദന്‍ മലയാളത്തെ വിശേഷിപ്പിക്കുന്നു. അദ്ദേഹം തുടര്‍ന്നെഴുതുന്നു:
'എന്റെ സ്ലേറ്റില്‍ വിടര്‍ന്ന വടിവുറ്റ മഴവില്ല്
എന്റെ പുസ്തകത്താളില്‍ പെറ്റുപെരുകിയ മയില്‍പ്പീലി
...........................................................................................................
അറിവും ആടലോടകവും മണക്കുന്ന
പഴമൊഴികളുടെ നിറനിലാവ്
പാമ്പിന്‍ മാളങ്ങള്‍ നിറഞ്ഞ കടങ്കഥകളുടെ
നൂണുപോകേണ്ട മൈലാഞ്ചിവഴികള്‍
സന്ധ്യകളില്‍ അഗ്നിവിശുദ്ധയായി
കനകപ്രഭചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാമാവ്...'
ഇതെല്ലാമാണ് കവിക്ക് സ്വന്തം മാതൃഭാഷയായ മലയാളം.എല്ലാ കവികള്‍ക്കും എല്ലാ മനുഷ്യര്‍ക്കും അവനവന്റെ മാതൃഭാഷ ഇതെല്ലാമാണ്. ഒരു ജനത നൂറ്റാണ്ടുകളിലൂടെ സംഭരിച്ചുവച്ചിരിക്കുന്ന ജ്ഞാന രൂപങ്ങളും സംസ്‌കാരസഞ്ചയവും ആ ജനതയുടെ മാതൃഭാഷയില്‍ ഘനീഭവിച്ചു കിടക്കുന്നു. അതുകൊണ്ടാണ് മാതൃഭാഷയുടെ തകര്‍ച്ച ഒരു സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്നു പറയുന്നത്.
സ്വന്തം ലിപിയും സാഹിത്യവും മാനദണ്ഡമാക്കി യുനസ്‌കോ തയ്യാറാക്കിയിട്ടുള്ള ഭാഷാ പട്ടികയില്‍ 26-ാമത് സ്ഥാനമാണ് മലയാളത്തിനുള്ളത്. 1500 വര്‍ഷത്തിലേറെ പഴക്കമുള്ള ഭാഷയാണ് മലയാളമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലീഷ് പോലുള്ള അധിനിവേശ ഭാഷകളുടെ സ്വാധീനഫലമായി മലയാളം ഗുരുതരമായ ഭീഷണി നേരിടുന്നു.ഒരുപക്ഷേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഭരണാധികാരികളുടെ ഭാഷയോടുള്ള നിഷേധാത്മകസമീപനവും ഒരു ജനത എന്ന നിലയില്‍ സ്വന്തം ഭാഷയോടു നാം കാണിക്കുന്ന അവഗണനയുമെല്ലാമായിരിക്കും ഇംഗ്ലീഷ് ഭീഷണിയേക്കാള്‍ മലയാളത്തെ മൃതപ്രായമാക്കിയിട്ടുണ്ടാവുക. മാതൃഭാഷ ഒരു ജനതയുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് തിരിച്ചറിയാത്ത, ലോകത്തിലെ ഒരേയൊരു ജനത കേരളത്തിലാണ് ജീവിച്ചിരിക്കുന്നത്!മാതൃഭാഷ മരിച്ചാല്‍ എന്താണു സംഭവിക്കുക?
ഒരു ജനതയുടെ സാംസ്‌കാരികോര്‍ജമാണ് മാതൃഭാഷ.വ്യക്തികളുടെ സൗന്ദര്യബോധം മുതല്‍ ചരിത്രബോധവും അനുഭൂതിയും വരെ ഉരുത്തിരിയുന്നത് മാതൃഭാഷയുമായി ബന്ധപ്പെട്ടാണ്. മാതൃഭാഷ നഷ്ടപ്പെടുന്ന ജനത ചരിത്രമില്ലാത്തവരായി മാറുന്നു. ദൈവത്തിലെത്താനും അതുവഴി അനശ്വരതയെ പ്രാപിക്കാനുമുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഭാഷയെ ശിഥിലമാക്കുന്നതിലൂടെ എന്നന്നേക്കുമായി തടയാമെന്ന് ബാബേല്‍ഗോപുരത്തിന്റെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മാതൃഭാഷയെ ആന്തരികവല്‍ക്കരിക്കുന്നതിലൂടെ സാധ്യമാകുന്ന സാമൂഹികവല്‍ക്കരണമാണ് വ്യക്തികളുടെ ലോകബോധത്തെ നിര്‍ണയിക്കുന്നത്. മാതൃഭാഷയുടെ അധ്യയനവും പ്രയോഗവും വഴി കുട്ടി ആര്‍ജിക്കുന്ന ജ്ഞാനത്തിന്റെ സ്വാഭാവികവും സര്‍ഗാത്മകവുമായ പ്രയോഗങ്ങള്‍ ഒരു പുതിയ സമൂഹനിര്‍മ്മിതിക്കുള്ള ഊര്‍ജ്ജമായി കുട്ടികളില്‍ നിലീനമായി കിടക്കുന്നു.
വ്യക്തിയുടെ ആത്മാവിഷ്‌കാരം അകൃത്രിമവും അതിനാല്‍ത്തന്നെ സര്‍ഗാത്മകവുമാകുന്നത് മാതൃഭാഷയിലൂടെ ആവുമ്പോഴാണ്.അറിവിനെ വിജ്ഞാനവും വിജ്ഞാനത്തെ ജ്ഞാനവുമാക്കി പരിവര്‍ത്തിപ്പിക്കുന്ന രാസത്വരകമാണ് മാതൃഭാഷ.
മാതൃഭാഷയുടെ വിനിയോഗവും മാതൃഭാഷയിലൂടെയുള്ള വിനിമയവും സുപ്രധാനമായ സാമൂഹ്യനിര്‍മ്മാണ പ്രക്രിയകൂടിയാണ്. കാരണം,മാതൃഭാഷ നമ്മെ അന്യവല്‍ക്കരിക്കുന്നില്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള സംപൃക്തതയുടെ അടിസ്ഥാനഘടകം മാതൃഭാഷയാണ്. മാതൃഭാഷ നഷ്ടപ്പെടുന്ന വ്യക്തിക്ക് സമൂഹം നഷ്ടപ്പെടുകയും പൊള്ളയായ ഒരു വ്യാജലോകത്ത് മാത്രം അസ്തിത്വമുള്ള വ്യക്തിയായി അയാള്‍ മാറുകയും ചെയ്യുന്നു. ദുര്‍ബലമായ മാതൃഭാഷാടിത്തറയുള്ള വ്യക്തി ദുര്‍ബലവും ഉപരിപ്ലവവുമായ ചിന്തയും സ്വത്വബോധവുമുള്ള വ്യക്തിയായി മാറും വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളെ ജൈവികമായി ഉള്‍ക്കൊള്ളുവാന്‍ മാതൃഭാഷാമാധ്യമ പഠനത്തിലൂടെ മാത്രമേ കഴിയൂ.
മാതൃഭാഷ ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യര്‍ അവരുടെ ജൈവപരാഗങ്ങള്‍ ആഗിരണം ചെയ്യുന്നത് ഈ ആവാസവ്യവസ്ഥക്കകത്തുവച്ചാണ്. മത്സ്യം ജലത്തില്‍നിന്ന് അകലുന്നതുപോലെ ആത്മഹത്യാപരമാണ് ഒരു വ്യക്തി സ്വന്തം മാതൃഭാഷയില്‍നിന്ന് അകലുന്നത്. ജനതയുടെ വികാരവിചാരങ്ങളും ഭാവനയും ആത്മപ്രകാശനവും ഏറ്റവും സ്വാഭാവികമായി സാധ്യമാകുന്നത് മാതൃഭാഷയിലൂടെയാണ്. കാരണം അത് നമ്മുടെ സാംസ്‌കാരിക മനസ്സിനെ രൂപപ്പെടുത്തിയ ഭാഷയാണ്; നമ്മുടെ അനുഭവലോകത്തെ ചരിത്രപരമായി നിര്‍ണയിച്ച ഭാഷയാണ്. അധിനിവേശഭാഷയാകട്ടെ, ചരിത്രവും സംസ്‌കാരവും ചോര്‍ന്നുപോയ അക്ഷരമാലകളായാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷമാകുന്നത്. ഒരു ദേശത്തിന്റെ സമ്പന്നസംസ്‌കാരത്തിനുമുകളില്‍ അടയിരുന്നതിന്റെ ചൂട് മാതൃഭാഷയ്ക്കു മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് ഒരു സംസ്‌കാരത്തെ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍കഴിയില്ല എന്നു പറയുന്നത്. 'നാലുകെട്ട്' എന്ന നോവല്‍ശീര്‍ഷകത്തിനു പകരം ഇംഗ്ലീഷില്‍ ഒരു പദമില്ലാതെപോയത് അതുകൊണ്ടാണ്. 'ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു'എന്ന ശീര്‍ഷകവും വിവര്‍ത്തനക്ഷമമല്ലാത്തത് അതുകൊണ്ടുതന്നെയാണ്.
വ്യക്തിയെ ആന്തരികമായി പുതുക്കുകയും മാനവികതയും സൗന്ദര്യബോധവും ഭാവനയും അയാളില്‍ ജൈവികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു ഘടകം മാതൃഭാഷയാണ്. അതുകൊണ്ടുതന്നെ ഭാഷയെ ഒരു വിനിമയോപാധിയായിമാത്രം പരിമിതപ്പെടുത്താന്‍ കഴിയില്ല. ഇംഗ്ലീഷ് മീഡിയം എന്ന പദത്തിലെ 'മീഡിയം' എന്ന പദം ഭാഷയുടെ വിനിമയ ധര്‍മ്മത്തില്‍ മാത്രം ഊന്നുന്നു. അറിവിന്റെ ഉല്പാദനവും വിതരണവും സ്വന്തം ഭാഷയിലൂടെയാവുമ്പോഴാണ് സര്‍ഗ്ഗാത്മകമാകുന്നത്. അന്യഭാഷയില്‍ വിനിമയത്തിന്റെ കേവലധര്‍മ്മം മാത്രമേ സാധ്യമാകൂ. ഇതു മനസ്സിലാക്കിയതുകൊണ്ടാണ് ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളും മാതൃഭാഷാമാധ്യമ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇരുപതുരാജ്യങ്ങളില്‍ പത്തൊമ്പതും തദ്ദേശീയഭാഷാമാധ്യമം സ്വീകരിച്ചവയാണ് എന്ന യാഥാര്‍ത്ഥ്യം കേരളീയര്‍ ഇനിയും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല.അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നു! ഇംഗ്ലീഷ് ദേവതക്കു വിഗ്രഹം പണിയുന്ന അന്ധവിശ്വാസികളായ കേരളീയര്‍ സ്വന്തം പൊന്നോമനകളെ പി.സി.തോമസിന്റെ 'എന്‍ട്രന്‍സ് കോച്ചിംഗ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുന്ന' തിരക്കില്‍ ചരിത്രം പഠിക്കാന്‍ മറന്നുപോയിരിക്കുന്നല്ലോ. ഭാരതത്തില്‍ ശാസ്ത്രത്തില്‍ നോബല്‍സമ്മാനം നേടിയ രണ്ടുപേര്‍ തമിഴ്ഭാഷയിലൂടെ വിദ്യ അഭ്യസിച്ചവരായിരുന്നു! ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിച്ചിരുന്നെങ്കില്‍ അവര്‍ക്കതിനു സാധിക്കുമായിരുന്നില്ല.
ലോകത്തെ മാറ്റിമറിച്ച മുഴുവന്‍ ചിന്താധാരകളും ശാസ്ത്ര-സാഹിത്യ-തത്വചിന്താ പദ്ധതികളും ഉരുവം കൊണ്ടത് അതാതുദേശത്തെ ഭാഷയിലായിരുന്നു. പ്ലാറ്റോയും അരിസ്റ്റോട്ടിലും മുതല്‍ ദറിദ വരെയുള്ള സൗന്ദര്യശാസ്ത്ര-തത്വചിന്താ വിശാരദരും മാര്‍ക്‌സു മുതല്‍ ഇ.എം.എസ് വരെയുള്ള സാമൂഹ്യശാസ്ത്രജ്ഞരും ഐന്‍സ്റ്റീനും ഫ്രോയ്ഡും അടക്കമുള്ള ശാസ്ത്രചിന്തകരും ഹോമര്‍ മുതല്‍ ടോള്‍സ്റ്റോയ്
വരെയുള്ള സാഹിത്യപ്രതിഭകളും തങ്ങളുടെ വിസ്‌ഫോടനാത്മകമായ ആവിഷ്‌കാരങ്ങള്‍ നിര്‍വ്വഹിച്ചത് അവരവരുടെ മാതൃഭാഷയിലായിരുന്നു. ഇന്നും ലോകത്തിന്റെ നെറുകയില്‍ ജ്വലിച്ചുനില്‍ക്കുവാന്‍ അവര്‍ക്കു സാധിക്കുന്നത് മാതൃഭാഷ നല്‍കിയ ഉള്‍ക്കരുത്തിന്റെ വരദാനം കൊണ്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഒരു ജനതയുടെ ആത്മബലം അഥവാ ഉള്‍ക്കരുത്താണ് അവരുടെ മാതൃഭാഷ. ഇംഗ്ലീഷ് പോലെയുള്ള അധിനിവേശഭാഷയുടെ സ്വാധീനവും വ്യാപനവും ഈ ഉള്‍ക്കരുത്തിനെയാണ് ചോര്‍ത്തിക്കളയുന്നത്. മലയാളഭാഷക്ക് ഈ ഉള്‍ക്കരുത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന വൈജ്ഞാനിക മേഖലകളെ ജൈവികമായി ആവിഷ്‌കരിക്കാന്‍തക്ക കരുത്തും പദസമ്പത്തും മലയാളത്തിനുണ്ടായിരുന്നു. ഗണിതശാസ്ത്രവും സസ്യശാസ്ത്രവും ആയുര്‍വേദവും വാസ്തുശാസ്ത്രവും സാഹിത്യവുമടക്കമുള്ള വ്യവഹാരരൂപങ്ങള്‍ മലയാളത്തിന്റെ ചൂടും ചൂരുമുള്ള ലിപികളില്‍ ആവിഷ്‌കരിക്കാനുള്ള കരുത്ത് നമ്മുടെ മലയാളത്തിനുണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വം ഈ ഉള്‍ക്കരുത്തിനെ ബാധിച്ചിട്ടുണ്ട്. തമിഴ് ഭാഷയാകട്ടെ അധിനിവേശഭാഷകളുടെ കയ്യേറ്റത്തെ ബോധപൂര്‍വ്വം തന്നെ ചെറുക്കാന്‍ശ്രമിക്കുന്നുണ്ട്.
'തീവണ്ടി' യും 'തീപ്പെട്ടി' യും 'ചലച്ചിത്ര' വും സൃഷ്ടിച്ച മലയാളിയുടെ ഭാഷാസൗന്ദര്യബോധം 'കമ്പ്യൂട്ടറും' 'മൊബൈലും' 'ഇന്റര്‍നെറ്റും' തദ്ദേശ ഭാഷാസ്വാംശീകരണത്തിന് വിധേയമാക്കാന്‍ മടി കാണിക്കുന്നതെന്തുകൊണ്ടാണ്? തമിഴനാകട്ടെ കണിനി(computer),മടിക്കണിനി (laptop) ,മിന്നഞ്ചല്‍ (e-mail), എന്നിവയെ ഭാഷയിലേക്ക് ആഗിരണം ചെയ്തുകൊണ്ടാണ് ഇപ്പോഴും സമകാലികനായിക്കൊണ്ടിരിക്കുന്നത്!
മാതൃഭാഷാവിദ്യാഭ്യാസം സര്‍ഗാത്മകവും സൗന്ദര്യാത്മകവുമായ വികാസവും നവീനമായ ജീവിതബോധത്തിന്റെ രൂപീകരണവും ലക്ഷ്യംവെക്കുന്നു. തന്റെ പരിസരത്തിന്റെ ജൈവാംശം ഉള്‍ക്കൊള്ളുന്ന മാതൃഭാഷയിലൂടെ ഒരു ആയുഷ്‌കാലത്തേക്കുള്ള മൂല്യങ്ങളാണ് കുട്ടി ആര്‍ജിക്കുന്നത്. അനന്തര തലമുറകളിലേക്കും നീളുന്ന ജീവിതബോധമാണിത്. അനുഭവ പരിസരത്തെ സ്പര്‍ശിച്ചറിയുവാനും പാരിസ്ഥിതികാവബോധം സ്വാംശീകരിക്കുവാനും സമൂഹലബ്ധമായ അറിവിനെ സൗന്ദര്യാത്മകമായി പുന:സൃഷ്ടിക്കുവാനും കുട്ടികളെ പ്രാപ്തമാക്കുന്നത് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസമാണ്. ഇത്തരത്തിലുള്ള വിദ്യാഭ്യാസമാണ് ഒരു സംസ്‌കാരത്തെ സൃഷ്ടിക്കുന്നത്. സംസ്‌കാരമില്ലാത്ത ഒരു ജനതയെക്കൊണ്ട് എന്താണ് പ്രയോജനം?